ആലപ്പുഴ– കൊച്ചി തീരത്തിന് സമീപം അറബിക്കടലില്‍ മുങ്ങിത്താണ കപ്പലില്‍ നിന്ന് കടലില്‍ വീണ കൂടുതല്‍ കണ്ടെയ്‌നറുകള്‍ കേരള തീരത്ത് അടിഞ്ഞു. ആലപ്പുഴയിലെയും കൊല്ലത്തെയും തീരത്താണ് കണ്ടെയ്‌നറുകള്‍ അടിഞ്ഞത്. ആളുകള്‍ കണ്ടെയ്‌നറിന്റെ അടുത്തേക്ക് പോകരുതെന്നും തൊടരുതെന്നും ദുരന്ത നിവാരണ അതോറിറ്റി ആവര്‍ത്തിച്ചു. കുറഞ്ഞത് 200 മീറ്റര്‍ ദൂരമെങ്കിലും അകലം പാലിക്കാന്‍ നിര്‍ദേശമുണ്ട്.
നിലവില്‍ ജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കണ്ടെയ്‌നറുകള്‍ പരിശോധിച്ച ശേഷമായിരിക്കും സ്ഥലത്ത് നിന്ന് മാറ്റുകയെന്നും ആലപ്പുഴ ജില്ലാ കളക്ടര്‍ അറിയിച്ചു. കസ്റ്റംസ് സംഘം എത്തിയാണ് കണ്ടെയ്‌നറുകള്‍ പരിശോധിക്കുക. ജാഗ്രത നിര്‍ദേശം തുടരുന്നുണ്ടെന്നും ആളുകള്‍ അടുത്ത് പോകരുതെന്നും കളക്ടടര്‍ കൂട്ടിച്ചേര്‍ത്തു. കപ്പല്‍ മുങ്ങിയ സ്ഥലത്ത് എണ്ണപാട നിര്‍വീര്യമാക്കാനുള്ള ജോലികള്‍ തുടരുകയാണെന്നും അദ്ദേഹം അറിയിച്ചു.
തീരത്തടിഞ്ഞ കണ്ടെയ്‌നറുകള്‍ എം.എസ്.സി കപ്പല്‍ കമ്പനിക്ക് കൈമാറും. കണ്ടെയ്‌നറുകള്‍ കൊണ്ടുപോകാനുള്ള സാങ്കേതി സഹായം കോസ്റ്റ്ഗാര്‍ഡും ജില്ലാ ഭരണകൂടവും നല്‍കും. ആകെ ഒമ്പത് കണ്ടെയ്‌നറുകളാണ് തീരത്തടിഞ്ഞത്. ഏഴെണ്ണം കൊല്ലം ചെറിയഴീക്കല്‍, ചവറ പരിമണം, ശക്തികുളങ്ങര ഭാഗങ്ങളിലാണ് അടിഞ്ഞത്. രണ്ട് കണ്ടെയ്‌നറുകള്‍ പരിണമത്തെ കടലില്‍ ഒഴുകു നടക്കുകയാണ്.
ചരക്ക് കപ്പലില്‍ നിന്നുള്ള കണ്ടെയ്‌നറുകള്‍ തീരത്തേക്ക് അടുക്കുന്ന സാഹചര്യത്തില്‍ കടല്‍ വെള്ളത്തില്‍ അപകടകരമായ വസ്തുക്കള്‍ കലര്‍ന്നിട്ടുണ്ടോയെന്ന പരിശോധന തുടങ്ങി. കേരള സര്‍വകലാശാല അക്വാട്ടിക് ബയോളജി ആന്‍ഡ് ഫിഷറീസ് വിഭാഗവും മത്സ്യവകുപ്പും ചേര്‍ന്നാണ് സാമ്പിള്‍ ശേഖരിക്കുന്നത്. അടുത്ത ഘട്ടത്തില്‍ മത്സ്യത്തിന്റെ സാമ്പിളുകളും ശേഖരിക്കും.