റിയാദ്: വയനാട് ജില്ലയിലെ ചൂരൽമലയിലും, മുണ്ടക്കൈയിലും അട്ടമലയിലും ഉണ്ടായ ഉരുൾപൊട്ടലിൽ തകർന്ന പ്രദേശങ്ങളിലെ ജനങ്ങളെ പുനഃരധിവസിപ്പിക്കുന്നതിനായി കേരള സർക്കാർ നടത്തുന്ന പ്രവർത്തനങ്ങൾക്ക് കൈത്താങ്ങായി കേളി കലാസാംസ്കാരിക വേദി പ്രഖ്യാപിച്ച ഒരു കോടി രൂപ മുഖ്യമന്ത്രിക്ക് കൈമാറി. നിയമസഭാ മന്ദിരത്തിലെ മുഖ്യമന്ത്രിയുടെ ഓഫീസിൽ നടന്ന ചടങ്ങിൽ കേളി രക്ഷാധികാരി സെക്രട്ടറി കെ.പി.എം സാദിഖ് ഫണ്ട് കൈമാറി. കേളി രക്ഷാധികാരി മുൻ സെക്രട്ടറി കെ ആർ ഉണ്ണികൃഷ്ണൻ, കേളി മുൻ സെക്രട്ടറിമാരായ എം.നസീർ, റഷീദ് മേലേതിൽ, ഷൗക്കത്ത് നിലമ്പൂർ, ടി ആർ സുബ്രഹ്മണ്യൻ കേന്ദ്ര കമ്മറ്റി മുൻ അംഗങ്ങളായ ദസ്തക്കീർ, നിസാർ അമ്പലംകുന്ന്, സതീഷ് കുമാർ, ഹുസൈൻ മണക്കാട്, രാജൻ പള്ളിതടം, ന്യൂ സനയ്യ ഏരിയ രക്ഷാധികാരി സെക്രട്ടറി ബൈജു ബാലചന്ദ്രൻ, ഉമ്മുൽ ഹമാം രക്ഷാധികാരി മുൻ സെക്രട്ടറി ചന്ദു ചൂഡൻ, സൈബർ വിങ് മുൻ കൺവീനർ മഹേഷ് കോടിയത്ത്, മാധ്യമ വിഭാഗം മുൻ കൺവീനർ സുരേഷ് കൂവോട് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
2024 ജൂലൈ 30ന് അപകടം ഉണ്ടായതിൻ്റെ അടുത്ത ദിവസം തന്നെ പ്രവാസ ലോകത്ത് നിന്നും ആദ്യമായി 10 ലക്ഷം രൂപയുടെ സഹായം പ്രഖ്യാപിക്കുകയും കൈമാറുകയും ചെയ്തിരുന്നു. ദുരന്തത്തിന്റെ വ്യാപ്തിയും, മരണ സംഖ്യയും ഒന്നും വ്യക്തമാകാതിരുന്ന സമയത്താണ് അടിയന്തിര സഹായമായാണ് ആദ്യ ഗഡുവായ പത്ത് ലക്ഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്.
പിന്നീട് ദുരന്തത്തിൻ്റെ വ്യാപ്തി സർക്കാർ വിലയിരുത്തുകയും ദുരന്തത്തിൽ പെട്ടവരെ സഹായിക്കാൻ ലോക മലയാളികളോട് സർക്കാർ അഭ്യർത്ഥിക്കുകയും ചെയ്തതിൻ്റെ പശ്ചാത്തലത്തിൽ കേളിയിലെയും കേളി കുടുംബ വേദിയിലെയും മുഴുവൻ അംഗങ്ങളെയും പങ്കാളികളാക്കികൊണ്ട് ഒരു കോടി രൂപ നൽകുമെന്ന് പ്രഖ്യാപിച്ചു.
രണ്ടാം ഘട്ടമായി കേളി സെക്രട്ടറി സുരേഷ് കണ്ണപുരത്തിൻ്റെ നേതൃത്വത്തിലുള്ള സംഘം സെപ്റ്റംബർ 25 ന് 40 ലക്ഷം രൂപയുടെ ചെക്ക് സെക്രട്ടറിയേറ്റിൽ വെച്ച് മുഖ്യമന്ത്രിക്ക് കൈമാറി.
ഒരുകോടി രൂപ കണ്ടെത്തുന്നതിനായി കേളി ഉമ്മുൽ ഹമ്മം ഏരിയ ബിരിയാണി ചലഞ്ച് നടത്തിയും, കുടുംബവേദിയിലെ കൊച്ചുകുട്ടികൾ തങ്ങളുടെ സമ്പാദ്യ കുടുക്കകൾ കൈമാറിയും, ഇന്ത്യൻ എംബസി സ്കൂൾ രണ്ടാം ക്ലാസ്സ് വിദ്യാർത്ഥി ആരാധ്യ മജീഷ് തൻ്റെ കമ്മൽ കൈമാറിയും ഫണ്ടുമായി സഹകരിച്ച്. കേളി അംഗങ്ങൾ തങ്ങളുടെ ഒരു ദിവസത്തെ വേതനത്തിൽ കുറയാത്ത സംഖ്യ സമർപ്പിച്ചു.
ഈ മാസം അവസാനത്തോടെ ആരംഭിക്കുന്ന പുനഃരധിവാസത്തിൻ്റെ ഭാഗമായ ടൗൺഷിപ്പ് പ്രവർത്തനങ്ങൾക്ക് കേളിയുടെ എല്ലാവിധ ആശംസകളും നേരുന്നതായും തുടർന്നും നാടിൻ്റെ പൊതുവായ ആവശ്യങ്ങൾക്ക് കേളിയുടെ സഹായങ്ങൾ ഉണ്ടാകുമെന്നും സംഘം മുഖ്യമന്ത്രിയെ അറിയിച്ചു.