കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മൊഴി നൽകാൻ താൽപര്യമില്ലാത്തവരെ നിർബന്ധിക്കരുതെന്ന് ഹൈക്കോടതി. അന്വേഷണത്തിന്റെ പേരിൽ ആരെയും ബുദ്ധിമുട്ടിക്കാനാവില്ല. പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) ബുദ്ധിമുട്ടുണ്ടാക്കിയാൽ ഹൈക്കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി. മൊഴി നൽകാൻ നിർബന്ധിക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കോടതിയുടെ നിർദേശം.
നോട്ടീസ് കിട്ടിയവർക്ക് മജിസ്ട്രേറ്റിന് മുന്നിൽ മൊഴി നൽകാമെന്നും അല്ലെങ്കിൽ ഹാജരായി താൽപര്യമില്ലെന്ന് അറിയിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. ഹേമ കമ്മിറ്റിക്ക് മുൻപിൽ മൊഴി നൽകിയവർ പൊലീസിന് മുന്നിൽ മൊഴി നൽകാൻ വിസമ്മതിക്കുന്നുവെന്നാണ് വിവരം.
അതേസമയം, മൊഴി നൽകിയില്ലെങ്കിൽ ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത കേസുകൾ എഴുതിത്തള്ളിയേക്കും. നിലവിൽ 80 കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഇതിൽ 35 എണ്ണം ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലുള്ളതാണ്. റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ നേരിട്ട് അന്വേഷണ സംഘത്തിന് ലഭിച്ച പരാതികളിലാണ് മറ്റ് കേസുകൾ രജിസ്റ്റർ ചെയ്തത്. നേരിട്ട് പരാതി നൽകിയ കേസുകളിൽ മാത്രം കുറ്റപത്രവുമായി മുന്നോട്ടുപോയേക്കും.