മലപ്പുറം: മഞ്ചേരിക്ക് സമീപം കാട്ടുങ്ങലിൽ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന സ്വർണക്കച്ചവടക്കാരെ ആക്രമിച്ച് 600 ഗ്രാം സ്വർണം കവർന്ന സംഭവത്തിൽ ട്വിസ്റ്റ്. പരാതിക്കാരിൽ ഒരാൾ തന്റെ കൂട്ടുകാരനുമായി ചേർന്നുണ്ടാക്കിയ നടാകമാണ് സ്വർണ്ണക്കൊള്ളക്ക് പിന്നിലെന്ന് പോലീസ് വ്യക്തമാക്കി. പരാതിക്കാരനായ തിരൂർക്കാട് സ്വദേശി ശിവേഷിനെ പോലീസ് പിടികൂടി. ശിവേഷിന്റെ സഹായത്തോടെയാണ് സ്വർണ്ണം കവർന്നതെന്നാണ് പോലീസ് പറയുന്നത്. സുഹൃത്തിന്റെ വീട്ടിൽനിന്ന് 600 ഗ്രാം സ്വർണവും കണ്ടെടുത്തു. ഇന്നലെ വൈകുന്നേരം 600 ഗ്രാം സ്വർണവുമായി പോകുമ്പോൾ മറ്റൊരു ബൈക്കിലെത്തിയ സംഘം ആക്രമിച്ച് സ്വർണ്ണം കവർന്നു എന്നായിരുന്നു പരാതി. ഇവരുടെ മൊഴിയിൽ തുടക്കത്തിൽ തന്നെ പന്തികേട് തോന്നിയ പോലീസ് വിശദമായ ചോദ്യം ചെയ്തപ്പോഴാണ് കള്ളി വെളിച്ചത്തായത്. ഇന്നലെ വൈകിട്ട് ആറരക്കാണ് സംഭവം. കോട്ടപ്പടിയിൽനിന്ന് മഞ്ചേരിയിലേക്ക് പോകുകയായിരുന്നു കച്ചവടക്കാർ.
കോട്ടപ്പടിയിലെ ആഭരണ നിർമാണ ശാലയിലെ തൊഴിലാളികളാണ് സ്വർണവുമായി പോയത്. ഇവർ ജ്വല്ലറികളിൽ സ്വർണാഭരണങ്ങൾ വിൽപ്പന നടത്തുന്നവരാണ്. ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ വെള്ളം കുടിക്കാനായി കടക്ക് മുന്നിൽ ബൈക്ക് നിർത്തി ഒരാൾ കടയിലേക്ക് പോയപ്പോൾ ആക്രമിച്ചു സ്വർണ്ണം കവർന്നു എന്നാണ് ഇവർ പരാതി നൽകിയിരുന്നത്.