പാലക്കാട്: മൈതാനത്തിന് തീപിടിപ്പിച്ച ആ പഴയ ഓര്‍മ്മകള്‍ അവര്‍ ഒരിക്കല്‍ക്കൂടി അയവിറക്കി. കാലിക്കറ്റ് സര്‍വകലാശാല ആദ്യമായി അഖിലേന്ത്യാ അന്തര്‍സര്‍വകലാശാലാ ഫുട്‌ബോള്‍ കിരീടം നേടിയ കാലം, കേരളം ആദ്യമായി സന്തോഷ് ട്രോഫി നേടിയ കാലം, ടൈറ്റാനിയത്തിനും പ്രീമിയര്‍ ടയേഴ്‌സിനും വേണ്ടി ഗോള്‍പോസ്റ്റിന് കാവല്‍നിന്ന, വിങ്ങുകളിലൂടെ പന്തുമായി കുതിച്ച കാലം…
പാലക്കാട് മാട്ടുമന്തയിലെ ‘ശ്രീശൈലം’ വീടിന്റെ മുറ്റത്ത് ആ പഴയകാലം കൊള്ളിയാന്‍ പോലുള്ള ഒരു ഫ്രീകിക്കായി മിന്നിമറഞ്ഞു. സന്തോഷ് ട്രോഫി മുന്‍താരം ദിനകര്‍ പ്രേമപ്പയുടെ വീട്ടില്‍ ഒത്തുചേര്‍ന്നതായിരുന്നു അവര്‍. വിക്ടര്‍ മഞ്ഞില, ജി. രവീന്ദ്രന്‍നായര്‍, എന്‍.കെ. ഇട്ടിമാത്യു, സി.ഡി. ഫ്രാന്‍സിസ്, മുന്‍ കേരളതാരം ഡോ. പി.കെ. രാജഗോപാല്‍, മുന്‍ ടൈറ്റാനിയം താരം വത്സലന്‍, ബാബു ആന്റോ, ഷാജി റാഫേല്‍, സുധാകരന്‍, പയസ് തുടങ്ങിയവരാണ് എത്തിയത്.
കളിക്കളത്തില്‍ വിങ്ങുകളിലൂടെ ദിനകര്‍ നടത്തിയ കുതിപ്പിനെക്കുറിച്ചും ഉയര്‍ന്നുള്ള ചാട്ടത്തെക്കുറിച്ചും എതിരാളികളെ ശാരീരികമായി മറികടക്കുന്നതിനെക്കുറിച്ചുമൊക്കെ അവര്‍ ഓര്‍മ്മിച്ചു. 1970-കളില്‍ കളമശ്ശേരി പ്രീമിയര്‍ ടയേഴ്‌സ് കേരള ഫുട്‌ബോളിലെ സജീവ സാന്നിധ്യമായിരുന്ന കാലത്താണ് ദിനകര്‍ തിളങ്ങിയത്. ജൂനിയര്‍, സീനിയര്‍ ഇന്ത്യന്‍ ടീമുകളില്‍ കളിച്ചിട്ടുള്ള ദിനകര്‍ പ്രേമപ്പ കല്‍ക്കത്ത മുഹമ്മദന്‍ സ്പോര്‍ട്ടിങ് ക്ലബ്, ബോംബെ ഓര്‍ക്കെമില്‍സ് തുടങ്ങിയ ടീമുകളിലും കളിച്ചിട്ടുണ്ട്. ഉപജീവനത്തിനായി മുന്‍പ് മാട്ടുമന്തയില്‍ ചായക്കട നടത്തിയിരുന്ന ദിനകര്‍ ഇന്ന് പ്രായത്തിന്റെ ബുദ്ധിമുട്ടുകളാല്‍ വീട്ടില്‍ വിശ്രമത്തിലാണ്.
ദിനകര്‍ പ്രേമപ്പയ്ക്ക് സൗദി ഇന്ത്യന്‍ ഫുട്‌ബോള്‍ ഫോറം സംഘടിപ്പിച്ച സഹായം കൈമാറാന്‍ എത്തിയതായിരുന്നു പഴയകാല താരങ്ങള്‍. 1.5 ലക്ഷം രൂപയുടെ ചെക്ക്, ഫോറത്തിന്റെ രജതജൂബിലിക്ക് തയ്യാറാക്കിയ പന്ത് സഹിതം ദിനകറിന് ഫോറം പ്രസിഡന്റ് ബേബി നീലാമ്പ്ര (നജീബ്), ജനറല്‍ സെക്രട്ടറി ഷബീര്‍ അലി, മുന്‍പ്രസിഡന്റ് പാപ്പറ്റ കുഞ്ഞുമുഹമ്മദ്, കെ. ടി ഹൈദര്‍, വിക്ടര്‍ മഞ്ഞില ഉള്‍പ്പെടെയുള്ളവരും ചേര്‍ന്ന് കൈമാറി.