കോഴിക്കോട്: കടുത്ത തൊണ്ടവേദനയെ തുടർന്ന് സംസാരിക്കാനാവാത്തതിനാൽ നിലമ്പൂർ എം.എൽ.എ പി.വി അൻവറിന്റെ രണ്ടുദിവസത്തെ രാഷ്ട്രീയ വിശദീകരണ പൊതുയോഗങ്ങൾ മാറ്റി.
ചൊവ്വ, ബുധൻ ദിവസങ്ങളിൽ മലപ്പുറം ജില്ലയിലെ അരീക്കോട്ടും മഞ്ചേരിയിലുമായിരുന്നു പൊതുയോഗങ്ങൾ നടക്കേണ്ടിയിരുന്നത്. തൊണ്ടയിലെ അണുബാധമൂലം ഡോക്ടേഴ്‌സ് വിശ്രമം നിർദേശിച്ചതായും മേൽ പരിപാടികൾ തത്കാലം മാറ്റിയതായും പുതിയ തിയ്യതി പിന്നീട് അറിയിക്കുമെന്നും പി.വി അൻവർ അറിയിച്ചു.
തിങ്കളാഴ്ച കോഴിക്കോട് മുതലക്കുളം മൈതാനിയിൽ നടന്ന പൊതുയോഗത്തിനു ശേഷം രാത്രി ഫേസ്ബുക്കിലൂടെയാണ് എം.എൽ.എ ഇക്കാര്യം അറിയിച്ചത്. പോലീസ് വീഴ്ചകൾ തുറന്നു കാട്ടി പിണറായി സർക്കാറിനും സി.പി.എമ്മിനുമെതിരേ കടുത്ത വിമർശങ്ങളാണ് കുറച്ചു ദിവസങ്ങളായി പി.വി അൻവർ തുടരുന്നത്. ഇതേ തുടർന്ന് മുഖ്യമന്ത്രിയും സി.പി.എമ്മും അൻവറിനെ പരസ്യമായി തള്ളിപ്പറഞ്ഞതോടെ അൻവറിന്റെ പൊതുയോഗങ്ങൾക്ക് വൻ ജനക്കൂട്ടമാണ് സംഘടിച്ചെത്തുന്നത്. സർക്കാർ വീഴ്ചകൾ തുറന്നുകാട്ടി കേരളം മുഴുവൻ സഞ്ചരിച്ച് കാര്യങ്ങൾ വിശദീകരിക്കാൻ താൻ ഒരുക്കമാണെന്ന് നിലമ്പൂരിൽ ആയിരങ്ങളെ സാക്ഷിയാക്കി അൻവർ പ്രഖ്യാപിച്ചിരുന്നു.
മുഖ്യമന്ത്രി ഒരു ക്രിമിനിലിനെ കെട്ടിപ്പിടിച്ച് ഇരിക്കുകയാണെന്നും എ.ഡി.ജി.പി അജിത് കുമാറിന് മുകളിൽ ഒരു പരുന്തും പറക്കില്ലെന്നും കോഴിക്കോട് മുതലക്കുളത്ത് അൻവർ വ്യക്തമാക്കിയിരുന്നു. കൈ പിടിച്ച് വലിച്ചാലും കാല് പിടിച്ച് വലിച്ചാലും ആ കെട്ട് വിടാൻ മുഖ്യമന്ത്രി തയ്യാറില്ല. അത് എന്താണെന്ന് ജനം പരിശോധിക്കണം. പോലീസിലെ ചെറിയ വിഭാഗമാണെങ്കിൽ പോലും ഈ ക്രിമിനൽവത്കരണം ദൂരവ്യാപക പ്രത്യാഘാതങ്ങൾ നാടിന് ഉണ്ടാകുമെന്ന് കണ്ടാണ് താൻ രംഗത്തുവന്നത്. സംസ്ഥാനത്ത് നിരവധി പോലീസുകാർ എം.ഡി.എം.എ കച്ചവടക്കാരാണെന്നും എം.എൽ.എ ആരോപിച്ചു.
മുഖ്യമന്ത്രി പിണറായി വിജയൻ കെട്ട സൂര്യനാണെന്നും അദ്ദേഹത്തെ പാർട്ടിക്ക് തിരുത്താനാവുന്നില്ലെന്നും മുഖ്യമന്ത്രിയുടെ പൊളിട്ടിക്കൽ സെക്രട്ടറി പി ശശി കാട്ടുകള്ളനാണെന്നും അൻവർ നേരത്തെ ആരോപിച്ചിരുന്നു. ഇരു പിണറായി സർക്കാറിലും ഏറ്റവും കൂടുതൽ പഴികേട്ടത് മുഖ്യമന്ത്രിയുടെ വകുപ്പായ അഭ്യന്തരമാണെന്നിരിക്കെ, പ്രതിപക്ഷം ഇക്കാലമത്രയും ഉയർത്തിയ ആരോപണങ്ങളെ ഒന്നൊന്നായി കൂടുതൽ ശരിവെക്കുന്നതാണ് ഭരണകക്ഷി എം.എൽ.എയിൽനിന്നുണ്ടായ വിമർശങ്ങൾ. ഇത് പിണറായി സർക്കാറിനെയും സി.പി.എമ്മിനെയും കൂടുതൽ പ്രതിരോധത്തിലാക്കിയതോടെ അൻവറിനെ തള്ളിപ്പറഞ്ഞ് പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുകയാണ് സി.പി.എമ്മും.