ന്യൂയോര്‍ക്ക്: ക്രിക്കറ്റിന്റെ ഏതെങ്കിലും ഒരു ഫോര്‍മാറ്റില്‍ ഓസ്‌ട്രേലിയയെ അട്ടിമറിച്ചു എന്നതിനൊപ്പം സെമി ഫൈനല്‍ സ്‌പോട്ടിലേക്ക് ഒന്നാമന്മാരായി എത്താമെന്ന ഓസ്‌ട്രേലിയയുടെ മോഹം കൂടിയാണ് അഫ്ഗാനിസ്ഥാന്‍ ഇന്ന് തകര്‍ത്തുകളഞ്ഞത്. അഫ്ഗാനിസ്ഥാന്റെ സീമര്‍മാര്‍ക്ക് മുന്നിലായിരുന്നു പുകള്‍പ്പെറ്റ ഓസീസ് നിരയുടെ ദയനീയ കീഴടങ്ങല്‍.
അഫ്ഗാനിസ്ഥാനെ നേരിടുമ്പോള്‍ ഗ്ലെന്‍ മാക്സ് വെലിന്റെ മുഖത്ത് അമിതമായ ആത്മവിശ്വാസമുണ്ടായിരുന്നു. അഫ്ഗാനെ തോല്‍പ്പിക്കാനാകുമെന്ന ഉറച്ച വിശ്വാസമായിരുന്നു അദ്ദേഹത്തിന്. 35 പന്തില്‍ അര്‍ധസെഞ്ചുറി നേടിയ ശേഷം, മാക്സ് വെൽ ഓസ്ട്രേലിയന്‍ ഡ്രസ്സിംഗ് റൂമിലേക്ക് വിരല്‍ ചൂണ്ടി. അവസാനത്തെ നാലിലും ഒന്നാമതായുണ്ടെന്നും അഫ്ഗാന് മേല്‍ വിജയം ഉറപ്പിച്ചുവെന്നുമായിരുന്നു ആ വിരല്‍ ചൂണ്ടലിന്റെ അര്‍ത്ഥം. എന്നാല്‍ കാര്യങ്ങള്‍ വൈകാതെ മാറിമറിഞ്ഞു. പിന്നീട് ഒമ്പത് റണ്‍സ് മാത്രമേ മാക്‌സ് വെലിന് കൂട്ടിച്ചേര്‍ക്കാനായുള്ളൂ.
ഗുല്‍ബാദിന്‍ നായിബിന്റെ പന്തില്‍ നൂര്‍ അഹമ്മദിന് ക്യാച്ച് നല്‍കി മാക്‌സ് വെല്‍ തിരിച്ചുപോയി. 108 റണ്‍സായിരുന്നു ഈ സമയത്ത് ഓസിസിന്റെ സ്‌കോര്‍. ബാക്ക് വേഡ് പോയിന്റില്‍ അതിഗംഭീരമായ ക്യാച്ചാണ് മാക്‌സിനെ പുറത്താക്കാന്‍ നൂര്‍ അഹമ്മദ് പുറത്തെടുത്തത്.
ട്വന്റി-20യില്‍ കരിയറിലെ ഏറ്റവും മികച്ച ബൗളിങാണ് ഗുല്‍ബാദിന്‍ നായിബ് പുറത്തെടുത്തത്. 20 റണ്‍സ് വിട്ട് കൊടുത്ത് നാല് വിക്കറ്റു വീഴ്ത്തി ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറികളില്‍ ഒന്നിന്റെ നായകനായി നായിബ് മാറുകയായിരുന്നു. അഫ്ഗാന്‍ നിരയിലെ എട്ടുപേരാണ് ഓസിസ് ബാറ്റിങ് നിരയെ പൂട്ടികെട്ടാന്‍ ഇന്ന് ഇറങ്ങിയത്. അഫ്ഗാന്റെ പ്ലാന്‍ എ യിലെ ബൗളറായിരുന്നില്ല നായിബ്. ഓസീസ് നിരയിലെ പാറ്റ് കമ്മിന്‍സും മൂന്നു വിക്കറ്റുകള്‍ വീഴ്ത്തിയെങ്കിലും ഈ ദിവസം നായിബിന്റേതായിരുന്നു.
ഒരു ട്വന്റി-20 പരമ്പരയില്‍ അഫ്ഗാനിസ്ഥാനെ മത്സരാധിഷ്ഠിത സ്‌കോറിലേക്ക് സജ്ജമാക്കിയ ആദ്യ ജോഡിയായി റഹ്‌മാനുള്ള ഗുര്‍ബാസും ഇബ്രാഹിം സദ്രാനും മാറി. അഫ്ഗാന്റെ രണ്ടു ഓപ്പണര്‍മാരും അര്‍ധ സെഞ്ചുറി നേടിയെന്ന പ്രത്യേകതയുമുണ്ട് ഈ മത്സരത്തിനുണ്ട്. അഫ്ഗാന്റെ ആദ്യ വിക്കറ്റ് വീഴ്ത്താന്‍ ഓസീസിന് പതിനാറാമത്തെ ഓവര്‍ വരെ കാത്തിരിക്കേണ്ടി വന്നു. ആ സമയത്ത് അഫ്ഗാന്റെ സ്‌കോര്‍ 118ല്‍ എത്തിയിരുന്നു. ട്വന്റി-20യില്‍ ഒരു വിക്കറ്റിനായി ഓസ്ട്രേലിയക്ക് ഇത്രയും കാത്തിരിക്കേണ്ടി വന്ന ഒരു മല്‍സരമുണ്ടായിട്ടില്ല.
ഗുര്‍ബാസും ഇബ്രാഹിമും ആദ്യ നാല് ഓവറില്‍ 17 റണ്‍സ് മാത്രമാണ് നേടിയത്. എന്നാല്‍ അടുത്ത രണ്ട് ഓവറില്‍ അവര്‍ സ്‌കോര്‍ ഇരട്ടിയിലധികമാക്കി.
തുടര്‍ന്ന് ഗുര്‍ബാസ് ക്രീസില്‍ നിന്ന് പുറത്തേക്കിറങ്ങി ആദം സാമ്പയെ സിക്‌സറിന് പറത്തി. ആഷ്ടണ്‍ അഗറിന്റെ പന്തില്‍ ഇബ്രാഹീം കവര്‍ പോയിന്റിന് മുകളിലൂടെ അതിര്‍ത്തി കടത്തുകയും ചെയ്തു. ഗുര്‍ബാസും ഇബ്രാഹിമും ഓസ്ട്രേലിയയുടെ സാഹചര്യങ്ങളെയും ആക്രമണത്തെയും ചെറുക്കാന്‍ ശ്രദ്ധയോടെയാണ് കളിച്ചത്. ഔട്ട്ഫീല്‍ഡില്‍ സാമ്പക്ക് ഇബ്രാഹീമിനെ പുറത്താക്കാന്‍ അവസരം ലഭിച്ചെങ്കിലും ഫലപ്രദമായില്ല.
നവീന്റെ ഇരട്ടപ്രഹരം
ഓസ്ട്രേലിയയുടെ ടോപ്പ് ഓര്‍ഡറിനെ തകര്‍ത്തത് നവീന്‍-ഉള്‍-ഹഖാണ്. ആദ്യ രണ്ട് പന്തുകള്‍ തൊടാന്‍ കഴിയാതിരുന്ന ട്രാവിസ് ഹെഡിനെ മൂന്നാമത്തെ പന്തില്‍ നവീന്‍ വിക്കറ്റ് പിഴുതു പുറത്താക്കി. തന്റെ അടുത്ത ഓവറില്‍, 108 കി.മീ വേഗതയിലെ എറിഞ്ഞ പന്തില്‍ മിച്ചല്‍ മാര്‍ഷും പുറത്തായി. മുഹമ്മദ് നബിക്കായിരുന്നു ക്യാച്ച്. ഈ ഇരട്ട പ്രഹരമാണ് ഓസീസിന്റെ കഥ തുടക്കത്തില്‍ തന്നെ കഴിച്ചത്.
വീണ്ടും ഹലോ, മാക്‌സ് വെല്‍
മൂന്നോവറില്‍ രണ്ടിന് 16 എന്ന നിലയിലായിരുന്നു ഓസ്ട്രേലിയ. മാക്സ് വെൽ ക്രീസിലുണ്ടായിരുന്നു. ഓസീസിന്റെ പുകള്‍പ്പെറ്റ ഫിനിഷര്‍. മൂന്ന് പന്തുകളുടെ ഇടവേളയില്‍ ഒമര്‍സായിയുടെ പന്തില്‍ രണ്ട് ബൗണ്ടറികളുമായി മാക്‌സ് വെല്‍ അടി തുടങ്ങി. നായിബിന്റെ പന്തില്‍ ഒരു സിക്‌സറോടെ മാക്‌സ് അര്‍ദ്ധസെഞ്ചുറി തികക്കുകയും ചെയ്തു. 2023- ന്റെ പ്രേതങ്ങള്‍ ആ നേരത്ത് അഫ്ഗാന് മുന്നിലെത്തിയിരിക്കണം. എന്നാല്‍ പ്രേതങ്ങളെ നായിബ് എറിഞ്ഞുവീഴ്ത്തി.
അതിവേഗതയില്‍ പന്തെറിയുന്ന ആളല്ല നായിബ്. പക്ഷെ, ഈ പിച്ചില്‍ നായിബിന്റെ പന്തുകള്‍ക്ക് മറ്റൊരു തലമുണ്ടായിരുന്നു. പന്ത് വ്യത്യസ്തമായി പ്രതികരിക്കുന്നുണ്ടായിരുന്നു. തന്റെ മൂന്നാമത്തെ ഓവറില്‍ മാക്സ് വെലിനെ പുറത്താക്കിയ ശേഷം, നായിബ് കാബൂളില്‍വരെ എത്താനിടയുള്ള അതിശക്തമായ ഗര്‍ജനം പുറപ്പെടുവിക്കുകയും ചെയ്തു. സെന്റ് വിന്‍സെന്റിലെ അഫ്ഗാനിസ്ഥാന്‍ ആരാധകര്‍ തങ്ങളുടെ നായകനൊപ്പം ഗര്‍ജിക്കുകയും പതാകകള്‍ വീശുകയും ചെയ്തു. അഫ്ഗാന്റെ സാധ്യതയിലേക്കുള്ള ഗര്‍ജനം കൂടിയായിരുന്നു ഇത്. 21 റണ്‍സിനാണ് അഫ്ഗാന്‍ ഓസീസിന് മേല്‍ വിജയം സ്വന്തമാക്കിയത്.