ഗാസ – ഇന്ന് (ശനി) തെക്കൻ ഗാസയിലുണ്ടായ സ്‌ഫോടനത്തിൽ എട്ട് ഇസ്രായിൽ സൈനികർ കൊല്ലപ്പെട്ടു. ഹമാസുമായുള്ള തെരുവു യുദ്ധത്തിലാണ് എട്ടു സൈനികർ കൊല്ലപ്പെട്ടത്. തെക്കൻ നഗരമായ റഫയ്ക്ക് സമീപം സൈന്യം സഞ്ചരിച്ചിരുന്ന കവചിത വാഹനം സ്ഫോടനത്തിൽ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്.
സ്ഫോടനത്തിൽ സൈനികരുടെ മൃതദേഹങ്ങൾ ചിന്നിച്ചിതറി. പ്രദേശത്ത് സ്ഥാപിച്ച സ്ഫോടക വസ്തുവിൽ നിന്നോ ടാങ്ക് വേധ മിസൈലിൽനിന്ന് വെടിവെച്ചോ ആണ് സ്ഫോടനം നടത്തിയത്. ഒക്‌ടോബർ 27-ന് ഗാസയിൽ കരസേന ആക്രമണം ആരംഭിച്ചതിന് ശേഷം ഇസ്രായിലിന് സംഭവിക്കുന്ന ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നാണിത്.
ജനുവരി 22-ന് റോക്കറ്റ് പ്രൊപ്പൽഡ് ഗ്രനേഡ് (ആർപിജി) പൊട്ടിത്തെറിച്ചുള്ള തീപിടുത്തത്തിൽ 21 സൈനികർ കൊല്ലപ്പെട്ടിരുന്നു. കൊല്ലപ്പെട്ട സൈനികർക്ക് ഇസ്രായിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ആദരാഞ്ജലി അർപ്പിച്ചു. ഈ ഭയാനകമായ നഷ്ടത്തിൽ ഞങ്ങളുടെ ഹൃദയം തകർന്നിരിക്കുന്നുവെന്നും ഭാരമേറിയതും അസ്വാസ്ഥ്യകരവുമായ വില നൽകിയാലും ഞങ്ങൾ യുദ്ധത്തിൻ്റെ ലക്ഷ്യങ്ങൾക്കായി മുന്നേറുമെന്നും നെതന്യാഹു പറഞ്ഞു.