മഞ്ചേരി: തറവാട്ടു വീട്ടിൽ വിരുന്നുപാർക്കാനെത്തിയ ബന്ധുവിനെ പീഡിപ്പിച്ച കേസിൽ വയോധികന് തടവും പിഴയും ശിക്ഷ വിധിച്ചു. ബന്ധുവായ16-കാരിയെ പീഡിപ്പിച്ച കേസിൽ വയോധികന് 21.5 വർഷം കഠിനതടവും 1,20,000 രൂപ പിഴയുമാണ് മഞ്ചേരി ഫാസ്റ്റ് ട്രാക് സ്‌പെഷൽ കോടതി (രണ്ട്) ശിക്ഷ വിധിച്ചത്.
പെൺകുട്ടിയുടെ പിതൃപിതാവായ 73-കാരനെയാണ് ജഡ്ജി എസ് രശ്മി ശിക്ഷിച്ചത്. 2022 നവംബർ, ഡിസംബർ മാസങ്ങളിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. പിതാവിന്റെ തറവാട് വീട്ടിലേക്ക് വിരുന്നിനെത്തിയപ്പോൾ പ്രതി ബലാത്സംഗം ചെയ്യുകയും പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു.
കുറ്റവാളിയെ തവനൂർ സെൻട്രൽ ജയിലിലേക്ക് മാറ്റിയതായി പോലീസ് പറഞ്ഞു. കൊണ്ടോട്ടി പോലീസ് ഇൻസ്‌പെക്ടറായിരുന്ന കെ.എൻ മനോജാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കൊണ്ടോട്ടി അസി സൂപ്രണ്ടായിരുന്ന വിജയ് ഭരത് റെഡ്ഡിയാണ് കുറ്റപത്രം സമർപ്പിച്ചത്. അഡ്വ. എ.എൻ മനോജ് പ്രോസിക്യൂഷനുവേണ്ടി ഹാജരായി.