ജെറൂസലം- അമേരിക്ക അനുമതി നൽകിയാൽ ഗാസ മുനമ്പിൽ നിന്ന് ഫലസ്തീനികളെ നാടുകടത്താൻ ഇസ്രായിൽ തയ്യാറാണെന്ന് പ്രതിരോധ മന്ത്രി യിസ്രായേൽ കാറ്റ്‌സ് പറഞ്ഞു. ഗാസയിലെ ജനങ്ങളെ നീക്കം ചെയ്യാൻ ഇസ്രായിൽ പദ്ധതിയിടുന്നുണ്ടെങ്കിലും അവരെ എവിടേക്ക് മാറ്റണമെന്ന് അമേരിക്ക കണ്ടെത്തുന്നതുവരെ തങ്ങൾ കാത്തിരിക്കുകയാണ്. ഈ നാടുകടത്തലില്ലാതെ ഗാസ പ്രശ്നത്തിന് യഥാർഥ പരിഹാരമില്ലെന്ന് ഇസ്രായിൽ വാർത്താ സൈറ്റായ വൈനെറ്റും യെദിയോത്ത് അഹ്രോനോത്ത് പത്രവും സംഘടിപ്പിച്ച സമ്മേളനത്തിൽ പ്രതിരോധ മന്ത്രി പറഞ്ഞു. കപ്പലുകളും വിമാനങ്ങളും അടക്കം സാധ്യമായ എല്ലാ വഴികളിലൂടെയും അവരെ പുറത്താക്കാൻ ഇസ്രായിൽ സർക്കാർ സജ്ജമാണെന്നും യിസ്രായേൽ കാറ്റ്‌സ് പറഞ്ഞു.
യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്റെ രണ്ടാം ടേമിന്റെ തുടക്കത്തിൽ, ഗാസ മുനമ്പിൽ നിന്ന് ഇരുപത് ലക്ഷം ഫലസ്തീനികളെ പുറത്താക്കാൻ ആഹ്വാനം ചെയ്തുകൊണ്ട് ലോകത്ത് പലരെയും അമ്പരപ്പിച്ചു. 2023 ഒക്ടോബർ 7 ന് ഹമാസ് നടത്തിയ ആക്രമണത്തിനുശേഷം ഇസ്രായിൽ ബോംബാക്രമണത്തിൽ തകർന്ന മെഡിറ്ററേനിയൻ തീരപ്രദേശമായ ഗാസയെ ആഡംബര റിസോർട്ട് കേന്ദ്രമാക്കി വികസിപ്പിക്കുന്നതിനെ കുറിച്ച് ട്രംപ് സംസാരിച്ചു. ഇസ്രായിലിനെ കൂടാതെ ഗാസയുമായി അതിർത്തി പങ്കിടുന്ന ഏക രാജ്യമായ ഈജിപ്തിൽ നിന്ന് അടക്കം ശക്തമായ എതിർപ്പ് ഉയർന്നതിനെ തുടർന്ന് ട്രംപ് ഈ ആശയത്തിൽ നിന്ന് പിന്നീട് പിന്മാറി
ഫലസ്തീനികളും ഈ നിർദ്ദേശത്തെ അപലപിച്ചു. ഗാസയിലെ ഫലസ്തീനികളുടെ അവരുടെ ഭൂമിയിൽ നിന്ന് പുറത്താക്കാനുള്ള ഏതൊരു ശ്രമവും 1948ൽ ഇസ്രായിൽ സൃഷ്ടിക്കപ്പെട്ട സമയത്ത് ജൂതന്മാർ നടത്തിയ കൂട്ട കുടിയിറക്കമായ നക്ബയെ (ദുരന്തം) ഓർമ്മിപ്പിക്കും. ഒക്ടോബറിൽ ഗാസ വെടിനിർത്തൽ പ്രഖ്യാപിച്ച ട്രംപ്, 20 ഇന സമാധാന പദ്ധതി മുന്നോട്ടുവച്ചു. ഇതിൽ നിർബന്ധിത കുടിയിറക്കം ഉൾപ്പെടുന്നില്ല.
ഇസ്രായേലിന്റെ ഗാസ ആക്രമണം സമാധാനത്തിനുള്ള എല്ലാ സാധ്യതകളെയും ഇല്ലാതാക്കുന്നു: ജോർദാൻ വിദേശകാര്യ മന്ത്രി
ഈജിപ്ത് ഒരു ഓപ്ഷനല്ലാത്തതിനാൽ, ഫലസ്തീനികളെ സ്വീകരിക്കാൻ തയ്യാറായ രാജ്യങ്ങളെ കണ്ടെത്താനായി ട്രംപ് ഈ ആശയം മരവിപ്പിക്കുക മാത്രമായിരുന്നെന്ന് കാറ്റ്സ് പറഞ്ഞു. പദ്ധതി റദ്ദാക്കിയിട്ടില്ല. അത് ഇപ്പോഴും എല്ലായ്‌പ്പോഴും ചർച്ച ചെയ്യപ്പെടുന്നു. എല്ലാവരുടെയും നന്മക്കായി മറ്റൊരു പരിഹാരവുമില്ലെന്ന് ഞാൻ കരുതുന്നു – അദ്ദേഹം പറഞ്ഞു. എന്നാൽ അത് സംഭവിക്കണമെങ്കിൽ, നമുക്ക് യു.എസിനെ ആവശ്യമാണ്. നമുക്ക് എപ്പോൾ അവരുടെ അംഗീകാരം ലഭിക്കും? വെടിനിർത്തൽ പ്രകാരം ഹമാസ് അതിന്റെ ബാധ്യതകൾ നിറവേറ്റുന്നില്ലെന്ന് വ്യക്തമാകുമ്പോഴെല്ലാം. ഗാസയിലെ 80 ശതമാനം ആളുകളും പ്രദേശം വിടാൻ ആഗ്രഹിക്കുന്നു. എന്നാൽ ഹമാസ് അവരെ തടയുകയാണെന്നും കാറ്റ്സ് പറഞ്ഞു.
ഗാസ നഗരം പിടിച്ചെടുക്കാനുള്ള പദ്ധതിക്ക് കാറ്റ്‌സ് അംഗീകാരം നല്‍കി: 60,000 റിസർവ് സൈനികരെ വിളിച്ചുവരുത്തുന്നു
ജനീവ കൺവെൻഷനുകൾ പ്രകാരം അധിനിവിഷ്ട പ്രദേശങ്ങളിലെ സാധാരണക്കാരെ നിർബന്ധിതമായി നാടുകടത്തുന്നത് യുദ്ധക്കുറ്റമായി കണക്കാക്കപ്പെടുന്നു. യുദ്ധക്കുറ്റങ്ങൾ ആരോപിച്ച് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനും കാറ്റ്‌സിന്റെ മുൻഗാമിയായ യോവ് ഗാലന്റിനുമെതിരെ അന്താരാഷ്ട്ര ക്രിമിനൽ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഈ ആരോപണങ്ങൾ ഇസ്രായിലും അമേരിക്കയും നിഷേധിക്കുന്നു. ഇസ്രായിലി ആക്രമണങ്ങൾ കാരണം ഗാസയിലെ ബഹുഭൂരിപക്ഷം ജനങ്ങളും ഇതിനകം തന്നെ പലതവണ ആഭ്യന്തരമായി പലായനം ചെയ്തിട്ടുണ്ട്. 2023 ഒക്ടോബർ ഏഴിന് ഹമാസ് നടത്തിയ ആക്രമണത്തിന് തിരിച്ചടിയായി ഇസ്രായിൽ ആരംഭിച്ച യുദ്ധം ഗാസയിൽ 73,470 പേരുടെ ജീവൻ അപഹരിച്ചു. വെടിനിർത്തൽ പ്രബാല്യത്തിൽ വന്നതിനുശേഷം 1,330 ലേറെ പേർ കൊല്ലപ്പെട്ടതായി ഹമാസിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഗാസ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.







