അബുദാബി – അല്‍മിന്‍ഹാദ് വ്യോമതാവളത്തിനു നേരെ മിസൈല്‍ ആക്രമണമുണ്ടായി എന്ന തരത്തില്‍ പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍ യു.എ.ഇ പ്രതിരോധ മന്ത്രാലയം നിഷേധിച്ചു. ഈ റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനരഹിതമാണെന്ന് മന്ത്രാലയം സോഷ്യല്‍ മീഡിയയില്‍ പറഞ്ഞു. തങ്ങള്‍ ഉയര്‍ന്ന ജാഗ്രതയിലാണെന്നും ഉണ്ടാകാവുന്ന ഏതൊരു ഭീഷണിയെയും നേരിടാന്‍ പൂര്‍ണ്ണമായും തയ്യാറാണെന്നും അതുവഴി രാജ്യത്തിന്റെ പരമാധികാരം, സുരക്ഷ, സ്ഥിരത എന്നിവ സംരക്ഷുമെന്നും പ്രതിരോധ മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. ഔദ്യോഗിക സ്രോതസ്സുകളില്‍ നിന്ന് വിവരങ്ങള്‍ നേടാനും കിംവദന്തികളും തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാനും മന്ത്രാലയം പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു.
ഇറാനില്‍ നിന്ന് എത്തിയ ഡ്രോണ്‍ യു.എ.ഇയുടെ സമുദ്രാതിര്‍ത്തിക്ക് മുകളില്‍ വെച്ച് രാജ്യത്തിന്റെ വ്യോമസേന കൈകാര്യം ചെയ്തതായും പ്രതിരോധ മന്ത്രാലയം അറിയിച്ചു. സായുധ സേന പൂര്‍ണ്ണ ജാഗ്രതയിലാണെന്നും എല്ലാ ഭീഷണികളോടും പ്രതികരിക്കാന്‍ തയ്യാറാണെന്നും മന്ത്രാലയം പറഞ്ഞു. വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ 24 മണിക്കൂറും രാജ്യത്തിന്റെ വ്യോമാതിര്‍ത്തി ട്രാക്ക് ചെയ്യുകയും നിരീക്ഷിക്കുകയും ചെയ്യുന്നുണ്ടെന്ന് മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.
രാജ്യത്തിനെതിരെ ഇറാന്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തെ യു.എ.ഇ ശക്തമായി അപലപിച്ചു. യു.എ.ഇ പ്രാദേശിക ജലാതിര്‍ത്തിക്ക് മുകളില്‍വെച്ച് വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ ഡ്രോണ്‍ കൈകാര്യം ചെയ്തതായും സംഭവം രാജ്യത്തിന്റെ പരമാധികാരത്തിന്റെ ഗുരുതരമായ ലംഘനമാണെന്നും മന്ത്രാലയം പറഞ്ഞു. ആക്രമണം യു.എ.ഇയുടെ സുരക്ഷക്കും സ്ഥിരതക്കും, പൗരന്മാരുടെയും രാജ്യത്ത് കഴിയുന്ന പ്രവാസികളുടെയും സുരക്ഷക്കും നേരിട്ടുള്ള ഭീഷണിയാണ്.
ഇത്തരം ആക്രമണങ്ങള്‍ രാജ്യത്തിന്റെ സുരക്ഷ, സ്ഥിരത, പ്രദേശിക സമഗ്രത എന്നിവക്ക് നേരെയുള്ള അസ്വീകാര്യമായ കടന്നുകയറ്റമാണെന്നും നേരിട്ടുള്ള ഭീഷണിയാണെന്നും അന്താരാഷ്ട്ര നിയമത്തിന്റെയും ഐക്യരാഷ്ട്രസഭയുടെ ചാര്‍ട്ടറിന്റെയും തത്വങ്ങള്‍ക്ക് വിരുദ്ധമാണെന്നും മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. ഒരു സാഹചര്യത്തിലും തങ്ങളുടെ സുരക്ഷയും പരമാധികാരവും സംരക്ഷിക്കുന്നതില്‍ വിട്ടുവീഴ്ച ചെയ്യില്ലെന്നും അന്താരാഷ്ട്ര നിയമങ്ങള്‍ക്കനുസൃതമായി പൗരന്മാരുടെയും രാജ്യത്ത് താമസിക്കുന്ന വിദേശികളുടെയും സന്ദര്‍ശകരുടെയും സുരക്ഷ സംരക്ഷിക്കുന്ന രീതിയില്‍ ആക്രമണത്തോട് പ്രതികരിക്കാനുള്ള പൂര്‍ണ്ണവും നിയമാനുസൃതവുമായ അവകാശം തങ്ങള്‍ക്കുണ്ടെന്നും യു.എ.ഇ വ്യക്തമാക്കി.
ജോര്‍ദാനെതിരായ ഇറാന്റെ മിസൈല്‍ ആക്രമണങ്ങളെയും യു.എ.ഇ ശക്തമായി അപലപിച്ചു. ഇത് ജോര്‍ദാന്റെ പരമാധികാരത്തിന്റെ കടുത്ത ലംഘനവും സുരക്ഷക്കും സ്ഥിരതക്കും ഭീഷണിയുമാണെന്നും മന്ത്രാലയം പറഞ്ഞു. ആക്രമണങ്ങള്‍ ജോര്‍ദാന്റെ പരമാധികാരത്തിന്റെ ഗുരുതരമായ ലംഘനമാണെന്ന് വിദേശ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. ജോര്‍ദാനോടുള്ള യു.എ.ഇയുടെ പൂര്‍ണ്ണ ഐക്യദാര്‍ഢ്യം മന്ത്രാലയം പ്രകടിപ്പിക്കുകയും രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കാന്‍ ലക്ഷ്യമിട്ടുള്ള എല്ലാ നടപടികള്‍ക്കും പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







