തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക സ്വാതന്ത്ര്യദിനാഘോഷ പരിപാടിയില്‍ നിന്ന് വന്ദേമാതരം ഒഴിവാക്കി. തലസ്ഥാനത്ത് മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയില്‍ ദേശീയഗാനം മാത്രമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. മുഖ്യമന്ത്രി ദേശീയ പതാക ഉയര്‍ത്തി സല്യൂട്ട് സ്വീകരിച്ച ശേഷം വേദിയിൽ ദേശീയഗാനം ആലപിച്ചു. തുടർന്ന് ഗാർഡ് ഓഫ് ഓണർ പരിശോധിച്ച ശേഷം അദ്ദേഹം സ്വാതന്ത്ര്യദിന സന്ദേശം നൽകി.
ഒറ്റക്കെട്ടായി മുന്നേറാൻ നമുക്കാകണമെന്നും ഇന്ത്യയിൽ തനതായ വ്യക്തിത്വമുള്ള ഇടമാണ് കേരളമെന്നും മുഖ്യമന്ത്രി വി.ഡി സതീശൻ പറഞ്ഞു. ഏകവിള തോട്ടത്തിൽ ഒരേയിനം മനുഷ്യരെ വളർത്തി, ഒരേ ഭാഷയും വിശ്വാസവും ജീവിത ശൈലിയും വളർത്തുന്ന, വെറുപ്പിന്റെ തുരുത്തുകൾ സൃഷ്ടിക്കുന്നതല്ല ജനാധിപത്യമെന്നും വി.ഡി സതീശൻ പറഞ്ഞു.
വന്ദേമാതരം ആലപിക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാരിനുള്ളിൽ നേരത്തെ തന്നെ ആശയക്കുഴപ്പങ്ങൾ നിലനിന്നിരുന്നു. കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിന്റെ സര്‍ക്കുലർ അടിസ്ഥാനമാക്കി വന്ദേമാതരം പൂര്‍ണമായി ആലപിക്കണമെന്ന് നിർദ്ദേശിച്ച് ചീഫ് സെക്രട്ടറി തദ്ദേശ വകുപ്പ് സെക്രട്ടറിക്ക് ഉത്തരവ് നൽകിയിരുന്നു. ഈ ഉത്തരവ് ഇതുവരെ ഔദ്യോഗികമായി പിൻവലിച്ചിട്ടില്ല. എന്നാൽ, വന്ദേമാതരം പൂര്‍ണമായി ആലപിക്കേണ്ടതില്ലെന്ന കടുത്ത നിലപാടിലായിരുന്നു മന്ത്രിമാര്‍.
ദേശഭക്തിഗാനമായി കണക്കാക്കുന്ന വന്ദേമാതരം ഭാഗികമായി ആലപിക്കുന്നതോ പൂർണ്ണമായും ഒഴിവാക്കുന്നതോ നിയമപ്രശ്‌നങ്ങൾക്ക് വഴിവെക്കുമോ എന്ന ആശങ്ക സർക്കാരിന് മുന്നിലുണ്ടായിരുന്നു. ഗാനം ആലപിച്ചില്ലെങ്കിൽ നിയമനടപടികൾ നേരിടേണ്ടി വരുമോ എന്ന ആശങ്ക കോൺഗ്രസ് കേന്ദ്രങ്ങളും പങ്കുവെച്ചിരുന്നു. ഇത്തരം വിവാദങ്ങൾക്കും ആശയക്കുഴപ്പങ്ങൾക്കുമിടെയാണ് മുഖ്യമന്ത്രിയുടെ പരിപാടിയിൽ നിന്ന് ഗാനം പൂർണ്ണമായി ഒഴിവാക്കിയിരിക്കുന്നത്.







