ജിദ്ദ – അധിനിവിഷ്ട സിറിയന്‍ ഗോലാന്‍ കുന്നുകളില്‍ ഇസ്രായിലിന്റെ പരമാധികാരം അംഗീകരിച്ച കൊളംബിയയുടെ നടപടിയെ സൗദി അറേബ്യ അടക്കമുള്ള അറബ് രാജ്യങ്ങള്‍ അതിശക്തമായി അപലപിച്ചു. കൊളംബിയയുടെ നടപടി അന്താരാഷ്ട്ര നിയമങ്ങളുടെയും ബന്ധപ്പെട്ട യു.എന്‍ പ്രമേയങ്ങളുടെയും ലംഘനമാണെന്ന് സൗദി അറേബ്യ പറഞ്ഞു. 1967 ല്‍ സിറിയയില്‍ നിന്ന് പിടിച്ചെടുത്ത ഗോലാന്‍ കുന്നിന്മേലുള്ള ഇസ്രായിലിന്റെ അവകാശവാദം കൊളംബിയയില്‍ പുതുതായി നിലവില്‍വന്ന കടുത്ത വലതുപക്ഷ സര്‍ക്കാര്‍ തിങ്കളാഴ്ച അംഗീകരിക്കുകയായിരുന്നു. 1981 ല്‍ അംഗീകരിച്ച യു.എന്‍ രക്ഷാ സമിതി 497-ാം നമ്പര്‍ പ്രമേയം, അധിനിവിഷ്ട ഗോലാന്‍ കുന്നുകളില്‍ ഇസ്രായിലിന്റെ നിയമങ്ങളും അധികാരപരിധിയും ഭരണവും അടിച്ചേല്‍പ്പിക്കുന്നത് അസാധുവും അന്താരാഷ്ട്ര നിയമപ്രാബല്യവുമില്ലാത്തതുമായി കണക്കാക്കുന്നതായി സൗദി വിദേശ മന്ത്രാലയം വ്യക്തമാക്കി. ഇത്തരം നിലപാടുകള്‍ സമാധാനം കൈവരിക്കാന്‍ സഹായിക്കില്ല. അധിനിവിഷ്ട സിറിയന്‍ ഗോലാനുമായി ബന്ധപ്പെട്ട സ്ഥാപിത അന്താരാഷ്ട്ര നിലപാടില്‍ നിന്നുള്ള വ്യതിചലിക്കലാണിത്. ഇത് മേഖലയില്‍ സമാധാനം കൈവരിക്കാനുള്ള ശ്രമങ്ങളെ ദുര്‍ബലപ്പെടുത്തുമെന്ന് സൗദി വിദേശ മന്ത്രാലയം പ്രസ്താവനയില്‍ മുന്നറിയിപ്പ് നല്‍കി.
ഗോലാന്‍ കുന്നുകള്‍ അധിനിവിഷ്ട സിറിയന്‍ പ്രദേശമാണെന്ന നിലപാട് സൗദി അറേബ്യ ആവര്‍ത്തിച്ചു. അതിന്റെ നിയമപരമായ പദവി മാറ്റാന്‍ ലക്ഷ്യമിട്ടുള്ള ഏതെങ്കിലും നടപടികളും തീരുമാനങ്ങളും അവകാശങ്ങള്‍ സൃഷ്ടിക്കുന്നില്ലെന്നും അത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് നിയമസാധുത നല്‍കുന്നില്ലെന്നും വിദേശ മന്ത്രാലയം പറഞ്ഞു. തങ്ങളുടെ നിലപാട് പുനഃപരിശോധിക്കാനും അന്താരാഷ്ട്ര നിയമങ്ങളും പ്രസക്തമായ അന്താരാഷ്ട്ര പ്രമേയങ്ങളും പാലിക്കാനും മേഖലയില്‍ സുരക്ഷ, സ്ഥിരത, നീതി, ശാശ്വത സമാധാനം എന്നിവ കൈവരിക്കാനുള്ള ശ്രമങ്ങളെ പിന്തുണക്കുന്നത് തുടരാനും സൗദി അറേബ്യ കൊളംബിയയോട് ആവശ്യപ്പെട്ടു.
ഇസ്രായില്‍ ഗോലാന്‍ കുന്നുകള്‍ പിടിച്ചടക്കിയതിനെ ഇതുവരെ അംഗീകരിച്ച ഏക രാജ്യം അമേരിക്കയായിരുന്നു. 1981 ല്‍ ആണ് അമേരിക്ക ഗോലാന്‍ കുന്നുകളിലെ ഇസ്രായിലിന്റെ പരമാധികാരം അംഗീകരിച്ചത്. പുതിയ കൊളംബിയന്‍ പ്രസിഡന്റ് അബെലാര്‍ഡോ ഡി ലാ എസ്പ്രിയല്ല വെള്ളിയാഴ്ചയാണ് അധികാരമേറ്റെടുത്തത്. സ്വന്തം രാജ്യത്തെ സായുധ ഗ്രൂപ്പുകളെ നേരിടാനുള്ള മാര്‍ഗമായി യു.എസുമായും ഇസ്രായിലുമായും ശക്തമായ ബന്ധം സ്ഥാപിക്കുമെന്ന് വാഗ്ദാനം ചെയ്താണ് അതിശക്തമായ പ്രചാരണത്തിലൂടെ അബെലാര്‍ഡോ ഡി ലാ എസ്പ്രിയല്ല പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയം സ്വന്തമാക്കിയത്.
കുവൈത്ത്, സിറിയ, ഈജിപ്ത്, ഖത്തര്‍ എന്നീ രാജ്യങ്ങളും അറബ് ലീഗും ഗള്‍ഫ് സഹകരണ കൗണ്‍സിലും കൊളംബിയയുടെ നടപടിയെ ശക്തമായി അപലപിച്ചു. അധിനിവിഷ്ട സിറിയന്‍ ഗോലാനില്‍ നിന്ന് ഇസ്രായില്‍ അനിവാര്യമായും പിന്മാറണമെന്ന് ഈജിപ്ത് പറഞ്ഞു. ഇസ്രായിലിന്റെ അധിനിവേശം ഉറപ്പിക്കാനും ഗോലാന്‍ പിടിച്ചെടുക്കുന്നത് നിയമവിധേയമാക്കാനും ലക്ഷ്യമിട്ടുള്ള ഏതു നടപടികള്‍ക്കും തീരുമാനങ്ങള്‍ക്കും നിയമപരമായ പിന്‍ബലമില്ലെന്നും ഗോലാന്‍ കുന്നുകളുടെ നിയമപരമായ പദവി അവ മാറ്റില്ലെന്നും ഈജിപ്ത് പ്രസ്താവിച്ചു.
സിറിയയുടെ പരമാധികാരം, ഐക്യം, പ്രദേശിക സമഗ്രത, അധിനിവിഷ്ട ഗോലാന്‍ കുന്നുകളിലുള്ള അതിന്റെ അവകാശം എന്നിവയെ പിന്തുണക്കുന്ന ഉറച്ച നിലപാട് ഈജിപ്ത് ആവര്‍ത്തിച്ചു. അന്താരാഷ്ട്ര നിയമത്തിന്റെയും ഐക്യരാഷ്ട്രസഭ ചാര്‍ട്ടറിന്റെയും തത്വങ്ങളെ ബഹുമാനിക്കേണ്ടതിന്റെയും മേഖലയിലെ സുരക്ഷ, സ്ഥിരത, സമാധാനം എന്നിവയുടെ അടിത്തറയെ തകര്‍ക്കുന്നതും അധിനിവേശത്തെ ഉറപ്പിക്കുന്നതുമായ നടപടികള്‍ സ്വീകരിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടതിന്റെയും ആവശ്യകത ഈജിപ്ത് ഊന്നിപ്പറഞ്ഞു.
അധിനിവിഷ്ട സിറിയന്‍ ഗോലാനിലെ ഇസ്രായിലിന്റെ പരമാധികാരം അംഗീകരിക്കുന്ന കൊളംബിയയുടെ പ്രഖ്യാപനത്തെ അറബ് ലീഗ് സെക്രട്ടറി ജനറല്‍ നബീല്‍ ഫഹ്‌മി നിരാകരിച്ചു. ഗോലാന്‍ കുന്നുകളുടെയോ അതിന്റെ മേലുള്ള പരമാധികാരത്തിന്റെയോ നില നിര്‍ണ്ണയിക്കുന്നതില്‍ കൊളംബിയയുടെ പ്രഖ്യാപനത്തിന് നിയമപരമായ പ്രാബല്യമോ മൂല്യമോ ഇല്ല. അന്താരാഷ്ട്ര നിയമത്തിനും യു.എന്‍ പ്രമേയങ്ങള്‍ക്കും അനുസൃതമായി ഗോലാന്‍ അധിനിവിഷ്ട സിറിയന്‍ പ്രദേശമായി തുടരുമെന്നും അറബ് ലീഗ് സെക്രട്ടറി ജനറല്‍ വ്യക്തമാക്കി.
അധിനിവിഷ്ട സിറിയന്‍ ഗോലാന്‍ കുന്നുകളുടെ മേല്‍ ഇസ്രായിലിന്റെ പരമാധികാരം കൊളംബിയന്‍ സര്‍ക്കാര്‍ അംഗീകരിച്ചതിനെ ഗള്‍ഫ് സഹകരണ കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ ജാസിം അല്‍ബുദൈവി ശക്തമായി അപലപിച്ചു. കൊളംബിയയുടെ തീരുമാനം അസാധുവാണ്. ഗോലാന്‍ കുന്നുകള്‍ ഇസ്രായില്‍ കൈവശപ്പെടുത്തിയ സിറിയന്‍ പ്രദേശം ആണെന്ന് സ്ഥിരീകരിക്കുന്ന എല്ലാ അന്താരാഷ്ട്ര നിയമങ്ങള്‍ക്കും ഉടമ്പടികള്‍ക്കും കൊളംബിയയുടെ നടപടി വിരുദ്ധമാണ്. യാഥാര്‍ഥ്യത്തിന് വിരുദ്ധവും അന്താരാഷ്ട്ര, യു.എന്‍ പ്രമേയങ്ങളെ അടിസ്ഥാനമാക്കിയുള്ളതല്ലാത്തതുമായ ഏതൊരു തീരുമാനങ്ങളും അംഗീകാരങ്ങളും സ്വീകാര്യമല്ല. മേഖലയില്‍ സമാധാനം, സുരക്ഷ, സ്ഥിരത എന്നിവ കൈവരിക്കാനുള്ള ശ്രമങ്ങളെ ഇത്തരം നടപടികള്‍ ദുര്‍ബലപ്പെടുത്തും.
സാധുതയില്ലാത്ത ഈ തീരുമാനം കൊളംബിയന്‍ സര്‍ക്കാര്‍ പിന്‍വലിക്കണം. ഇസ്രായില്‍ അന്താരാഷ്ട്ര നിയമം പാലിക്കുകയും സിറിയന്‍ ഗോലാന്‍ കുന്നുകള്‍ ഉള്‍പ്പെടെ എല്ലാ അധിനിവിഷ്ട അറബ് പ്രദേശങ്ങളില്‍ നിന്നും പിന്മാറുകയും വേണം. പരമാധികാരവും സ്വാതന്ത്ര്യവും അഖണ്ഡതയും സംരക്ഷിക്കാന്‍ സിറിയക്കൊപ്പം ഗള്‍ഫ് രാജ്യങ്ങള്‍ ശക്തമായി ഉറച്ചുനില്‍ക്കുമെന്നും ജി.സി.സി സെക്രട്ടറി ജനറല്‍ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







