ന്യൂദൽഹി- പൂനെയിൽനിന്ന് ദല്‍ഹിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ യാത്രക്കാര്‍ക്ക് പരിക്കേല്‍ക്കാനിടയായ സംഭവത്തില്‍ വിമാനത്തിന്റെ പൈലറ്റ് ഇന്‍ കമാന്‍ഡ് രണ്ടാമത്തെ ഡോപ് ടെസ്റ്റിലും പരാജയപ്പെട്ടതായി സ്ഥിരീകരണം. പൈലറ്റ് കഞ്ചാവടിച്ചിരുന്നുവെന്നാണ് പരിശോധനാ ഫലം.
137 യാത്രക്കാരും എട്ട് ജീവനക്കാരുമായി ഡല്‍ഹിയിലേക്ക് വരികയായിരുന്ന AI-2379 ഫ്ലൈറ്റ് ഓഗസ്റ്റ് 4-നാണ് 300 അടി താഴ്ചയിലേക്ക് കൂപ്പുകുത്തിയത്. തുടര്‍ന്ന് കനത്ത പ്രകമ്പനമുണ്ടാവുകയും ചെയ്തു. സംഭവത്തില്‍ കുറഞ്ഞത് 20 യാത്രക്കാര്‍ക്കും നാല് ജീവനക്കാർക്കും പരിക്കേറ്റു. ഇതില്‍ രണ്ട് ജീവനക്കാരുടെ നട്ടെല്ലിനും കഴുത്തിനും ഗുരുതരമായി പരിക്കേറ്റതായി സിവില്‍ വ്യോമയാന മന്ത്രി രാം മോഹന്‍ നായിഡു വ്യക്തമാക്കി.
ഡല്‍ഹിയില്‍ നടത്തിയ പരിശോധനയില്‍ പൈലറ്റ് മയക്കുമരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയിരുന്നു. തുടര്‍ന്ന് കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം നടത്തിയ മറ്റൊരു പരിശോധനയിലും ഫലം പോസിറ്റീവാണെന്ന് ചൊവ്വാഴ്ച അധികൃതര്‍ സ്ഥിരീകരിച്ചു. കഞ്ചാവ് ഉപയോഗിച്ചതായാണ് പരിശോധനയില്‍ വ്യക്തമായത്.
സംഭവത്തെക്കുറിച്ച് അധികൃതർ പറയുന്നതിങ്ങനെ: വിമാനം 300 അടി താഴേക്ക് പതിച്ചപ്പോള്‍ പൈലറ്റ് തന്റെ സീറ്റിലുണ്ടായിരുന്നില്ല. കോ-പൈലറ്റായിരുന്നു ആ സമയം എയര്‍ബസ് A320neo വിമാനത്തിന്റെ നിയന്ത്രണം. സാങ്കേതിക തകരാറോ പൈലറ്റിന്റെ പ്രവൃത്തിയോ കാരണം വിമാനം ‘നെഗറ്റീവ്-ജി’ (negative-G) അവസ്ഥയിലാവുകയായിരുന്നു. തുടര്‍ന്ന് പൈലറ്റും കോക്പിറ്റിലെ വസ്തുക്കളും വായുവില്‍ ഉയര്‍ന്നുപൊങ്ങി. ഈ സമയത്താണ് സീറ്റ് ബെല്‍റ്റ് ധരിക്കാതിരുന്ന യാത്രക്കാര്‍ക്ക് ഗുരുതരമായി പരിക്കേറ്റത്.
തുടര്‍ അന്വേഷണത്തിന്റെ ഭാഗമായി രണ്ട് പൈലറ്റുമാരെയും സര്‍വീസില്‍ നിന്ന് മാറ്റിനിര്‍ത്തിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി സിവില്‍ വ്യോമയാന മന്ത്രാലയം അറിയിച്ചു. സാങ്കേതികവും പ്രവർത്തനപരവും വൈദ്യപരവുമായ എല്ലാ തെളിവുകളും ശേഖരിക്കുന്ന തിരക്കിലാണ് AAIB എന്ന് മന്ത്രാലയം വ്യക്തമാക്കി. വിമാനത്തിന്റെയും സംവിധാനങ്ങളുടെയും പരിശോധന, ഫ്ലൈറ്റ് ഡാറ്റ പരിശോധന, ജീവനക്കാരുടെ മെഡിക്കല്‍ വിവരങ്ങള്‍, ബന്ധപ്പെട്ട വ്യക്തികളുടെ അഭിമുഖങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. അന്തിമ നിഗമനത്തിലെത്തുന്നതിന് മുമ്പ് എല്ലാ തെളിവുകളും സമഗ്രമായി പരിശോധിക്കുമെന്നും മന്ത്രാലയം അറിയിച്ചു.
“അപകടകാരണമായ സാഹചര്യങ്ങളും ഘടകങ്ങളും കണ്ടെത്തി ഭാവിയില്‍ ഇത് ആവർത്തിക്കാതിരിക്കാനുള്ള സുരക്ഷാ നടപടികള്‍ സ്വീകരിക്കുക മാത്രമാണ് അന്വേഷണത്തിന്റെ ഏക ലക്ഷ്യം. അന്വേഷണം നിഷ്പക്ഷവും തെളിവുകളെ അടിസ്ഥാനമാക്കിയുള്ളതുമാണ്. അന്വേഷണം പുരോഗമിക്കവെ ലഭിക്കുന്ന ഒറ്റപ്പെട്ട വിവരങ്ങളുടെ അടിസ്ഥാനത്തില്‍ യാതൊരുവിധ മുൻധാരണകളിലെത്തരുതെന്നും പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.







