ന്യൂയോർക്ക്- ഗൗതം അദാനി, സാഗർ അദാനി എന്നിവർക്കും സഹപ്രവർത്തകനായ വിനീത് ജെയ്‌നുമെതിരെയുള്ള എല്ലാ ക്രിമിനൽ കുറ്റങ്ങളും യു.എസ് കോടതി തള്ളിക്കളഞ്ഞു. ന്യൂയോർക്കിലെ ഈസ്റ്റേൺ ഡിസ്ട്രിക്റ്റിനായുള്ള യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിസ്ട്രിക്റ്റ് കോടതി ജഡ്ജി നിക്കോളാസ് ഗരാഫിസാണ്, സെക്യൂരിറ്റീസ് ആൻഡ് വയർ ഫ്രോഡ് കുറ്റങ്ങൾ തള്ളിയത്. ഈ കേസുകളിൽ പ്രോസിക്യൂഷന് ഇനി പുതിയ നടപടികളുമായി മുന്നോട്ട് പോകാനാകില്ല. യു.എസ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷനുമായുള്ള (SEC) സിവില് സെക്യൂരിറ്റീസ് തട്ടിപ്പ് കേസുകൾ തീർപ്പാക്കുന്നതിനായി യു.എസ് ഗവൺമെന്റിന് 18 ദശലക്ഷം ഡോളർ നൽകാനുള്ള ഒപ്പുവെക്കൽ നടപടികളും കോടതി പൂർത്തിയാക്കി. കേസിലെ മറ്റ് പ്രതികൾക്കെതിരെയുള്ള കൈക്കൂലി, നീതിനിഷേധം സംബന്ധിച്ച കുറ്റങ്ങളിൽ ജഡ്ജി ഗരാഫിസ് വിധി പറയാൻ ബാക്കിവെച്ചു.
അദാനിക്കെതിരെയുള്ള ആരോപണങ്ങൾ എന്തൊക്കെയായിരുന്നു?
ഇന്ത്യൻ സർക്കാർ സ്ഥാപനങ്ങളുമായി സൗരോർജ്ജ കരാറുകൾ നേടുന്നതിനായി അദാനി ഗ്രൂപ്പും അനുബന്ധ സ്ഥാപനങ്ങളും 265 ദശലക്ഷം ഡോളറിന്റെ കൈക്കൂലി ഇടപാടിൽ പങ്കാളികളായെന്ന് ആരോപിച്ചുകൊണ്ട് 2024 നവംബറിൽ യു.എസ് ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ് കുറ്റപത്രം പുറത്തിറക്കിയിരുന്നു. ഗ്രൂപ്പിന്റെ അഴിമതി വിരുദ്ധ പ്രവർത്തനങ്ങളെക്കുറിച്ച് കള്ളം പറഞ്ഞ് യു.എസിലെയും അന്താരാഷ്ട്ര നിക്ഷേപകരെയും വഞ്ചിക്കാൻ ശ്രമിച്ചതായും അദാനിക്കെതിരെ ആരോപണമുണ്ടായിരുന്നു. കേസിലെ തെളിവുകൾ നശിപ്പിച്ചുകൊണ്ട് യു.എസ് സർക്കാർ സ്ഥാപനങ്ങളുടെ അന്വേഷണത്തെ തടസ്സപ്പെടുത്താൻ അദാനിയുടെ സഹപ്രവർത്തകരും ശ്രമിച്ചതായി കുറ്റപ്പെടുത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസിൽ ഗൗതം അദാനിക്കും സാഗർ അദാനിക്കുമെതിരെ യു.എസ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷനും സിവില് കുറ്റങ്ങൾ ചുമത്തിയിരുന്നു.
നീണ്ട നിയമപോരാട്ടത്തിനൊടുവിൽ, ഗൗതം അദാനിക്കും കൂട്ടാളികൾക്കുമെതിരെയുള്ള നിയമനടപടികളുമായി മുന്നോട്ട് പോകില്ലെന്ന് മെയ് മാസത്തിൽ യു.എസ് ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ് കോടതിയെ അറിയിച്ചിരുന്നു. ഈ കേസ് പ്രധാനമായും വിദേശ രാജ്യമായ ഇന്ത്യയിലെ കാര്യങ്ങളുമായി ബന്ധപ്പെട്ടതാണെന്നും യുണൈറ്റഡ് സ്റ്റേറ്റ്സ് പ്രിൻസിപ്പൽ അസോസിയേറ്റ് ഡെപ്യൂട്ടി അറ്റോർണി ജനറൽ ട്രെന്റ് മക്കോറ്റർ ജൂലൈയിൽ സമർപ്പിച്ച രേഖയിൽ വ്യക്തമാക്കിയിരുന്നു. അദാനി ഗ്രൂപ്പിന്റെ യു.എസ് നിക്ഷേപ വാഗ്ദാനമാണ് ജസ്റ്റിസ് ഡിപ്പാർട്ട്മെന്റിന്റെ ഈ തീരുമാനത്തിൽ നിർണായക പങ്കുവഹിച്ചതെന്ന മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ വലിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരുന്നു.
അപൂർവ്വമായ ഒരു നീക്കത്തിൽ, അദാനികൾക്കെതിരെയുള്ള കുറ്റപത്രം തള്ളിക്കളയുന്നതിനുള്ള കാരണങ്ങൾ വ്യക്തമാക്കാൻ ജഡ്ജി ഗരാഫിസ് ജസ്റ്റിസ് ഡിപ്പാർട്ട്മെന്റിന് നിർദ്ദേശം നൽകി. വകുപ്പിന്റെ അപേക്ഷ “ചുരുങ്ങിയതും വ്യക്തതയില്ലാത്തതുമാണ്” എന്ന് വിശേഷിപ്പിച്ച അദ്ദേഹം, ഗൗതം അദാനിക്കെതിരായ നിയമനടപടികൾ അവസാനിപ്പിക്കുന്നതിന് പകരമായി ഏതെങ്കിലും തരത്തിലുള്ള ഒത്തുകളി അദാനി വാഗ്ദാനം ചെയ്തിട്ടുണ്ടോ എന്നതിനെക്കുറിച്ച് സത്യവാങ്മൂലം സമർപ്പിക്കാനും ആവശ്യപ്പെട്ടു. തനിക്കെതിരെ ഏതെങ്കിലും തരത്തിലുള്ള ഒത്തുകളി വാഗ്ദാനം ചെയ്തതായി അറിവില്ലെന്ന് അദാനി തന്റെ മറുപടിയിൽ വ്യക്തമാക്കി. എങ്കിലും, യു.എസിൽ 10 ബില്യൺ ഡോളർ നിക്ഷേപിക്കാനുള്ള തന്റെ പരസ്യമായ തീരുമാനം നിയമപരമായ കുറ്റങ്ങളിൽ നിന്നുള്ള മോചനത്തിന്റെ ഭാഗമായിരിക്കാമെന്ന് തന്റെ അഭിഭാഷകർ സൂചിപ്പിച്ചിരുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു. എന്നിരുന്നാലും, യു.എസിലെ നിക്ഷേപ വാഗ്ദാനങ്ങൾ നിയമനടപടികളുമായി മുന്നോട്ട് പോകുന്നതിൽ നിന്ന് തങ്ങളെ സ്വാധീനിക്കില്ലെന്ന് ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ് വ്യക്തമാക്കയതായും അദാനി പറഞ്ഞു.
ഈ തർക്കങ്ങൾക്കൊടുവിലാണ് തിങ്കളാഴ്ച ഗൗതം അദാനിക്കും സാഗർ അദാനിക്കുമെതിരെയുള്ള ക്രിമിനൽ കുറ്റങ്ങൾ തള്ളിക്കളഞ്ഞുകൊണ്ട് ജഡ്ജി ഗരാഫിസ് ഉത്തരവിട്ടത്. യു.എസ്സിൽ 10 ബില്യൺ ഡോളർ നിക്ഷേപിക്കാമെന്ന അദാനിയുടെ വാഗ്ദാനം കുറ്റങ്ങൾ ഒഴിവാക്കാനുള്ള തീരുമാനത്തിൽ ഒരു ഘടകമേ ആയിരുന്നില്ലെന്ന് ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ് നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കോടതിക്ക് ബോധ്യപ്പെട്ടതായി ഗരാഫിസ് വ്യക്തമാക്കി.







