റിയാദ്: ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിന് ലക്ഷ്യമിട്ട് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിലെ പാസ്പോർട്ട്, വിസ, ഓവർസീസ് ഇന്ത്യൻ അഫയേഴ്‌സ് എന്നിവയുടെ ചുമതലയുള്ള സെക്രട്ടറി മുക്തേഷ് കെ. പരദേശിയുടെ സൗദി സന്ദർശനം പൂർത്തിയായി. മെയ് നാലു മുതൽ ഏഴു വരെയായിരുന്നു സന്ദർശനം. ജിദ്ദയിലും മദീനയിലും ഹജ്ജ് 2024 ൻ്റെ ഒരുക്കങ്ങളുടെ അവലോകനവും നടത്തി. സൗദി അറേബ്യയുടെ ഹജ് വൈസ് മന്ത്രി ഡോ. അബ്ദുൾ ഫത്താഹ് മഷാത്തുമായി കൂടിക്കാഴ്ച നടത്തി. തീർഥാടകരുടെ ക്ഷേമവും സൗകര്യവും ലക്ഷ്യമിട്ടുള്ള ലോജിസ്റ്റിക് ക്രമീകരണങ്ങളെക്കുറിച്ചും അടിസ്ഥാന സൗകര്യ വികസനങ്ങളെക്കുറിച്ചും ചർച്ച ചെയ്തു. 2024ലെ ഹജ്ജ് ക്വാട്ടയിൽ ഈ വർഷം 175,025 ഇന്ത്യൻ തീർഥാടകർ സൗദി അറേബ്യ സന്ദർശിക്കും.
സൗദി വിദേശകാര്യ മന്ത്രാലയത്തിലെ രാഷ്ട്രീയകാര്യ ഡെപ്യൂട്ടി മന്ത്രി എച്ച്.ഇ ഡോ. സൗദ് ബിൻ മുഹമ്മദ് അൽ സതിയുമായും ചർച്ച നടത്തി. സ്ട്രാറ്റജിക് പാർട്ണർഷിപ്പ് കൗൺസിലിന് (എസ്പിസി) കീഴിലുള്ള പുരോഗതി അവലോകനം ചെയ്തു. ഉഭയകക്ഷി, പരസ്പര താൽപ്പര്യമുള്ള വിഷയങ്ങൾ, വിവിധ മേഖലകളിൽ സൗദിയുമായുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള ഇന്ത്യയുടെ പ്രതിബദ്ധത സെക്രട്ടറി ആവർത്തിച്ചു.
റിയാദിലെ ജിസിസി സെക്രട്ടറിയേറ്റ് സന്ദർശിച്ച സെക്രട്ടറി ജിസിസി അസിസ്റ്റൻ്റ് സെക്രട്ടറി ജനറൽ എച്ച്ഇ ഡോ. അബ്ദുൽ അസീസ് ആലുശൈഖുമായി കൂടിക്കാഴ്ച നടത്തി. വ്യാപാരം, സുരക്ഷ, ഊർജം, സാംസ്കാരിക വിനിമയം എന്നിവയുൾപ്പെടെ വിവിധ മേഖലകളിൽ ബന്ധങ്ങളുടെ സ്ഥാപനപരമായ ചട്ടക്കൂട് ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും ഇരുപക്ഷവും ചർച്ച ചെയ്തു. പ്രാദേശിക, അന്താരാഷ്‌ട്ര സാഹചര്യങ്ങളെക്കുറിച്ച് ഇരുപക്ഷവും വീക്ഷണങ്ങൾ കൈമാറി.