അമ്മാൻ: ജോർദാനിൽ അമേരിക്കൻ സൈനികർക്ക് നേരെ നടന്ന ആക്രമണത്തിന് ശക്തമായ തിരിച്ചടിയുമായി യു.എസ്. ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡിനെ ലക്ഷ്യമാക്കി തെക്കൻ ഇറാനിൽ അമേരിക്ക വ്യാപക വ്യോമാക്രമണം ആരംഭിച്ചു. ജോർദാനിൽ ഇറാൻ നടത്തിയ ഡ്രോൺ-മിസൈൽ ആക്രമണങ്ങളിൽ രണ്ട് യു.എസ് സൈനികർ കൊല്ലപ്പെടുകയും ഒരാളെ കാണാതാവുകയും ചെയ്തതിന് പിന്നാലെയാണ് അമേരിക്കയുടെ പ്രത്യാക്രമണം.
ലക്ഷ്യം ഇറാന്റെ സൈനിക കേന്ദ്രങ്ങൾ
ഹോർമുസ് കടലിടുക്കിൽ വാണിജ്യ കപ്പലുകൾക്ക് നേരെയുള്ള ഇറാന്റെ ഭീഷണി ഇല്ലാതാക്കാനും ജോർദാനിലെ ആക്രമണത്തിന് ചുക്കാൻ പിടിച്ചവരെ ശിക്ഷിക്കാനുമാണ് ജി.എം.ടി സമയം രാത്രി 10 മണിയോടെ വ്യോമാക്രമണം ആരംഭിച്ചതെന്ന് യു.എസ് സെൻട്രൽ കമാൻഡ് (സെന്റ്‌കോം) അറിയിച്ചു. തെക്കൻ ഇറാനിലെ സിറിക്, ഹാജിയാബാദ് നഗരങ്ങൾ, ബന്ദർ അബ്ബാസ്, ഖെഷം ദ്വീപ് എന്നിവിടങ്ങളിൽ യു.എസ് സേന ശക്തമായ ആക്രമണം നടത്തിയതായി ഇറാൻ വാർത്താ ഏജൻസികളും പ്രാദേശിക മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു. ഇറാനെതിരെ അമേരിക്ക നടത്തുന്ന തുടർച്ചയായ എട്ടാമത്തെ വ്യോമാക്രമണമാണിത്.
ജോർദാനിലെ അമേരിക്കൻ ആൾനാശം
ഇറാൻ ആക്രമണങ്ങളെ ചെറുക്കുന്നതിനിടെയാണ് ജോർദാനിൽ രണ്ട് അമേരിക്കൻ സൈനികർക്ക് ജീവൻ നഷ്ടപ്പെട്ടത്. പരിക്കേറ്റ നാല് സൈനികരെ ജോർദാനിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് ഡിസ്ചാർജ് ചെയ്തു. നിസ്സാര പരിക്കേറ്റ മറ്റ് സൈനികർ വൈദ്യപരിശോധനകൾക്ക് ശേഷം തിരികെ ജോലിയിൽ പ്രവേശിച്ചതായും യു.എസ് സെൻട്രൽ കമാൻഡ് വ്യക്തമാക്കി. മരിച്ച സൈനികരുടെ പേരുവിവരങ്ങൾ കുടുംബങ്ങളെ ഔദ്യോഗികമായി അറിയിച്ച് 24 മണിക്കൂർ കഴിഞ്ഞതിനു ശേഷം മാത്രമേ പുറത്തുവിടുകയുള്ളൂ.
അമേരിക്കൻ വിമാനങ്ങൾ തകർത്തതായി ഇറാൻ
അതേസമയം, ജോർദാനിലെ അസ്‌റഖ് വ്യോമതാവളത്തിലെ ശത്രുസൈന്യ സ്ഥാനങ്ങൾ ലക്ഷ്യമാക്കി ഒരേസമയം മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ നടത്തിയതായി ഇറാൻ റെവല്യൂഷണറി ഗാർഡ് അവകാശപ്പെട്ടു. ആക്രമണത്തിൽ രണ്ട് യുദ്ധവിമാനങ്ങൾ ഉൾപ്പെടെ അഞ്ച് യു.എസ് വിമാനങ്ങൾ പൂർണ്ണമായും തകർത്തതായും മറ്റ് ചില വിമാനങ്ങൾക്ക് കേടുപാടുകൾ വരുത്തിയതായും ഇവർ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ഇതിന് പിന്നാലെയാണ് സൈനികർ കൊല്ലപ്പെട്ട വിവരം സെന്റ്‌കോം സ്ഥിരീകരിച്ചത്.
തകർന്ന കരാറും ഹോർമുസ് പ്രതിസന്ധിയും
മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാൻ പാകിസ്ഥാന്റെ മധ്യസ്ഥതയിൽ കഴിഞ്ഞ മാസം ഒപ്പുവെച്ച ഇടക്കാല കരാർ പൂർണ്ണമായും തകർന്നു. ജൂലൈ 7-ന് ഹോർമുസ് കടലിടുക്കിൽ വാണിജ്യ കപ്പലുകൾക്ക് നേരെ ഇറാൻ ആക്രമണം നടത്തിയതോടെയാണ് സ്ഥിതിഗതികൾ വീണ്ടും വഷളായത്. നിലവിൽ ഹോർമുസ് കടലിടുക്ക് അടച്ചതായി ഇറാൻ പ്രഖ്യാപിച്ചു. ഇതിന് മറുപടിയായി ഇറാൻ തുറമുഖങ്ങൾക്കു മേൽ അമേരിക്ക വീണ്ടും ഉപരോധം ഏർപ്പെടുത്തിയിരിക്കുകയാണ്.




