ലോകം മുഴുവൻ ഫിഫ ലോകകപ്പിന്റെ വന്യമായ ആവേശത്തിലാണ്. കോടിക്കണക്കിന് മനുഷ്യർ ശ്വാസമടക്കിപ്പിടിച്ച് അത്യാധുനിക സ്റ്റേഡിയങ്ങളിലെ പുൽമൈതാനങ്ങളിലേക്ക് കൺനട്ടിരിക്കുന്ന സുന്ദരമായ ദിനങ്ങൾ. പച്ചപ്പുല്ലിൽ ഉരുളുന്ന ആ പന്തിലേക്ക് പ്രപഞ്ചം മുഴുവൻ ചുരുങ്ങിക്കൂടുമ്പോൾ, കളിവിളക്കുകൾ കെട്ടുപോയ ഗസ്സയിലെ ചോരമണക്കുന്ന ഒരു മൈതാനത്തുനിന്നും ലോകത്തിന്റെ മനസ്സാക്ഷിയെ ഉലയ്ക്കുന്ന ഒരു വാർത്ത വരുന്നു– ഫലസ്തീന്റെ പ്രിയപ്പെട്ട ഗോൾകീപ്പർ സലീം അൽ-അഷ്കർ കൊല്ലപ്പെട്ടിരിക്കുന്നു!
ഗസ്സ സ്ട്രിപ്പിൽ ഇസ്രായേൽ സൈന്യം നടത്തിയ അതിക്രൂരമായ വെടിവെപ്പിലാണ് മുപ്പത്തിരണ്ടുകാരനായ സലീമിന്റെ ജീവൻ പൊലിഞ്ഞത്. വംശീയമായ അതിക്രമങ്ങൾക്കിടയിലും നെഞ്ചോട് ചേർത്തുവെച്ച കാൽപന്ത് സ്വപ്നങ്ങൾ ബാക്കിയാക്കിയാണ് ആ യുവതാരം വിടപറഞ്ഞത്. കായികലോകത്തെയാകെ കണ്ണീരിലാഴ്ത്തിയ സലീമിന്റെ വിയോഗം കേവലമൊരു മരണവാർത്തയല്ല, മറിച്ച് പലസ്തീനിലെ കായികതാരങ്ങൾ അനുഭവിക്കുന്ന കൊടിയ പീഡനങ്ങളുടെ നേർച്ചിത്രമാണ്.
കണ്ടുതീരാത്ത സ്വപ്നങ്ങളും ജനിക്കാത്ത കൺമണിയും
വെറും അഞ്ച് മാസം മുൻപായിരുന്നു സലീം അൽ-അഷ്കറിന്റെ വിവാഹം കഴിഞ്ഞത്. തന്റെ ആദ്യത്തെ കൺമണിയെ വരവേൽക്കാനുള്ള ഒരുക്കത്തിലായിരുന്നു ആ ദമ്പതികൾ. ജനിക്കാൻ പോകുന്ന കുഞ്ഞിനെ ഒരുനോക്ക് കാണാൻ പോലും ഭാഗ്യമില്ലാതെ, ഭാര്യയെയും കാൽപന്ത് സ്വപ്നങ്ങളെയും തനിച്ചാക്കിയാണ് സലീം യാത്രയായത്. ഒരു കുടുംബത്തിന്റെ മാത്രമല്ല, ഒരു നാടിന്റെ തന്നെ പ്രതീക്ഷകളാണ് ഇസ്രായേലിന്റെ വെടിയുണ്ടകൾ തകർത്തുകളഞ്ഞത്.
സലീമിന്റെ വിയോഗത്തിൽ അക്ഷരാർത്ഥത്തിൽ തകർന്നിരിക്കുകയാണ് അദ്ദേഹത്തിന്റെ കുടുംബവും സഹതാരങ്ങളും. ഒന്നിച്ച് ബൂട്ടുുകെട്ടി ഇറങ്ങിയ കളിക്കൂട്ടുകാരന്റെ വേർപാട് പലസ്തീൻ ഫുട്ബോൾ ടീമിന് നികത്താനാകാത്ത നഷ്ടമാണ്.
മൈതാനങ്ങളിലെ ചോരക്കണക്കുകൾ
ഇത് സലീമിന്റെ മാത്രം കഥയല്ല. 2023 ഒക്ടോബറിൽ ഇസ്രായേൽ-പലസ്തീൻ സംഘർഷം രൂക്ഷമായതിന് ശേഷം മാത്രം ഫലസ്തീൻ സ്പോർട്സ് മേഖലയിൽ നിന്നും ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം 1,009 ആയി ഉയർന്നിരിക്കുന്നു! ഇതിൽ 567 പേരും ഫുട്ബോളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരായിരുന്നു എന്നറിയുമ്പോഴാണ് കാൽപന്ത് ലോകം നേരിടുന്ന വംശഹത്യയുടെ വ്യാപ്തി മനസ്സിലാകുക.
ആഗോള കാൽപന്ത് പ്രേമികൾ വെളിച്ചം പ്രസരിക്കുന്ന വമ്പൻ ഗാലറികളിലിരുന്ന് മത്സരങ്ങളുടെ മനോഹാരിത ആസ്വദിക്കുമ്പോൾ, ഗസ്സയിലെ ജനങ്ങൾ വൈദ്യുതി തടസ്സങ്ങളും ഇന്റർനെറ്റ് വിച്ഛേദനവും കാരണം ലോകകപ്പ് മത്സരങ്ങൾ വീക്ഷിക്കാൻ പോലും സാധിക്കാതെ മരണഭയത്തിൽ കഴിയുകയാണ്. ഒരുവശത്ത് കോടികൾ മറിയുന്ന കായികമാമാങ്കം നടക്കുമ്പോൾ, മറുവശത്ത് ലോകകപ്പ് കാണാൻ പോലും അവകാശമില്ലാതെ ഒരു ജനത കൊലചെയ്യപ്പെടുന്നു.
ഫിഫയുടെ നിശബ്ദതയും മനുഷ്യാവകാശ ലംഘനങ്ങളും
പലസ്തീൻ ജനതയ്ക്ക് നേരെ ഇസ്രായേൽ തുടരുന്ന ഈ ക്രൂരമായ വംശഹത്യക്കെതിരെ അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകൾ ഇതിനകം ശബ്ദമുയർത്തിക്കഴിഞ്ഞു. വർണ്ണവിവേചനവും അക്രമവും മുഖമുദ്രയാക്കിയ ഇസ്രായേലിനെ ആഗോള കായികവേദികളിൽ നിന്നും ഒറ്റപ്പെടുത്തണമെന്ന ആവശ്യം ശക്തമാണ്.
എന്നിരുന്നാലും, ഇസ്രായേൽ ഭരണകൂടത്തിന്റെ കായികതാരങ്ങൾക്കെതിരായ ഈ തുടർച്ചയായ അക്രമങ്ങൾക്ക് മുന്നിൽ കായിക ലോകത്തെ പരമോന്നത സമിതിയായ ഫിഫ (FIFA) പുലർത്തുന്ന നിശബ്ദത കടുത്ത പ്രതിഷേധത്തിന് കാരണമാകുന്നുണ്ട്. വർണ്ണവിവേചനങ്ങൾക്കെതിരെ നിലകൊള്ളുന്നു എന്ന് അവകാശപ്പെടുന്നവർ പലസ്തീനിലെ ചോരപ്പുഴ കണ്ട് കണ്ണടയ്ക്കുന്നത് കടുത്ത അനാസ്ഥയാണെന്ന് കായികപ്രേമികൾ വിലയിരുത്തുന്നു.
സലീം അൽ-അഷ്കറിന്റെ കൊലപാതകം ഒരു ഓർമ്മപ്പെടുത്തലാണ്. ലോകത്ത് സമാധാനം ആഗ്രഹിക്കുന്ന മനുഷ്യരുടെ ശബ്ദങ്ങൾ ഇനിയും ഇസ്രായേൽ ഭരണകൂടത്തിനെതിരെ ഉയരേണ്ടതുണ്ട്. പലസ്തീനിലെ കണ്ണീരിൽ കുതിർന്ന ഓരോ സംഭവങ്ങളും ലോകത്തോട് വിളിച്ചുപറയുന്നത് ഒന്നുമാത്രം– കായികരംഗത്തെങ്കിലും ഈ വംശഹത്യ അവസാനിപ്പിക്കാൻ ലോകം ഉണർന്നു പ്രവർത്തിക്കണം.



