ടൊറന്റോ– കരുത്തരായ ഇംഗ്ലണ്ടിനെ ഗോൾരഹിത സമനിലയിൽ തളച്ച് ഘാന അട്ടിമറി വീര്യം പുറത്തെടുത്തപ്പോൾ, ആദ്യ മത്സരത്തിലെ തോൽവിക്ക് ശേഷം പനാമയെ കീഴടക്കി ക്രൊയേഷ്യ ടൂർണമെന്റിലേക്ക് ശക്തമായി തിരിച്ചെത്തി. ഗ്രൂപ്പ് K-ൽ ഡിആർ കോംഗോയെയും പരാജയപ്പെടുത്തി കൊളംബിയ തുടർച്ചയായ രണ്ടാം ജയത്തോടെ റൗണ്ട് ഓഫ് 32 യോഗ്യത ഉറപ്പിച്ചു.
ഇംഗ്ലണ്ടിനെ പൂട്ടി ഘാന
ഗ്രൂപ്പ് L-ൽ നടന്ന ആവേശകരമായ മത്സരത്തിൽ മുൻ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ ഘാന സമനിലയിൽ തളച്ചു. കളത്തിൽ 79 ശതമാനം പന്തടക്കവുമായി ഇംഗ്ലണ്ട് ആധിപത്യം പുലർത്തിയെങ്കിലും ഘാനയുടെ പ്രതിരോധ കോട്ട ഭേദിക്കാൻ അവർക്കായില്ല. ഇംഗ്ലണ്ട് നിര നിരയായി ആക്രമണങ്ങൾ അഴിച്ചുവിട്ടെങ്കിലും ഗോൾ മാത്രം അകന്നുനിന്നു. ഈ സമനിലയോടെ ഗ്രൂപ്പ് L-ൽ ആദ്യ രണ്ട് സ്ഥാനക്കാർക്ക് ഒപ്പത്തിനൊപ്പം പോയിന്റായി മാറി. രണ്ട് മത്സരങ്ങളിൽ നിന്ന് ഒരു ജയവും ഒരു സമനിലയുമായി 4 പോയിന്റും 2 ഗോൾ വ്യത്യാസവുമുള്ള ഇംഗ്ലണ്ടാണ് നിലവിൽ ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത്. അത്ര തന്നെ മത്സരങ്ങളിൽ നിന്ന് 4 പോയിന്റും 1 ഗോൾ വ്യത്യാസവുമായി ഘാന തൊട്ടുപിന്നാലെ രണ്ടാം സ്ഥാനത്തുണ്ട്.
പനാമയെ വീഴ്ത്തി ക്രൊയേഷ്യക്ക് ആദ്യ ജയം


കാനഡയിലെ ടൊറന്റോ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ പനാമയെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തി ക്രൊയേഷ്യ ടൂർണമെന്റിലേക്ക് ശക്തമായി തിരിച്ചുവന്നു. മത്സരത്തിന്റെ 54-ാം മിനിറ്റിലായിരുന്നു ക്രൊയേഷ്യയുടെ വിജയഗോൾ പിറന്നത്. മരിയോ പാസാലിച്ച് വലതുവശത്തുനിന്നും നൽകിയ പന്തുമായി കുതിച്ച ബയേൺ മ്യൂണിക് താരം യോസിപ് സ്റ്റാനിസിച്ച് ഗോൾപോസ്റ്റിന് മുന്നിലേക്ക് ഒരു മികച്ച ക്രോസ് നൽകി. പകരക്കാരനായി ഇറങ്ങിയ ആന്റെ ബുഡിമിർ പന്ത് കൃത്യമായി വലയിലേക്ക് തട്ടിയിടുകയായിരുന്നു. ഈ വിജയത്തോടെ 2 മത്സരങ്ങളിൽ നിന്ന് 3 പോയിന്റുമായി ക്രൊയേഷ്യ ഗ്രൂപ്പിൽ മൂന്നാം സ്ഥാനത്തെത്തി തങ്ങളുടെ ലോകകപ്പ് പ്രതീക്ഷകൾ സജീവമാക്കി. എന്നാൽ കളിച്ച രണ്ട് മത്സരങ്ങളും തോറ്റ പനാമ ഗ്രൂപ്പിൽ അവസാന സ്ഥാനത്താണ്.
ജയത്തോടെ കൊളംബിയ റൗണ്ട് ഓഫ് 32- ൽ


മറ്റൊരു മത്സരത്തിൽ, മെക്സിക്കോയിലെ ഗ്വാഡലഹാര സ്റ്റേഡിയത്തിൽ നടന്ന പോരാട്ടത്തിൽ ഡിആർ കോംഗോയെ 1-0 ന് പരാജയപ്പെടുത്തി കൊളംബിയ തങ്ങളുടെ വിജയക്കുതിപ്പ് നിലനിർത്തി. മത്സരത്തിന്റെ 76-ാം മിനിറ്റിലായിരുന്നു കൊളംബിയയുടെ നിർണായക ഗോൾ വന്നത്. മധ്യനിരയിൽ നിന്നും ലെർമ നൽകിയ പന്ത് സ്വീകരിച്ച്, പകരക്കാരനായി കളത്തിലിറങ്ങി വെറും 18 മിനിറ്റുകൾ മാത്രം പിന്നിട്ട ജുവാൻ ക്വിന്റേരോ ബോക്സിലേക്ക് ഒരു മികച്ച പാസ് കൈമാറി. ഈ പാസ് കോർഡോബയിലൂടെ ഡാനിയൽ മുനോസിലേക്ക് എത്തി. പന്ത് സ്വീകരിച്ച മുനോസ് ഗോൾകീപ്പറെ കാഴ്ചക്കാരനാക്കി ഫസ്റ്റ്-ടൈം ഷോട്ടിലൂടെ പന്ത് വലയിലെത്തിക്കുകയായിരുന്നു.
തുടർച്ചയായ രണ്ടാം ജയത്തോടെ ഗ്രൂപ്പ് K-ൽ 6 പോയിന്റും പ്ലസ് 3 ഗോൾ വ്യത്യാസവുമായി കൊളംബിയ ഒന്നാം സ്ഥാനത്ത് ആധിപത്യം ഉറപ്പിക്കുകയും അടുത്ത റൗണ്ടായ റൗണ്ട് ഓഫ് 32-ലേക്ക് യോഗ്യത നേടുകയും ചെയ്തു. നിലവിൽ 4 പോയിന്റുള്ള പോർച്ചുഗൽ രണ്ടാമതും, കൊളംബിയയോട് പരാജയപ്പെട്ട ഡിആർ കോംഗോ ഒരു പോയിന്റുമായി മൂന്നാമതുമാണ്. രണ്ട് മത്സരങ്ങളും പരാജയപ്പെട്ട ഉസ്ബെക്കിസ്ഥാനാണ് ഈ ഗ്രൂപ്പിൽ അവസാന സ്ഥാനത്ത്.



