ദുബായ്: 15നും 16നും ഇടയിൽ പ്രായമുള്ളവർക്ക് കർശന നിയന്ത്രണങ്ങളോടെയും 15 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് പൂർണ്ണമായും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുന്നത് നിരോധിച്ച് യുഎഇ. യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന ക്യാബിനറ്റ് യോഗത്തിലാണ് കുട്ടികളുടെ ഡിജിറ്റൽ സുരക്ഷ മുൻനിർത്തിയുള്ള നിർണായക തീരുമാനം. ഇതുസംബന്ധിച്ച പ്രമേയം യു.എ.ഇ കാബിനറ്റ് വ്യാഴാഴ്ച പുറപ്പെടുവിച്ചു.
നിയമം ലംഘിക്കുന്ന പ്ലാറ്റ്‌ഫോമുകൾക്കെതിരെ പൂർണമായോ ഭാഗികമായോ നിരോധനം ഉൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കും. യു.എ.ഇയിൽ ലഭ്യമായതോ യു.എ.ഇയിലെ ഉപഭോക്താക്കളെ ലക്ഷ്യമിടുന്നതോ ആയ എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്കും നിയമം ബാധകമാണ്.15 വയസ്സിന് താഴെയുള്ള കുട്ടികൾ ഉണ്ടാക്കിയ അക്കൗണ്ടുകൾ കണ്ടെത്തി ഉടൻ റദ്ദാക്കുവാനും നിർദേശം നൽകിയിട്ടുണ്ട്.
നിയമം നടപ്പാക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാനുള്ള ചുമതല യു.എ.ഇ നാഷനൽ മീഡിയ അതോറിറ്റി, ടെലികമ്യൂണിക്കേഷൻസ് ആൻഡ് ഡിജിറ്റൽ ഗവണ്മെന്‍റ് റെഗുലേറ്ററി അതോറിറ്റി എന്നിവക്കായിരിക്കും.
പ്രായം തെളിയിക്കാൻ കർശന വ്യവസ്ഥകളാണ് നിയമത്തിലുള്ളത്. ഡിജിറ്റൽ ഐഡന്‍ൻ്റിറ്റി പരിശോധന, ബയോമെട്രിക് ടൂളുകൾ ഉൾപ്പെടെയുള്ള ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് സാങ്കേതികവിദ്യകൾ, ചൈൽഡ് ഡിജിറ്റൽ സേഫ്റ്റി കൗൺസിൽ അംഗീകരിച്ച മറ്റ് സുരക്ഷിത മാർഗങ്ങൾ എന്നിവയടക്കമുള്ള സംവിധാനങ്ങൾ ഉപഭോക്താക്കളുടെ പ്രായം കൃത്യമായിപരിശോധിക്കാൻ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ കർശനമായി അവലംബിക്കണം. കുട്ടികൾക്കിടയിൽ വർധിച്ചുവരുന്ന സോഷ്യൽ മീഡിയ ഉപയോഗവും അതുവഴിയുണ്ടാകുന്ന മാനസിക-സാമൂഹിക ഡിജിറ്റൽ വെല്ലുവിളികളും കണക്കിലെടുത്താണ് പുതിയ നിയമം. ആധുനിക സാങ്കേതികവിദ്യകളുടെ പ്രയോജനം ഉറപ്പാക്കുന്നതോടൊപ്പം, അവർക്ക് പരമാവധിസുരക്ഷയൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് നിയമം കൊണ്ടുവന്നിരിക്കുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി.



