വാഷിങ്ടൺ: ഇസ്രായിലും ഇറാനും തമ്മിലുള്ള സംഘർഷം ഒരാഴ്ച പിന്നിടുന്നതിനിടെ, യുദ്ധത്തിൽ നേരിട്ട് ഇടപെടുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാതെ അമേരിക്ക. ഫൊർദോയിലെ ഭൂഗർഭ ആണവ പദ്ധതി തകർത്ത് ഇറാന്റെ ആണവശേഷി ഇല്ലാതാക്കുകയാണ് അമേരിക്ക ലക്ഷ്യമിടുന്നതെന്നും ഇറാൻ തിരിച്ചടിച്ചാൽ അത് മേഖലയിലെ വലിയൊരു യുദ്ധത്തിലേക്ക് നീങ്ങുമോ എന്ന ആശങ്ക കാരണമാണ് തീരുമാനം വൈകുന്നതെന്നും യുഎസ് ഭരണകൂട വൃത്തങ്ങളെ ഉദ്ധരിച്ച് സിഎൻഎൻ റിപ്പോർട്ട് ചെയ്തു. ഇതുവരെയുള്ള ആക്രമണങ്ങളിൽ ഇസ്രായിൽ എന്തെല്ലാം പുരോഗതി കൈവരിച്ചു എന്ന കാര്യം വിലയിരുത്തിയ ശേഷമായിരിക്കും സൈനിക ഇടപെടൽ എന്നും റിപ്പോർട്ടിൽ പറയുന്നു.
ഇറാൻ ആണവ പദ്ധതി പൂർണമായി ഉപേക്ഷിക്കണം എന്നാണ് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് ദീർഘകാലമായി നിലപാടെടുക്കുന്നത്. എന്നാൽ, സമാധാന ആവശ്യങ്ങൾക്കുള്ള ആണവ പദ്ധതികളിൽ നിന്ന് പിറകോട്ടില്ലെന്ന് ഇറാനും പറയുന്നു. ഇറാൻ ആണവായുധങ്ങൾ നിർമിക്കുന്നതിന്റെ തൊട്ടടുത്തെത്തി എന്നാരോപിച്ചാണ് ഇസ്രായിൽ കഴിഞ്ഞയാഴ്ച ആക്രമണം നടത്തിയത്. ആദ്യഘട്ടത്തിലെ അമ്പരപ്പിനു ശേഷം ഇറാൻ തിരിച്ചടി ആരംഭിച്ചതോടെ അമേരിക്കൻ ഇടപെടൽ ആവശ്യപ്പെട്ടിരിക്കുകയാണ് ഇസ്രായിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു.
ഭൂമിക്കടിയിലുള്ള ഇറാന്റെ ആണവ പദ്ധതികൾ തകർക്കാനുള്ള ആയുധം തങ്ങളുടെ കൈവശമില്ലെന്നും അമേരിക്കയാണ് അത് ചെയ്യേണ്ടത് എന്നുമാണ് ഇസ്രായിൽ ആവർത്തിച്ചു പറയുന്നത്. അഫ്ഗാനിസ്താനിലടക്കം പ്രയോഗിച്ച ‘എല്ലാ ബോംബുകളുടെയും മാതാവ്’ എന്ന വിളിപ്പേരുള്ള ‘മോബ്’ ബോംബ് ഇറാനിലെ ഫൊർദോ ആണവ കേന്ദ്രത്തിൽ പ്രയോഗിക്കണം എന്നാണ് ഇസ്രായിലിന്റെ ആവശ്യം. ആണവ പദ്ധതികൾ ആക്രമിക്കുന്നതിനെതിരെ അന്താരാഷ്ട്ര ആണവോർജ ഏജൻസി പ്രസ്താവന ഇറക്കിയിട്ടുണ്ടെങ്കിലും ഈ ലക്ഷ്യവുമായാണ് ഇസ്രായിൽ മുന്നോട്ടു പോകുന്നത്.
മിഡിൽ ഈസ്റ്റ് മേഖലയിലെ സഖ്യകക്ഷികളുടെ അടക്കം അഭിപ്രായം തേടിയ ശേഷം മാത്രമേ ഇറാനെ നേരിട്ട് ആക്രമിക്കുന്ന കാര്യത്തിൽ ട്രംപ് അന്തിമ തീരുമാനമെടുക്കൂ എന്നാണ് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നത്. അന്താരാഷ്ട്ര ചരക്കുഗതാഗതത്തിലെ നിർണായക ചെക്ക്‌പോയിന്റായ ഹുർമുസ് കടലിടുക്ക് ഇറാൻ അടക്കുകയും, യുഎസ് ആക്രമണത്തോട് ഇറാൻ തിരിച്ചടിക്കുകയും ചെയ്താൽ ആഗോളതലത്തിൽ തന്നെ വലിയ പ്രതിസന്ധികളുണ്ടാകും. അതിനാൽ, ഒരു വലിയ യുദ്ധത്തിലേക്ക് നയിക്കാതെ കാര്യങ്ങൾ അവസാനിപ്പിക്കുകയാണ് ട്രംപിന്റെ ലക്ഷ്യം. ഇസ്രായിലിന്റെ യുദ്ധത്തിൽ അമേരിക്ക ഇടപെടരുതെന്ന് റിപ്പബ്ലിക്കൻ പാർട്ടി നേതാക്കന്മാരടക്കം അഭിപ്രായപ്പെടുന്നതും അമേരിക്കൻ വോട്ടർമാരിൽ പകുതിയോളവും യുദ്ധത്തിന് എതിരാണെന്നും ഒരു തീരുമാനമെടുക്കുന്നതിൽ നിന്ന് ട്രംപിനെ പിന്തിരിപ്പിക്കുന്നുണ്ട്.
അമേരിക്ക ഈ യുദ്ധത്തിന് ഇറങ്ങേണ്ടതില്ലെന്നാണ് ഇന്നലെ ട്രംപുമായി കൂടിക്കാഴ്ച നടത്തിയ യുഎസ് സെനറ്റിലെ വിദേശകാര്യ കമ്മിറ്റി ചെയർമാൻ ജിം റിഷ് പറഞ്ഞു: ‘പ്രഥമവും പ്രധാനവുമായി, ഇത് നമ്മുടെ യുദ്ധമല്ല. ഇത് ഇറാന്റെ യുദ്ധമാണ്. യുഎസ് പ്രസിഡണ്ട് നമ്മുടെ സൈന്യത്തിന്റെ കമാൻഡർ ഇൻ ചീഫ് ആണ്. ദേശീയ സുരക്ഷാ മേഖലയിൽ പ്രവർത്തുന്ന നമ്മുടെയെല്ലാം അഭിപ്രായം അദ്ദേഹം കേൾക്കും. വളരെ ബുദ്ധിമുട്ടുള്ള ഒരു സൂചിയിലൂടെ നൂൽ കോർക്കുന്ന വിദഗ്ധമായ ജോലിയാണ് അദ്ദേഹം ചെയ്യുന്നത്.’
ഈയാഴ്ച ട്രംപിനെ കണ്ട മറ്റൊരു റിപ്പബ്ലിക്കൻ സെനറ്റർ ജോഷ് ഹൗലിയും യുദ്ധത്തിന് എതിരാണ്: ‘നമ്മൾ യുദ്ധം ചെയ്യുന്നതിന് ഞാൻ എതിരാണ്. മിഡിൽ ഈസ്റ്റിൽ മറ്റൊരു യുദ്ധം കാണാൻ ആഗ്രഹിക്കുന്നില്ല. മേഖലയിൽ പെട്ടെന്ന് സൈനിക നീക്കം ഉണ്ടായതിൽ എനിക്ക് വിഷമമുണ്ട്.’ അദ്ദേഹം പറഞ്ഞു.
ബെഞ്ചമിൻ നെതന്യാഹു തുടർച്ചയായി സമ്മർദം ചെലുത്തുമ്പോഴും തന്റെ ഗവൺമെന്റ് അംഗങ്ങളിൽ നിന്നുള്ള എതിർപ്പ് ട്രംപ് പരിഗണിക്കുന്നുണ്ട് എന്നാണ് സൂചന. ഇസ്രായിൽ തുടങ്ങിവച്ച ആക്രമണം പൂർത്തീകരിക്കാൻ അമേരിക്കയ്‌ക്കേ കഴിയൂ എന്ന നെതന്യാഹുവിന്റെ നിലപാട് ശരിവെക്കുമ്പോഴും, ഇന്നലെയും ട്രംപ് വ്യക്തമായ ഒരു പ്രസ്താവന നടത്തിയിട്ടില്ല.
‘ആ ലക്ഷ്യം നേടാൻ ഞങ്ങൾക്കു മാത്രമേ കഴിയൂ. പക്ഷേ, ഞങ്ങൾ അത് ചെയ്യുമെന്ന് അതിനർത്ഥമില്ല.’ എന്നാണ് നെതന്യാഹുവിന്റെ പ്രസ്താവനയോട് ട്രംപ് പ്രതികരിച്ചത്. ‘എനിക്ക് ഒരു കാര്യമേ ആവശ്യമുള്ളൂ – ഇറാന് ആണവായുധം ഉണ്ടാകാൻ പാടില്ല. ദീർഘകാലത്തേക്ക് ഞാൻ നോക്കുന്നില്ല. ചെറിയ കാലം മാത്രം. ഇക്കാര്യമാണ് 20 കൊല്ലമായി ഞാൻ പറയുന്നത്.’ ട്രംപ് പറഞ്ഞു.