ന്യൂയോര്‍ക്ക് സിറ്റി – ഗാസയിലെ വിവാദമായ അമേരിക്കന്‍ പിന്തുണയുള്ള സഹായ വിതരണ കേന്ദ്രത്തില്‍ ഭക്ഷണം തേടിയെത്തിയ മുപ്പതിലേറെ ഫലസ്തീനികള്‍ കൊല്ലപ്പെട്ടതിനെ യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ശക്തമായി അപലപിച്ചു. സംഭവത്തില്‍ ഉടനടി സ്വതന്ത്ര അന്വേഷണം നടത്തണമെന്നും ഉത്തരവാദിത്തപ്പെട്ടവര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കണമെന്നും ഗുട്ടെറസ് ആവശ്യപ്പെട്ടു.
തെക്കന്‍ ഗാസയിലെ റഫ നഗരത്തിലെ റിലീഫ് കേന്ദ്രത്തിന് സമീപം ഇസ്രായില്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ കുറഞ്ഞത് 31 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 176 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഗാസയില്‍ സഹായം തേടുന്നതിനിടെ ഫലസ്തീനികള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്ന റിപ്പോര്‍ട്ടുകളില്‍ ഞാന്‍ ഞെട്ടിപ്പോയി – ഗുട്ടെറസ് പറഞ്ഞു. ഭക്ഷണത്തിനായി ഫലസ്തീനികള്‍ ജീവന്‍ പണയപ്പെടുത്തുന്നത് അംഗീകരിക്കാനാവില്ല. ഈ സംഭവങ്ങളെ കുറിച്ച് ഉടനടി സ്വതന്ത്രമായ അന്വേഷണം നടത്തണമെന്നും കുറ്റവാളികള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഞാന്‍ ആവശ്യപ്പെടുന്നു – യു.എന്‍ സെക്രട്ടറി ജനറല്‍ പറഞ്ഞു.
ആക്രമണം നടന്ന സ്ഥലത്തിനടുത്തുള്ള റിലീഫ് വിതരണ കേന്ദ്രം നിയന്ത്രിക്കുന്നത് അമേരിക്കന്‍ സംഘടനയായ ഗാസ ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷനാണ്. ഗാസയില്‍ ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിലുള്ള പരമ്പരാഗത സമീപനത്തെ മറികടക്കുന്ന പുതിയ സഹായ വിതരണ സംവിധാനം നടപ്പാക്കാനുള്ള ഇസ്രായില്‍ പദ്ധതി പ്രകാരമാണ് ഗാസ ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷന്‍ പ്രവര്‍ത്തിക്കുന്നത്. ഫൗണ്ടേഷന്റെ നിഷ്പക്ഷതയെ കുറിച്ചുള്ള ആശങ്കകള്‍ ചൂണ്ടിക്കാട്ടി ഫൗണ്ടേഷനുമായി സഹകരിക്കേണ്ടതില്ലെന്ന് യു.എന്‍ തീരുമാനിച്ചു. ഇസ്രായില്‍ സൈനിക താല്‍പര്യങ്ങള്‍ക്ക് അനുസൃതമായി സഹായ സംരംഭം രൂപകല്‍പന ചെയ്തതായി ചില ഹ്യുമാനിറ്റേറിയന്‍ ഗ്രൂപ്പുകള്‍ പറയുന്നു.
ഗാസയില്‍ സ്ഥിതിഗതികള്‍ ഗുരുതരമായിരിക്കുന്ന ഈ സമയത്ത് സഹായവും അവശ്യവസ്തുക്കളും വിതരണം ചെയ്യുന്നതിനുള്ള എല്ലാ നിയന്ത്രണങ്ങളും പൂര്‍ണമായും പിന്‍വലിക്കണമെന്ന് യു.എന്നും അതിന്റെ മാനുഷിക പങ്കാളികളും അടിയന്തരമായി ആവശ്യപ്പെടുന്നത് തുടരുകയാണെന്ന് യു.എന്‍ വക്താവ് സ്റ്റെഫാന്‍ ഡുജാറിക് പറഞ്ഞു.
ദേര്‍ അല്‍ബലഹിലെ പ്രധാന പൈപ്പ്ലൈന്‍, മുമ്പ് ഒരു ദിവസം കുറഞ്ഞത് 12,000 ക്യുബിക് മീറ്റര്‍ വെള്ളം വിതരണം ചെയ്തിരുന്നു. പക്ഷേ അത് ഇപ്പോള്‍ പ്രവര്‍ത്തനരഹിതമാണ്. നിരവധി ശ്രമങ്ങള്‍ നടത്തിയിട്ടും ഏകോപിത അറ്റകുറ്റപ്പണികള്‍ നടത്താന്‍ മാനുഷിക പ്രവര്‍ത്തകര്‍ക്ക് അനുമതി നിഷേധിക്കപ്പെട്ടതായി സ്റ്റെഫാന്‍ ഡുജാറിക് പറഞ്ഞു. ജബാലിയയില്‍ പലായനം ചെയ്തവരുടെ ക്യാമ്പുകളിലേക്ക് കുടിവെള്ളം വിതരണം ചെയ്യാനുള്ള അഞ്ചു പദ്ധതികളും ഇസ്രായില്‍ അധികൃതര്‍ തടഞ്ഞതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വാരാന്ത്യത്തില്‍ കെറം ഷാലോം ക്രോസിംഗില്‍ ഫലസ്തീന്‍ ഭാഗത്തു നിന്ന് 100 ലേറെ ട്രക്ക് ലോഡ് ഭക്ഷണവും മെഡിക്കല്‍ സാധനങ്ങളും എത്തിക്കാന്‍ മാനുഷിക സംഘങ്ങള്‍ക്ക് കഴിഞ്ഞു. കെറം ഷാലോം ക്രോസിംഗ് അടുത്തിടെ വീണ്ടും തുറന്ന ശേഷം ഗാസയില്‍ ആകെ എത്തിച്ച റിലീഫ് വസ്തുക്കള്‍ വഹിച്ച ട്രക്ക് ലോഡുകളുടെ എണ്ണം 300 ലേറെയായി. എന്നിരുന്നാലും റിലീഫ് വസ്തുക്കള്‍ക്കുള്ള പ്രവേശനം അസ്ഥിരവും പ്രവചനാതീതവുമായി തുടരുന്നു – ഡുജാറിക് പറഞ്ഞു.
ഇന്ന് ആ ക്രോസിംഗില്‍ നിന്ന് സാധനങ്ങള്‍ ശേഖരിക്കാനുള്ള ഞങ്ങളുടെ ശ്രമങ്ങളിലൊന്ന് തടയപ്പെട്ടു. മറ്റൊരു ശ്രമം ഇപ്പോഴും തുടരുകയാണ്. ഇസ്രായില്‍ അധികൃതരില്‍ നിന്ന് പച്ചക്കൊടി കാത്ത്, റൂട്ടിലെ ബോംബാക്രമണത്തിന് താല്‍ക്കാലിക വിരാമം, പ്രായോഗിക പാത അനുവദിക്കല്‍ എന്നിവക്കായി കാത്തിരിക്കുന്നു. ഇസ്രായിലിലെ വാരാന്ത്യവും അവധിക്കാലവും കാരണം അതിര്‍ത്തി അടച്ചിട്ടിരുന്നു. ശനിയാഴ്ച മുതല്‍ കെറം ഷാലോം വഴി കൂടുതല്‍ സാധനങ്ങള്‍ എത്തിക്കുന്നതില്‍ നിന്ന് ഞങ്ങളെ തടഞ്ഞു. ക്രോസിംഗ് തുറന്നിരിക്കുമ്പോള്‍ പോലും അളവിലും വൈവിധ്യത്തിലും നമുക്ക് കൊണ്ടുവരാന്‍ കഴിയുന്ന കാര്യങ്ങളില്‍ കടുത്ത നിയന്ത്രണങ്ങളുണ്ട്. ഇപ്പോഴും ആളുകള്‍ക്ക് ആവശ്യമുള്ളതിന്റെ ഒരു തുള്ളി മാത്രമാണ് എത്തിക്കാന്‍ കഴിയുന്നത് എന്നാണ് ഇത് അര്‍ഥമാക്കുന്നത് – സ്റ്റെഫാന്‍ ഡുജാറിക് പറഞ്ഞു.
അന്താരാഷ്ട്ര മാനുഷിക നിയമപ്രകാരം, മാനുഷിക സഹായം അംഗീകരിക്കാനും സുഗമമാക്കാനും ഇസ്രായിലിന് വ്യക്തമായ ബാധ്യതയുണ്ടണ്ടെന്ന് അന്റോണിയോ ഗുട്ടെറസ് പ്രസ്താവനയില്‍ പറഞ്ഞു. ഗാസയിലെ വലിയ ആവശ്യങ്ങള്‍ നിറവേറ്റാനായി വലിയ തോതില്‍ സഹായത്തിന്റെ തടസ്സമില്ലാത്ത പ്രവേശനം ഉടനടി പുനഃസ്ഥാപിക്കണം. പൂര്‍ണ ബഹുമാനത്തോടെയോ മാനുഷിക തത്വങ്ങള്‍ പാലിച്ചുകൊണ്ടോ ഐക്യരാഷ്ട്രസഭയെ സുരക്ഷിതമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്നും ഗുട്ടെറസ് ആവശ്യപ്പെട്ടു.
ക്യാപ്.
ഗാസയില്‍ റിലീഫ് വിതരണ കേന്ദ്രത്തിലേക്ക് പോകുന്നതിനിടെ കൊല്ലപ്പെട്ട ഫലസ്തീനിയുടെ മയ്യിത്ത് ഫലസ്തീനികള്‍ വഹിച്ചുകൊണ്ടുപോകുന്നു.