വാഷിംഗ്ടൺ – ഇറാനിലെ ഗേൾസ് പ്രൈമറി സ്‌കൂളിൽ 150 ലേറെ വിദ്യാർഥിനികളും ജീവനക്കാരും കൊല്ലപ്പെട്ട ആക്രമണത്തിന് പിന്നിൽ അമേരിക്കയാണെന്ന് യു.എസ് സൈനിക അന്വേഷകർ വിശ്വസിക്കുന്നതായി രണ്ട് യു.എസ് ഉദ്യോഗസ്ഥർ റോയിട്ടേഴ്‌സിനോട് പറഞ്ഞു. ഇക്കാര്യത്തിൽ ഇതുവരെ അന്തിമ നിഗമനത്തിലെത്തിയിട്ടില്ല. അന്വേഷണം പൂർത്തിയാക്കിയിട്ടുമില്ല. പ്രാഥമിക വിലയിരുത്തലിന് അടിസ്ഥാനമാക്കിയ തെളിവുകൾ, ഉപയോഗിച്ച ആയുധത്തിന്റെ തരം, ആരാണ് ഉത്തരവാദി, യു.എസ് എന്തുകൊണ്ട് സ്‌കൂൾ ലക്ഷ്യമിട്ടിരിക്കാം എന്നിവയുൾപ്പെടെ അന്വേഷണത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ റോയിട്ടേഴ്‌സിന് ലഭിച്ചിട്ടില്ല. അമേരിക്കയെ കുറ്റവിമുക്തരാക്കാനും ആക്രമണത്തിന് ഉത്തരവാദിയായ മറ്റൊരു കക്ഷിയെ ചൂണ്ടിക്കാണിക്കാനും കഴിയുന്ന പുതിയ തെളിവുകൾ പുറത്തുവരാനുള്ള സാധ്യതയും യു.എസ് ഉദ്യോഗസ്ഥർ തള്ളിക്കളഞ്ഞില്ല.
യു.എസും ഇസ്രായിലും ഇറാനെതിരെ വ്യോമാക്രമണം ആരംഭിച്ച ആദ്യ ദിവസമായ ശനിയാഴ്ചയാണ് തെക്കൻ ഇറാൻ നഗരമായ മിനാബിലെ ഗേൾസ് പ്രൈമറി സ്‌കൂൾ ആക്രമിക്കപ്പെട്ടത്. സംഭവത്തിൽ 150 ലേറെ സ്‌കൂൾ വിദ്യാർഥിനികൾ കൊല്ലപ്പെട്ടതായി ജനീവയിലെ ഐക്യരാഷ്ട്രസഭാ സംഘടനകളിലെ ഇറാൻ അംബാസഡർ അലി ബഹ്‌റൈനി പറഞ്ഞു.
അന്വേഷണത്തെ കുറിച്ച് വൈറ്റ് ഹൗസ് നേരിട്ട് അഭിപ്രായം പറഞ്ഞില്ല. എന്നാൽ പ്രതിരോധ വകുപ്പ് നിലവിൽ ഈ വിഷയം അന്വേഷിക്കുന്നുണ്ടെങ്കിലും ഇറാൻ ഭരണകൂടമാണ് സിവിലിയന്മാരെയും കുട്ടികളെയും ലക്ഷ്യമിടുന്നതെന്നും അമേരിക്കയല്ലെന്നും വൈറ്റ് ഹൗസ് വക്താവ് കരോലിൻ ലീവിറ്റ് പ്രസ്താവനയിൽ പറഞ്ഞു. സംഭവത്തെ കുറിച്ച് സൈന്യം അന്വേഷിക്കുന്നുണ്ടെന്ന് യു.എസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് ബുധനാഴ്ച സമ്മതിച്ചു. ഈ വിഷയത്തിൽ ഞങ്ങൾ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തീർച്ചയായും, ഞങ്ങൾ ഒരിക്കലും സിവിലിയൻ കേന്ദ്രങ്ങളെ ലക്ഷ്യമിടുന്നില്ല. പക്ഷേ ഞങ്ങൾ അത് പരിശോധിക്കുകയും അന്വേഷിക്കുകയും ചെയ്യുന്നു – ബുധനാഴ്ച നടത്തിയ പത്രസമ്മേളനത്തിനിടെ സംഭവത്തെ കുറിച്ച് ചോദിച്ചപ്പോൾ ഹെഗ്‌സെത്ത് പറഞ്ഞു.
അമേരിക്ക മനഃപൂർവ്വം സ്‌കൂളിനെ ലക്ഷ്യം വെച്ച് ആക്രമിക്കില്ലെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ തിങ്കളാഴ്ച മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഇസ്രായിലി, അമേരിക്കൻ സേനകൾ ഇതുവരെ ഇറാനുള്ളിലെ ആക്രമണങ്ങൾ ഭൂമിശാസ്ത്രപരമായും ലക്ഷ്യ തരം അനുസരിച്ചും വിഭജിച്ച് ഏകോപിച്ചാണ് നടത്തുന്നതെന്ന് മുതിർന്ന ഇസ്രായിലി ഉദ്യോഗസ്ഥനും സംയുക്ത ആസൂത്രണത്തെ കുറിച്ച് വിവരമുള്ള വൃത്തവും പറഞ്ഞു. പടിഞ്ഞാറൻ ഇറാനിലെ മിസൈൽ വിക്ഷേപണ കേന്ദ്രങ്ങൾ ഇസ്രായിൽ ലക്ഷ്യമിട്ടപ്പോൾ, തെക്കൻ മേഖലയിലെ സമാനമായ ലക്ഷ്യങ്ങളെയും നാവിക ലക്ഷ്യങ്ങളെയും അമേരിക്ക ആക്രമിച്ചു. സ്‌കൂൾ ആക്രമണത്തിന് ഉത്തരവാദികൾ ആരാണെന്നാണ് വിശ്വസിക്കുന്നതെന്ന് വ്യക്തമാക്കാതെ, ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ ഹൈക്കമ്മീഷണർ ചൊവ്വാഴ്ച അന്വേഷണം ആവശ്യപ്പെട്ടു.
ആക്രമണം നടത്തിയ സേനക്കാണ് അന്വേഷണത്തിന്റെ ഉത്തരവാദിത്തം -യു.എൻ മനുഷ്യാവകാശ ഹൈക്കമ്മീഷണറുടെ വക്താവ് രവീന ഷംദാസാനി ജനീവയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ചൊവ്വാഴ്ച ഇറാൻ സ്റ്റേറ്റ് ടെലിവിഷൻ പെൺകുട്ടികളുടെ സംസ്‌കരണ ചടങ്ങിന്റെ ദൃശ്യങ്ങൾ പ്രദർശിപ്പിച്ചിരുന്നു. ഇറാൻ പതാകകൾ പൊതിഞ്ഞ അവരുടെ ചെറിയ ശവപ്പെട്ടികൾ വലിയ ജനക്കൂട്ടത്തിന് നടുവിലൂടെ ട്രക്കിൽ ഖബർസ്ഥാനിലേക്ക് കൊണ്ടുപോയി.
സ്‌കൂൾ, ആശുപത്രി, മറ്റ് സിവിലിയൻ കെട്ടിടങ്ങൾ എന്നിവക്കു നേരെയുള്ള ഏതൊരു മനഃപൂർവമായ ആക്രമണവും അന്താരാഷ്ട്ര മാനുഷിക നിയമപ്രകാരം യുദ്ധക്കുറ്റമായി കണക്കാക്കപ്പെടും. ഈ ആക്രമണത്തിൽ അമേരിക്കയുടെ പങ്കാളിത്തം സ്ഥിരീകരിച്ചാൽ, മിഡിൽ ഈസ്റ്റിൽ പതിറ്റാണ്ടുകളായി യു.എസ് നേതൃത്വത്തിലുള്ള സംഘർഷങ്ങളിൽ സാധാരണക്കാർക്കെതിരെ നടക്കുന്ന ഏറ്റവും മാരകമായ ആക്രമണങ്ങളിൽ ഒന്നായിരിക്കും ഇത്.



