വാഷിംഗ്ടണ്‍ – ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ക്ക് നേരെയുള്ള യു.എസ് ആക്രമണങ്ങളെ രണ്ടാം ലോകമഹായുദ്ധ സമയത്ത് ജാപ്പനീസ് നഗരങ്ങളായ ഹിരോഷിമയിലും നാഗസാക്കിയിലും നടത്തിയ ആണവ ബോംബാക്രമണങ്ങളുമായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് താരതമ്യം ചെയ്തു. ഇറാനിലെ അമേരിക്കന്‍ ആക്രമണങ്ങളുടെ ആഘാതം പരിമിതമാണെന്ന് സൂചിപ്പിക്കുന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ട്രംപ് തള്ളിക്കളഞ്ഞു.
ഹിരോഷിമയെക്കുറിച്ചോ നാഗസാക്കിയെക്കുറിച്ചോ പരാമര്‍ശിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. പക്ഷേ, അവയും ഇറാനിലെ അമേരിക്കന്‍ ആക്രമണങ്ങളും അടിസ്ഥാനപരമായി ഒന്നുതന്നെയാണ്. അവ യുദ്ധം അവസാനിപ്പിച്ചു – ഹേഗില്‍ നടന്ന നാറ്റോ ഉച്ചകോടിയില്‍ ട്രംപ് പറഞ്ഞു. ഈ ആക്രമണങ്ങള്‍ ഇസ്രായില്‍-ഇറാനിയന്‍ യുദ്ധം അവസാനിപ്പിച്ചു. ഞങ്ങള്‍ ആണവ കേന്ദ്രങ്ങള്‍ നശിപ്പിച്ചില്ലായിരുന്നുവെങ്കില്‍ അവര്‍ ഇപ്പോഴും യുദ്ധം ചെയ്യുമായിരുന്നു – ട്രംപ് കൂട്ടിച്ചേര്‍ത്തു.
യു.എസ് ആക്രമണങ്ങള്‍ ഇറാന്റെ ആണവ പദ്ധതിയെ ഏതാനും മാസങ്ങള്‍ മാത്രമാണ് പിന്നോട്ട് നയിച്ചത് എന്ന് സൂചിപ്പിക്കുന്ന രഹസ്യാന്വേഷണ വിവരങ്ങള്‍ കൃത്യമല്ലെന്നും ട്രംപ് പറഞ്ഞു. ഫോര്‍ഡോ, നതാന്‍സ്, ഇസ്ഫഹാന്‍ ആണവ കേന്ദ്രങ്ങള്‍ക്കുണ്ടായ നാശനഷ്ടങ്ങള്‍ ഇസ്രായില്‍ ഒരു വിലയിരുത്തല്‍ നല്‍കുന്നതുവരെ പൂര്‍ണമായി സ്ഥിരീകരിക്കാന്‍ കഴിയില്ല. ഫോര്‍ഡോയെ കുറിച്ച റിപ്പോര്‍ട്ട് തയാറാക്കിയ പ്രതിരോധ ഇന്റലിജന്‍സ് ഏജന്‍സിക്ക് നാശനഷ്ടത്തിന്റെ വ്യാപ്തി ശരിക്കും അറിയില്ല. ഫോര്‍ഡോയിലുണ്ടായ നാശനഷ്ടങ്ങളുടെ വ്യാപ്തിയെ കുറിച്ച് ഇസ്രായില്‍ വളരെ വേഗം ഞങ്ങളോട് പറയുമെന്ന് ഞാന്‍ കരുതുന്നു – ട്രംപ് പറഞ്ഞു. ഇറാന്‍ ആണവ പദ്ധതിയെ ഞങ്ങള്‍ സാരമായി നശിപ്പിച്ചതായും അതിനെ വര്‍ഷങ്ങളോളം പിന്നോട്ട് നയിച്ചതായും ഇസ്രായില്‍ സൈനിക വക്താവ് എവി ഡെവെറന്‍ പറഞ്ഞു.
ട്രംപും അമേരിക്കന്‍ പ്രതിരോധ മന്ത്രി പീറ്റ് ഹെഗ്‌സെത്തും വിദേശ മന്ത്രി മാര്‍ക്കോ റൂബിയോയും ഫോര്‍ഡോ ആണവ കേന്ദ്രം നശിപ്പിച്ചു എന്ന് തറപ്പിച്ചു പറയുന്നു. ഇറാന്‍ ആണവ പദ്ധതി പതിറ്റാണ്ടുകള്‍ പിന്നോട്ട് പോയി എന്നാണ് നാറ്റോ ഉച്ചകോടിയില്‍ യു.എസ് പ്രസിഡന്റിന്റെ വാദം. എന്നാല്‍ പ്രാരംഭ വിലയിരുത്തലില്‍ മൂന്ന് സ്ഥലങ്ങള്‍ക്കും വ്യാപകമായി കേടുപാടുകള്‍ സംഭവിച്ചു എന്ന സൂചന ലഭിച്ചെങ്കിലും അന്തിമ വിലയിരുത്തലുകള്‍ക്ക് കുറച്ച് സമയമെടുക്കുമെന്ന് യു.എസ് ജോയിന്റ് ചീഫ്‌സ് ഓഫ് സ്റ്റാഫ് ചെയര്‍മാന്‍ ഡാന്‍ കൈന്‍ വ്യക്തമാക്കി.
ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ചോര്‍ന്നതിനെ കുറിച്ച് എഫ്.ബി.ഐയുമായി ചേര്‍ന്ന് പ്രതിരോധ മന്ത്രാലയം അന്വേഷിക്കുന്നുണ്ടെന്ന് ഹെഗ്‌സെത്ത് പറഞ്ഞു. യു.എസ് മധ്യസ്ഥതയിലുള്ള വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതിന് ചൊവ്വാഴ്ച ഇരുപക്ഷത്തെയും ട്രംപ് ശാസിച്ചു. ഇസ്രായിലിനോട് തനിക്ക് ശരിക്കും അതൃപ്തിയുണ്ടെന്നും ട്രംപ് പ്രസ്താവിച്ചു.
ഇറാന്റെ പക്കലുള്ള 60 ശതമാനം സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരത്തെ യു.എസ് ആക്രമണങ്ങള്‍ ബാധിച്ചുവെന്ന് താന്‍ വിശ്വസിക്കുന്നുവെന്നാണ് ട്രംപിന്റെ വാദം. ആണവ കേന്ദ്രങ്ങളില്‍ നിന്ന് അവര്‍ക്ക് ഒന്നും ലഭിക്കില്ലെന്ന് ഞാന്‍ കരുതുന്നു. അത്തരം വസ്തുക്കള്‍ നീക്കം ചെയ്യുന്നത് വളരെ ബുദ്ധിമുട്ടാണ്. ഇറാനുമായി നമുക്ക് ഒടുവില്‍ ഒരു ബന്ധത്തിലെത്താന്‍ കഴിയും.
ഭാവിയില്‍ ആണവ അടിസ്ഥാന സൗകര്യങ്ങള്‍ പുനര്‍വികസിപ്പിച്ചാല്‍ അമേരിക്ക ഇറാനെ വീണ്ടും ആക്രമിക്കുമോ എന്ന ചോദ്യത്തിന് തീര്‍ച്ചയായും എന്നായിരുന്നു ട്രംപിന്റെ മറുപടി. ഇറാനെതിരായ യു.എസ് ആക്രമണം ഗാസയില്‍ നിന്ന് ഇസ്രായിലി ബന്ദികളെ മോചിപ്പിക്കാന്‍ സഹായിക്കും. ഗാസയില്‍ വെടിനിര്‍ത്തല്‍ നീക്കത്തില്‍ പുരോഗതിയുണ്ട്.
ഇറാന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട് പുതിയ നയതന്ത്ര പരിഹാരം കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെ ഇറാനും അമേരിക്കയും ഏപ്രില്‍ മുതല്‍ പരോക്ഷ ചര്‍ച്ചകള്‍ നടത്തിവരികയാണ്. തങ്ങളുടെ ആണവ പദ്ധതി സമാധാനപരമായ ആവശ്യങ്ങള്‍ക്കുള്ളതാണെന്ന് ഇറാന്‍ പറയുന്നു. ഇറാന് ഒരു ആണവായുധം വികസിപ്പിക്കാന്‍ കഴിയില്ലെന്ന് ഉറപ്പാക്കാന്‍ ആഗ്രഹിക്കുന്നതായി അമേരിക്കയും പറയുന്നു. മിഡില്‍ ഈസ്റ്റില്‍ ആണവായുധങ്ങള്‍ ഉണ്ടെന്ന് വ്യാപകമായി വിശ്വസിക്കപ്പെടുന്ന ഏക രാജ്യം ഇസ്രായില്‍ ആണ്. ആണവ നിര്‍വ്യാപന കരാറില്‍ ഇറാന്‍ കക്ഷിയാണ്. ഇസ്രായില്‍ ഈ കരാറില്‍ ചേര്‍ന്നിട്ടില്ല. ആണവായുധങ്ങള്‍ വികസിപ്പിക്കുന്നതില്‍ നിന്ന് ഇറാനെ തടയാനാണ് യുദ്ധത്തിലൂടെ ലക്ഷ്യമിടുന്നതെന്നാണ് ആക്രമണത്തിന് കാരണമായി ഇസ്രായിൽ ചൂണ്ടിക്കാണിക്കുന്നത്.