വാഷിങ്ടൺ: ഇസ്രായിൽ – ഇറാൻ യുദ്ധത്തിൽ അമേരിക്ക നേരിട്ട് ഇടപെടുമെന്ന സൂചന നൽകി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. കാനഡയിൽ നടക്കുന്ന ജി7 രാജ്യങ്ങളുടെ ഉച്ചകോടിയിൽ നിന്ന് ട്രംപും യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവായ മാർക്കോ റൂബിയോയും നേരത്തെ മടങ്ങി. മിഡിൽ ഈസ്റ്റിൽ നടക്കുന്ന കാര്യങ്ങളുടെ പശ്ചാത്തലത്തിൽ സുപ്രധാന കാര്യങ്ങൾ ചെയ്യാനുള്ളതിനാലാണ് ട്രംപ് നേരത്തെ മടങ്ങിയതെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങൾ അറിയിച്ചു.
നേരത്തെ, ഇറാനെ ആണവായുധം നിർമിക്കാൻ അനുവദിക്കില്ലെന്നും എല്ലാവരും തെഹ്‌റാൻ ഒഴിയണമെന്നും ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ കുറിച്ചിരുന്നു. അതേസമയം, ഇറാനുമായി ചർച്ച സജ്ജീകരിക്കാൻ ട്രംപ് ഉന്നത ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. വൈസ് പ്രസിഡണ്ട് ജെഡി വാൻസ്, മിഡിൽ ഈസ്റ്റിലെ പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്‌കോഫ് എന്നിവരോടാണ് ട്രംപ് ഇക്കാര്യം ആവശ്യപ്പെട്ടത്. എത്രയും വേഗം ചർച്ചക്ക് കളമൊരുക്കണമെന്നാണ് ട്രംപ് ആവശ്യപ്പെട്ടതെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്തു.
ഇസ്രായിലും ഇറാനും തമ്മിലുള്ള വ്യോമാക്രമണം ശക്തമായി തുടരുന്ന സാഹചര്യത്തിൽ ഇരുരാജ്യങ്ങളും വെടിനിർത്തലിനു വേണ്ടി ശ്രമങ്ങൾ നടത്തുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ. യുദ്ധത്തിൽ നേരിട്ട് ഇടപെടണമെന്ന് ബെഞ്ചമിൻ നെതന്യാഹു അമേരിക്കയോട് ആവർത്തിച്ച് ആവശ്യപ്പെട്ടെങ്കിലും ഇക്കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. അതേസമയം, യുഎസ് യുദ്ധവിമാനങ്ങൾ മിഡിൽ ഈസ്റ്റിലേക്ക് പുറപ്പെട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുമുണ്ട്.