തെല്‍അവീവ് – ഫലസ്തീന്‍ തടവുകാര്‍ക്ക് അടിസ്ഥാന ഉപജീവനത്തിന് ആവശ്യമായ ഭക്ഷണം നല്‍കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതായി ഇസ്രായില്‍ സുപ്രീം കോടതി. ഫലസ്തീന്‍ തടവുകാരുടെ പോഷകാഹാരം മെച്ചപ്പെടുത്താന്‍ അധികാരികളോട് കോടതി ഉത്തരവിട്ടു. രണ്ട് വര്‍ഷമായി തുടരുന്ന യുദ്ധത്തില്‍ സര്‍ക്കാരിനെതിരെ രാജ്യത്തെ പരമോന്നത കോടതിയില്‍ നിന്നുള്ള അപൂര്‍വ വിധിയാണിത്.
യുദ്ധം ആരംഭിച്ച ശേഷം, ഹമാസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഗാസയിലെ ആയിരക്കണക്കിന് ആളുകളെ ഇസ്രായില്‍ പിടികൂടിയിട്ടുണ്ട്. ആയിരക്കണക്കിന് ആളുകളെ മാസങ്ങള്‍ തടങ്കലില്‍ വെച്ചതിന് ശേഷം കുറ്റം ചുമത്താതെ വിട്ടയക്കുകയും ചെയ്തു. ജയിലുകളിലും തടങ്കല്‍ കേന്ദ്രങ്ങളിലും വ്യാപകമായ പീഡനങ്ങൾ നടക്കുന്നതായി മനുഷ്യാവകാശ സംഘടനകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
ഭക്ഷണത്തിന്റെയും ആരോഗ്യ സംരക്ഷണത്തിന്റെയും അപര്യാപ്തതയും മോശം ശുചിത്വ സാഹചര്യങ്ങളും മര്‍ദനങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. മാര്‍ച്ചില്‍ 17 വയസ്സുള്ള ഒരു ഫലസ്തീന്‍ ബാലന്‍ ഇസ്രായിലി ജയിലില്‍ പട്ടിണി കാരണം മരിച്ചു. അസോസിയേഷന്‍ ഫോര്‍ സിവില്‍ റൈറ്റ്‌സ് ഇന്‍ ഇസ്രായിലും ഇസ്രായിലി മനുഷ്യാവകാശ സംഘടനയായ ഗിഷയും കഴിഞ്ഞ വര്‍ഷം സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഞായറാഴ്ച സുപ്രീം കോടതി വിധി വന്നത്.
ഗാസ യുദ്ധം ആരംഭിച്ച ശേഷം ഭക്ഷ്യനയത്തില്‍ വരുത്തിയ മാറ്റം തടവുകാര്‍ പോഷകാഹാരക്കുറവും പട്ടിണിയും അനുഭവിക്കുന്നുണ്ടെന്ന് ഗ്രൂപ്പുകള്‍ ആരോപിച്ചു. ഫലസ്തീന്‍ തടവുകാരുടെ അവസ്ഥ ഇസ്രായില്‍ നിയമം അനുശാസിക്കുന്ന ഏറ്റവും കുറഞ്ഞ അവസ്ഥയിലേക്ക് കുറച്ചതായി ജയില്‍ സംവിധാനത്തിന് മേല്‍നോട്ടം വഹിക്കുന്ന ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമര്‍ ബെന്‍-ഗ്വിര്‍ കഴിഞ്ഞ വര്‍ഷം പറഞ്ഞിരുന്നു. നിലനില്‍പിനുള്ള അടിസ്ഥാനപരമായ നിലയില്‍ തടവുകാര്‍ക്ക് ആവശ്യമായ ഭക്ഷണം നല്‍കാന്‍ രാഷ്ട്രം നിയമപരമായി ബാധ്യസ്ഥനാണെന്ന് ഞായറാഴ്ചത്തെ വിധിന്യായത്തില്‍ മൂന്ന് ജസ്റ്റിസുമാരുടെ പാനല്‍ ഏകകണ്ഠമായി വിധിച്ചു.
തടവുകാര്‍ക്കുള്ള നിലവിലെ ഭക്ഷണ വിതരണം നിയമപരമായ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുനല്‍കുന്നില്ല എന്നതിന്റെ സൂചനകള്‍ കണ്ടെത്തിയതായി കോടതി പറഞ്ഞു. നിയമത്തിന് അനുസൃതമായി അടിസ്ഥാന ഉപജീവന സാഹചര്യങ്ങള്‍ അനുവദിക്കുന്ന ഭക്ഷണ വിതരണം ഉറപ്പാക്കാന്‍ നടപടികള്‍ സ്വീകരിക്കാന്‍ ജയില്‍ സര്‍വീസിനോട് ജഡ്ജിമാര്‍ ഉത്തരവിട്ടു.
ഗാസയിലെ ഇസ്രായിലി ബന്ദികളെ സഹായിക്കാന്‍ ആരുമില്ലെങ്കിലും, ഹമാസ് തീവ്രവാദികളെ സംരക്ഷിച്ചുകൊണ്ട് ഇസ്രായില്‍ സുപ്രീം കോടതി നമുക്ക് അപമാനമുണ്ടാക്കുകയാണെന്ന് പറഞ്ഞുകൊണ്ട് ചെറിയ തീവ്ര വലതുപക്ഷ അള്‍ട്രാനാഷണലിസ്റ്റ് പാര്‍ട്ടിയെ നയിക്കുന്ന ബെന്‍-ഗ്വിര്‍ വിധിയെ വിമര്‍ശിച്ചു.
വിധി ഉടന്‍ നടപ്പാക്കണമെന്ന് അസോസിയേഷന്‍ ഫോര്‍ സിവില്‍ റൈറ്റ്‌സ് ഇന്‍ ഇസ്രായില്‍ ആവശ്യപ്പെട്ടു. ഇസ്രായില്‍ ജയിലുകളെ ജയില്‍ സര്‍വീസ് പീഡന ക്യാമ്പുകളാക്കി മാറ്റി എന്ന് എക്‌സിലെ പോസ്റ്റില്‍ അസോസിയേഷന്‍ പറഞ്ഞു.