ഇസ്‌ലാമാബാദ്– പാകിസ്ഥാൻ തലസ്ഥാനമായ ഇസ്‌ലാമാബാദിലെ ഷിയാ പള്ളിയിലുണ്ടായ സൂയിസൈഡ് ബോംബ് സ്ഫോടനത്തിൽ 31 പേർ കൊല്ലപ്പെടുകയും 160-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഷെഹ്‌സാദ് ടൗൺ ഏരിയയിലെ തർലായി ഇമാംബർഗയിൽ വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കിടെയാണ് രാജ്യം കണ്ട ഭീകരമായ ആക്രമണങ്ങളിലൊന്ന് നടന്നത്. പരിക്കേറ്റവരിൽ പലരുടെയും നില അതീവ ഗുരുതരമായി തുടരുന്നതിനാൽ മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട് ചെയ്യുന്നത്.
ജുമാ നമസ്‌കാരത്തിനായി വിശ്വാസികൾ ഒത്തുകൂടിയ സമയത്താണ് ജനക്കൂട്ടത്തിനിടയിലേക്ക് ചാവേർ കടന്നുകയറി പൊട്ടിത്തെറിച്ചത്. സ്ഫോടനത്തിന് പിന്നാലെ പരിഭ്രാന്തരായ ജനങ്ങൾ ചിതറിയോടിയത് രക്ഷാപ്രവർത്തനത്തിന് തുടക്കത്തിൽ തടസ്സമുണ്ടാക്കി. തുടർന്ന് പോലീസും നാട്ടുകാരും ചേർന്നാണ് പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ എത്തിച്ചത്. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്ഥാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ഉൾപ്പെടെയുള്ള പ്രധാന ആശുപത്രികളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.
ആക്രമണത്തെ ഭീരുത്വപരമായ പ്രവൃത്തിയെന്ന് വിശേഷിപ്പിച്ച പാർലമെന്ററി കാര്യ മന്ത്രി താരിഖ് ഫസൽ ചൗധരി, കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായി അറിയിച്ചു. രാജ്യത്തെ സുരക്ഷാ സംവിധാനങ്ങളുടെ പരാജയമാണ് സ്ഫോടനത്തിലൂടെ വ്യക്തമാകുന്നതെന്ന് സെനറ്റ് പ്രതിപക്ഷ നേതാവ് അല്ലാമ രാജാ നാസിർ അബ്ബാസ് കുറ്റപ്പെടുത്തി. ആരാധനാലയങ്ങൾക്ക് നേരെയുള്ള ഇത്തരം ആക്രമണങ്ങൾ ഒരു സാഹചര്യത്തിലും വെച്ചുപൊറുപ്പിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബലൂചിസ്ഥാൻ ലിബറേഷൻ ആർമിയും (BLA) പാക് സൈന്യവും തമ്മിൽ ഏതാനും ദിവസങ്ങൾക്ക് മുമ്പ് നടന്ന രൂക്ഷമായ ഏറ്റുമുട്ടലിന് പിന്നാലെയാണ് തലസ്ഥാന നഗരിയെ നടുക്കിയ ഈ സ്ഫോടനം ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ നവംബറിലും ഇസ്‌ലാമാബാദിൽ 12 പേരുടെ മരണത്തിനിടയാക്കിയ സമാനമായ ചാവേർ ആക്രമണം നടന്നിരുന്നു. ബലൂചിസ്ഥാൻ പ്രവിശ്യയിൽ വിഘടനവാദി ഗ്രൂപ്പുകൾ നടത്തുന്ന അക്രമങ്ങൾ രാജ്യത്തുടനീളം വലിയ സുരക്ഷാ ഭീഷണിയാണ് ഉയർത്തുന്നത്.



