ഇറാനെതിരായ യുദ്ധത്തിൽ ഇസ്രായിലിനെ സഹായിക്കാൻ അമേരിക്കൻ സൈന്യം ഒരുങ്ങുന്നുവെന്ന വാർത്തകൾക്കിടെ, യുദ്ധത്തിൽ ഇടപെടുന്ന കാര്യത്തിൽ അമേരിക്കയിലെ ഭരണകക്ഷിയായ റിപ്പബ്ലിക്കൻ പാർട്ടിയിലും ട്രംപ് അനുകൂലികളിലും ഭിന്നത. യുദ്ധങ്ങൾ അവസാനിപ്പിക്കുമെന്നും അമേരിക്കയെ വീണ്ടും മഹത്തരമാക്കുമെന്നും വാഗ്ദാനം ചെയ്ത് അധികാരത്തിലെത്തിയ ട്രംപ്, മിഡിൽ ഈസ്റ്റിൽ മറ്റൊരു യുദ്ധത്തിൽ കൂടി ഇടപെടുന്നതിനെതിരെ യുഎസ് കോൺഗ്രസിലെ റിപ്പബ്ലിക്കൻ അംഗങ്ങളായ തോമസ് മാസി, മർജോരി ടെയ്‌ലർ ഗ്രീൻ തുടങ്ങിയവർ പരസ്യമായി രംഗത്തുവന്നു. ട്രംപിനെ അനുകൂലിച്ചിരുന്ന മാധ്യമപ്രവർത്തകൻ ടക്കർ കാൾസനും ഇറാനെതിരെ അമേരിക്ക യുദ്ധത്തിന് ഇറങ്ങരുത് എന്നാവശ്യപ്പെട്ടു.
ഇറാനെതിരായ യുദ്ധത്തിലേക്ക് അമേരിക്കയെ തള്ളിവിടാൻ ഡീപ് സ്റ്റേറ്റിനെ അനുവദിച്ചാൽ അത് ട്രംപ് അനുകൂലികൾക്കിടയിൽ വലിയ ചേരിതിരിവിനു കാരണമാകുമെന്ന് ട്രംപിന്റെ മുൻ രാഷ്ട്രീയ ഉപദേഷ്ടാവ് സ്റ്റീവ് ബാനൻ പറഞ്ഞു.
കോൺഗ്രസിന്റെ അനുമതിയില്ലാതെ ഇറാനുമായുള്ള യുദ്ധത്തിൽ പങ്കെടുത്തുന്നതിൽ നിന്ന് ട്രംപിനെ തടയാനുദ്ദേശിച്ച് ഡെമോക്രാറ്റുകൾ കൊണ്ടുവന്ന ബില്ലിനെ അനുകൂലിച്ച് റിപ്പബ്ലിക്കൻ അംഗം തോമസ് മാസി വോട്ട് ചെയ്തു. ‘ഇത് നമ്മുടെ യുദ്ധമല്ല. ഇനി ആണെങ്കിൽ തന്നെ, ഭരണഘടന പ്രകാരം അക്കാര്യങ്ങൾ കോൺഗ്രസ് തീരുമാനിക്കണം.’ – മാസി എക്‌സിൽ കുറിച്ചു.
ട്രംപിന്റെ ‘അമേരിക്ക ഫസ്റ്റ്’ സിദ്ധാന്തത്തിന്റെ വക്താക്കളായ പലരും യുദ്ധത്തിനെതിരെ പരസ്യമായി രംഗത്തുവന്നിട്ടുണ്ട്. അനന്തമായ യുദ്ധങ്ങളിൽ നിന്ന് അമേരിക്കയെ രക്ഷിക്കുമെന്ന് വാഗ്ദാനം ചെയ്താണ് ട്രംപ് വോട്ട് വാങ്ങിയതെന്നും എന്നാൽ ഇപ്പോൾ ഇസ്രായിലിനു വേണ്ടി യുദ്ധത്തിനിറങ്ങുന്നത് വിശ്വാസവഞ്ചനയാണെന്നും നിരവധി പേർ സമൂഹമാധ്യങ്ങളിൽ കുറിച്ചു.
മുൻ ഫോക്‌സ് ന്യൂസ് അവതാരകനായ ടക്കർ കാൾസൻ യുദ്ധത്തിൽ ഇടപെടാൻ ആഗ്രഹിക്കുന്നവരെ യുദ്ധവെറിയന്മാർ എന്നാണ് വിശേഷിപ്പിച്ചത്. ഇത് ട്രംപിനെ പ്രകോപിപ്പിക്കുകയും യുഎസ് പ്രസിഡണ്ട് കാൾസനെ ‘കിറുക്കൻ’ എന്ന് വിളിക്കുകയും ചെയ്തു. സെനറ്റർ ടെഡ് ക്രൂസുമായുള്ള അഭിമുഖത്തിലും ടക്കർ കാൾസൻ തന്റെ നിലപാട് വ്യക്തമാക്കി.
നേരത്തെ, ഇസ്രായിലിനു വേണ്ടി യുദ്ധത്തിനിറങ്ങുന്നതിനെ അനുകൂലിക്കുന്നില്ലെന്നു വ്യക്തമാക്കി റിപ്പബ്ലിക്കൻ ജനപ്രതിനിധി മർജോരി ടെയ്‌ലർ ഗ്രീൻ കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു. ഒരു വിദേശ രാജ്യത്തിനു വേണ്ടി യുഎസ് സൈന്യം യുദ്ധം ചെയ്യുന്നത് അമേരിക്കൻ താൽപര്യങ്ങൾക്ക് വിരുദ്ധമാണെന്നും ഇസ്രായിലിൽ നിന്ന് പണംപറ്റിയവരാണ് അതിന് രാജ്യത്തെ പ്രേരിപ്പിക്കുന്നതെന്നും മർജോരി കുറ്റപ്പെടുത്തി.