ഗാസ – ഗാസ മുനമ്പില്‍ ഇസ്രായില്‍ നടത്തിയ വ്യോമാക്രമണങ്ങളില്‍ ഒമ്പത് ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി സിവില്‍ ഡിഫന്‍സും മെഡിക്കല്‍ വൃത്തങ്ങളും അറിയിച്ചു. അതേസമയം ഖസ്സാം ബ്രിഗേഡിലെ ഒരു സെല്‍ കമാന്‍ഡറെ വധിച്ചതായി ഇസ്രായില്‍ സൈന്യം പറഞ്ഞു. 2025 ഒക്ടോബറില്‍ പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ പ്രാബല്യത്തിലുണ്ടായിരുന്നിട്ടും മിക്കവാറും എല്ലാ ദിവസവും ഗാസയില്‍ ഇസ്രായിലി ആക്രമണങ്ങള്‍ തുടരുന്നു. ഗാസ സിറ്റിയില്‍, അഭയാര്‍ഥികള്‍ക്കായുള്ള അല്‍ജവാസത്ത് ക്യാമ്പില്‍ നടന്ന ഡ്രോണ്‍ ആക്രമണത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെടുകയും 15 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി സിവില്‍ ഡിഫന്‍സ് അറിയിച്ചു. ഏഴ് മൃതദേഹങ്ങള്‍ ഗാസ സിറ്റിയിലെ അല്‍ശിഫ ആശുപത്രിയില്‍ എത്തിച്ചതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. മൂന്ന് സ്ത്രീകള്‍ അടക്കം കൊല്ലപ്പെട്ടവരുടെ പേരുവിവരങ്ങള്‍ അടങ്ങിയ പട്ടിക ആശുപത്രിയും സിവില്‍ ഡിഫന്‍സും പ്രസിദ്ധീകരിച്ചു. ഈ പ്രദേശത്ത് ഭീകരരെ ലക്ഷ്യമിട്ട് തങ്ങള്‍ ആക്രമണം നടത്തിയതായി, കൂടുതല്‍ വിശദാംശങ്ങള്‍ നല്‍കാതെ ഇസ്രായില്‍ സൈന്യം എ.എഫ്.പിയോട് പറഞ്ഞു.
തെക്കന്‍ ഗാസ മുനമ്പിലെ ഖാന്‍ യൂനിസില്‍, കുടിയിറക്കപ്പെട്ട ആളുകളെ പാര്‍പ്പിച്ച കൂടാരത്തില്‍ നടന്ന ആക്രമണത്തില്‍ മുഹന്നദ് ഉസ്മാന്‍ യാസിന്‍ ഫര്‍വാന (25) എന്ന യുവാവ് കൊല്ലപ്പെടുകയും മറ്റ് രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി സിവില്‍ ഡിഫന്‍സ് റിപ്പോര്‍ട്ട് ചെയ്തു. യുവാവിന്റെ മൃതദേഹം ഖാന്‍ യൂനിസിലെ നാസര്‍ ആശുപത്രിയില്‍ എത്തിച്ചു. ഈ ആക്രമണത്തില്‍ പരിക്കേറ്റ നിരവധി പേരെ ചികിത്സിച്ചതായും നാസര്‍ ആശുപത്രി കൂട്ടിച്ചേര്‍ത്തു. മുഹന്നദ് ഫര്‍വാനയുടെ വിവാഹത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ്, തമ്പിലാണ് ആക്രമണം നടന്നതെന്ന് അദ്ദേഹത്തിന്റെ ബന്ധു വ്യക്തമാക്കി. കുടുംബത്തിലെ എല്ലാവരും മുഹന്നദിന്റെ വിവാഹം ആഘോഷിക്കാന്‍ തയ്യാറെടുത്തിരുന്നെന്നും ഇന്ന് ഞങ്ങള്‍ മുഹന്നദിന്റെ വിവാഹത്തിന് പകരം അദ്ദേഹത്തിന്റെ മയ്യിത്ത് സംസ്‌കാര ചടങ്ങിലാണ് പങ്കെടുക്കുന്നതെന്നും ബന്ധു മുഹമ്മദ് ഫര്‍വാന വിതുമ്പലോടെ പറഞ്ഞു.
ഭീകരനെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഇസ്രായിലി സൈനിക വക്താവ് അറിയിച്ചു. മുഹന്നദ് ഫര്‍വാന ഹമാസിന്റെ സൈനിക വിഭാഗത്തിലെ ഒരു സെല്‍ കമാന്‍ഡറായിരുന്നു. യുദ്ധത്തിലുടനീളം നിരവധി ആക്രമണ പദ്ധതികളില്‍ പ്രവര്‍ത്തിച്ചിരുന്നു. അടുത്തിടെ പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന ഇസ്രായിലി സൈനികര്‍ക്ക് അടിയന്തര ഭീഷണി ഉയര്‍ത്തി എന്ന് ഇസ്രായിലി സൈനിക വക്താവ് എല്ല വാവിയ എക്‌സ് പ്ലാറ്റ്ഫോമില്‍ പറഞ്ഞു. ഗാസയില്‍ മറ്റൊരിടത്തുണ്ടായ ആക്രമണത്തില്‍ മറ്റൊരു യുവാവും കൊല്ലപ്പെട്ടു.
2023 ഒക്ടോബര്‍ 7 ന് ഹമാസ് നടത്തിയ ആക്രമണത്തോടെയാണ് യുദ്ധം ആരംഭിച്ചത്. യുദ്ധം ആരംഭിച്ച് രണ്ട് വര്‍ഷത്തിന് ശേഷം പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതായി ഇസ്രായിലും ഹമാസും പരസ്പരം ആരോപിക്കുന്നു. യുദ്ധവിരാമം പ്രഖ്യാപിച്ചതിനുശേഷം കുറഞ്ഞത് 951 ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി ഐക്യരാഷ്ട്രസഭ വിശ്വസനീയമായി കണക്കാക്കുന്ന ഗാസയിലെ ഹമാസ് നിയന്ത്രണത്തിലുള്ള ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതേ കാലയളവില്‍ തങ്ങളുടെ അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടതായി ഇസ്രായിലി സൈന്യം റിപ്പോര്‍ട്ട് ചെയ്തു.



