തെഹ്‌റാൻ: ആണവ വിഷയത്തിൽ അമേരിക്കയുമായി ഇനി ചർച്ചയ്ക്കു പ്രസക്തിയില്ലെന്ന് ഇറാൻ. ഒരേ സമയം ചർച്ച നടത്തുകയും അതോടൊപ്പം തന്നെ ഇറാനെ ആക്രമിക്കാൻ ഇസ്രായിലിന് സൗകര്യമാരുക്കുകയും ചെയ്യുന്ന അമേരിക്കയുടെ നടപടി അംഗീകരിക്കാൻ കഴിയില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഗായി പറഞ്ഞു. അമേരിക്കയുടെ അനുവാദമില്ലാതെ ഇസ്രായിൽ തങ്ങളെ ആക്രമിക്കുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘ചർച്ചകളിൽ അർത്ഥമില്ലെന്ന് വ്യക്തമാക്കുന്നതാണ് അമേരിക്കയുടെ മറുമുഖം. ഒരേസമയം ചർച്ച നടത്തുകയാണെന്ന് അവകാശപ്പെടുകയും അതോടൊപ്പം തന്നെ സയണിസ്റ്റ് രാജ്യത്തിന് ഇസ്രായിലിനെ ലക്ഷ്യം വെക്കാൻ അനുവാദം നൽകുകയും ചെയ്യുന്നത് ശരിയല്ല. നയതന്ത്ര തലത്തിൽ അമേരിക്കയുടെ പിന്തുണ നേടിക്കൊണ്ടു തന്നെയാണ് ഇസ്രായിൽ ആക്രമണം നടത്തിയത്.’ – ഇസ്മായിൽ ബഗായിയെ ഉദ്ധരിച്ച് തസ്‌നിം ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
വെള്ളിയാഴ്ച രാവിലെ ഇറാനിലെ നൂറിലധികം കേന്ദ്രങ്ങളിൽ ഇസ്രായിൽ നടത്തിയ വ്യോമാക്രമണത്തിൽ തങ്ങൾക്കു പങ്കില്ലെന്ന് അമേരിക്ക അവകാശപ്പെട്ടിരുന്നു. അമേരിക്കൻ സൈനികരെയോ സംവിധാനങ്ങളെയോ ഇറാൻ ലക്ഷ്യം വെക്കരുതെന്ന് യു.എസ് ആഭ്യന്തര സെക്രട്ടറി മാർക്കോ റൂബിയോ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ, അമേരിക്കൻ ആയുധങ്ങൾ ഉപയോഗിച്ചാണ് ഇസ്രായിൽ ആക്രമണം നടത്തിയതെന്ന് യു.എസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് പറഞ്ഞു. ആണവ കരാറിൽ എത്തിയില്ലെങ്കിലും ഇനിയും കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി.
ഇറാനും അമേരിക്കയും തമ്മിലുള്ള ആറാം റൗണ്ട് ചർച്ച മസ്‌കത്തിൽ നടക്കാനിരിക്കെയായിരുന്നു ഇറാനുമേലുള്ള ഇസ്രായിൽ ആക്രമണം. ഇതോടെ, നിലവിലെ ചർച്ചകൾ തുടരുന്നില്ലെന്ന് ഇറാൻ പ്രഖ്യാപിച്ചു. ഇതിനു പിന്നാലെയാണ് ഇനി ചർച്ചകളേ ഇല്ലെന്ന് വിദേശകാര്യ വക്താവ് അറിയിച്ചിരിക്കുന്നത്.