ന്യൂയോർക്ക്- ഇറാനിലെ ആണവകേന്ദ്രങ്ങൾ ലക്ഷ്യമിട്ട് അമേരിക്ക നടത്തിയ ആക്രമണത്തിൽ ഇറാന്റെ ആണവ പദ്ധതിക്ക് ഒരു കോട്ടവും ഉണ്ടാക്കിയിട്ടില്ലെന്ന് അമേരിക്കൻ മാധ്യമമായ സി.എൻ.എൻ. ആണവ പദ്ധതിയുടെ പ്രധാന ഘടകങ്ങളെ ഒന്നും നശിപ്പിക്കാൻ വ്യോമാക്രമണത്തിന് സാധിച്ചിട്ടില്ലെന്നും യു.എസ് ഇന്റലിജൻസ് വൃത്തങ്ങളെ ഉദ്ധരിച്ച് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു.
ഇറാന്റെ ആണവ കേന്ദ്രങ്ങൾ “നശിപ്പിക്കപ്പെട്ടു” എന്ന് അവകാശപ്പെട്ട് ട്രംപ് ആക്രമണത്തെ “അതിശയകരമായ” വിജയം എന്നാണ് വിശേഷിപ്പിച്ചത്.
യു.എസ് ആക്രമണങ്ങള്‍ ഇറാന്റെ ആണവ അടിസ്ഥാന സൗകര്യങ്ങള്‍ നശിപ്പിച്ചതിനാല്‍ ഇറാന് ഇനി ആണവായുധം നിര്‍മിക്കാന്‍ കഴിയില്ലെന്നായിരുന്നു യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് അവകാശപ്പെട്ടത്.
ഇറാന്‍ ആണവായുധം സ്വന്തമാക്കാനുള്ള വക്കിലായിരുന്നു. ഇപ്പോള്‍ ഞങ്ങള്‍ അത് നശിപ്പിച്ചതിനാല്‍ അവരുടെ കൈവശമുള്ള ഉപകരണങ്ങള്‍ ഉപയോഗിച്ച് അവര്‍ക്ക് ഒരു ആണവായുധം നിര്‍മിക്കാന്‍ കഴിയില്ല – ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ വാന്‍സ് പറഞ്ഞു. ഭാവിയില്‍ ഇറാന്‍ എപ്പോഴെങ്കിലും ആണവായുധം നിര്‍മിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അവര്‍ വീണ്ടും അമേരിക്കന്‍ സൈന്യവുമായി ഏറ്റുമുട്ടേണ്ടിവരുമെന്നും യു.എസ് വൈസ് പ്രസിഡന്റ് പറഞ്ഞിരുന്നു.