തെൽഅവീവ്– ഇറാനുമായുള്ള സൈനിക പോരാട്ടം ശക്തമാകുന്ന സാഹചര്യത്തിൽ, യൂറോപ്യൻ രാജ്യങ്ങൾ ഇസ്രായിലിനൊപ്പം യുദ്ധത്തിൽ അണിചേരണമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ആഹ്വാനം ചെയ്തു. ശനിയാഴ്ച രാത്രി ഇറാൻ മിസൈൽ ആക്രമണം നടത്തിയ തെക്കൻ ഇസ്രായിലിലെ അറാദ് പ്രദേശം സന്ദർശിക്കവെയാണ് അദ്ദേഹം ഈ ആവശ്യം ഉന്നയിച്ചത്. ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടിയ ഇറാന്റെ നടപടിയും യൂറോപ്പിനെ വരെ ആക്രമിക്കാൻ ശേഷിയുള്ള മിസൈലുകൾ അവർ വികസിപ്പിച്ചതും ചൂണ്ടിക്കാട്ടിയ നെതന്യാഹു, സഖ്യകക്ഷികൾ പൂർണ്ണമായും യുദ്ധത്തിൽ ഇടപെടേണ്ട സമയം അതിക്രമിച്ചുവെന്ന് വ്യക്തമാക്കി. ഇസ്രായേൽ നിലവിൽ നടത്തുന്നത് തങ്ങളുടെ നിലനിൽപ്പിനായുള്ള പോരാട്ടമാണെന്നും ഇറാന്റെ പതനത്തിന് ഇസ്രായേൽ വ്യോമാക്രമണങ്ങൾ വഴിയൊരുക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
ഇറാൻ തൊടുത്തുവിടുന്ന മിസൈലുകൾക്ക് 4000 കിലോമീറ്ററിലധികം ദൂരപരിധിയുണ്ടെന്നും ഇത് ലണ്ടൻ, പാരീസ്, ബെർലിൻ തുടങ്ങിയ യൂറോപ്യൻ നഗരങ്ങൾക്ക് ഭീഷണിയാണെന്നും ഇസ്രായിൽ ധനമന്ത്രി ബെസലേൽ സ്‌മോട്രിച്ചും സൈന്യവും അവകാശപ്പെട്ടു. എന്നാൽ ഇറാന്റെ മിസൈലുകൾ യൂറോപ്പിനെ ലക്ഷ്യമിടുന്നതായി ഇതുവരെ സ്ഥിരീകരണമില്ലെന്ന് ബ്രിട്ടീഷ് ഹോം സെക്രട്ടറി സ്റ്റീവ് റീഡ് പ്രതികരിച്ചു. ഇതിനിടെ, ഹോർമുസ് കടലിടുക്ക് 48 മണിക്കൂറിനുള്ളിൽ തുറന്നുകൊടുത്തില്ലെങ്കിൽ ഇറാന്റെ ഊർജ്ജ നിലയങ്ങൾ തകർക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഭീഷണിപ്പെടുത്തിയിട്ടുണ്ട്. ഇതിന് മറുപടിയായി, തങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ ആക്രമിക്കപ്പെട്ടാൽ മേഖലയിലെ ശത്രുരാജ്യങ്ങളുടെ സുപ്രധാന കേന്ദ്രങ്ങൾ തകർക്കുമെന്ന് ഇറാനും മുന്നറിയിപ്പ് നൽകി. സംഘർഷം രൂക്ഷമാകുന്നതിനിടെ യൂറോപ്യൻ യൂണിയൻ വെടിനിർത്തലിനായി നയതന്ത്ര ചർച്ചകൾ തുടരുകയാണ്.



