തെല്‍അവീവ് – ഹമാസിനെ പൂര്‍ണ്ണമായും നിരായുധീകരിക്കുന്നതുവരെ ഇസ്രായില്‍ സൈന്യം ഗാസയില്‍ നിന്ന് പിന്‍വാങ്ങില്ലെന്ന് ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അറിയിച്ചു. ഇസ്രായിലിന്റെ സുരക്ഷാ താല്‍പ്പര്യങ്ങളെ കുറിച്ചുള്ള തന്റെ നിലപാടില്‍ താന്‍ ഉറച്ചുനില്‍ക്കുന്നതായി ടെലിവിഷന്‍ അഭിമുഖത്തില്‍ നെതന്യാഹു പറഞ്ഞു. ഹമാസിനെ പൂര്‍ണ്ണമായും നിരായുധീകരിക്കുന്നതുവരെ ഇസ്രായില്‍ സൈന്യം നിലവിലെ അവരുടെ സ്ഥാനങ്ങളില്‍ നിന്ന് പിന്‍വാങ്ങില്ല. ഹമാസിനെ നിരായുധീകരിക്കാനും ഗാസ മുനമ്പിനെ ആയുധവിമുക്തമാക്കാനും കഴിയുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും സംഘവും വിശ്വസിക്കുന്നുണ്ട്. ഇസ്രായില്‍ ഇപ്പോഴും ഈ നിര്‍ദ്ദേശം പഠിച്ചുകൊണ്ടിരിക്കുകയാണ്.
ഈ വിഷയത്തിലുള്ള കരട് നിര്‍ദ്ദേശം അമേരിക്ക ഇസ്രായിലിന് കൈമാറിയിട്ടുണ്ട്. തന്റെ സര്‍ക്കാര്‍ അത് അംഗീകരിച്ചിട്ടില്ല. ഇതിലുള്ള ഇസ്രായിലിന്റെ വിയോജിപ്പുകള്‍ അമേരിക്കയെ അറിയിച്ചിട്ടുണ്ടെന്നും നെതന്യാഹു പറഞ്ഞു.
അതേസമയം, നിരായുധീകരണ നിര്‍ദ്ദേശവുമായി ബന്ധപ്പെട്ട് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള സമാധാന കൗണ്‍സിലില്‍ നിന്ന് ഹമാസ് വിശദീകരണം തേടി. നിരായുധീകരണത്തെയും ഗാസ മുനമ്പില്‍ നിന്നുള്ള ഇസ്രായില്‍ സൈന്യത്തിന്റെ പിന്മാറ്റത്തെയും കുറിച്ചുള്ള പ്രസ്താവനകളില്‍ തങ്ങള്‍ അതൃപ്തി പ്രകടിപ്പിച്ചതായി ഹമാസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം, മിഡില്‍ ഈസ്റ്റ് സമാധാന പ്രക്രിയക്കുള്ള സമാധാന കൗണ്‍സില്‍ ഉന്നത പ്രതിനിധി നിക്കോളായ് മ്ലാഡെനോവ് പുറത്തിറക്കിയ പ്രസ്താവനയില്‍ ഹമാസും മറ്റ് ഫലസ്തീന്‍ ഗ്രൂപ്പുകളും അതൃപ്തി പ്രകടിപ്പിച്ചതായി ഹമാസ് ഉദ്യോഗസ്ഥന്‍ എ.എഫ്.പിയോട് പറഞ്ഞു. പ്രസ്താവന ഹമാസ് ആയുധങ്ങളുടെ വിഷയത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
ഇസ്രായില്‍ സൈന്യത്തിന്റെ പ്രതിബദ്ധതകളെയോ, മാനുഷിക വശങ്ങള്‍, ഗാസ മുനമ്പിലെ എല്ലാ ആക്രമണങ്ങളും പൂര്‍ണ്ണമായും നിര്‍ത്തലാക്കല്‍ എന്നിവ അടക്കം പരസ്പര ധാരണയിലെത്തിയ മറ്റ് കാര്യങ്ങളെയോ പ്രസ്താവന അഭിസംബോധന ചെയ്യുന്നില്ലെന്നും ഹമാസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.ഗാസയിലെ ഇസ്രായില്‍ സൈനിക നടപടി ശക്തമാക്കിയതിനെ കുറിച്ചും കരാറുകള്‍ നടപ്പാക്കുന്നതില്‍ ഇസ്രായില്‍ തുടരുന്ന ഒഴിഞ്ഞുമാറല്‍ നയത്തെ കുറിച്ചും മ്ലാഡെനോവില്‍ നിന്ന് വ്യക്തവും ഔദ്യോഗികവുമായ പ്രതികരണം പ്രതീക്ഷിക്കുന്നതായി മറ്റൊരു ഹമാസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. വെടിനിര്‍ത്തല്‍ കരാറിന്റെ രണ്ടാം ഘട്ടം ഉള്‍പ്പെടുന്ന കരാര്‍ പാലിക്കാന്‍ ഹമാസ് പ്രതിജ്ഞാബദ്ധമാണ്. എന്നാല്‍ ഇസ്രായില്‍ കരാറില്‍ ഉറച്ചുനില്‍ക്കുകയും അത് തടസ്സപ്പെടുത്തുന്നതില്‍ നിന്ന് വിട്ടുനില്‍ക്കുകയും വേണം. അതിന് മധ്യസ്ഥരുടെയും യു.എന്‍ രക്ഷാ സമിതിയുടെയും സമ്മര്‍ദ്ദം ആവശ്യമാണെന്ന് ഹമാസ് ഉദ്യോഗസ്ഥന്‍ ഊന്നിപ്പറഞ്ഞു.
അതേസമയം, ട്രംപിന്റെ ഗാസ പദ്ധതി നടപ്പാക്കുന്നതിലെ കാലതാമസത്തിന് ഇസ്രായിലിനെ ഖത്തര്‍ കുറ്റപ്പെടുത്തി. കരാര്‍ നടപ്പിലാക്കുന്നതിന് തടസ്സം സൃഷ്ടിക്കുന്നത് ആരാണെന്ന് അന്താരാഷ്ട്ര സമൂഹത്തിന് വ്യക്തമാണെന്ന് ഖത്തര്‍ വിദേശ മന്ത്രാലയ വക്താവ് മാജിദ് അല്‍അന്‍സാരി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇക്കാര്യത്തില്‍ പൂര്‍ണ്ണ ഉത്തരവാദിത്തം ഇസ്രായിലിനാണ്. സമീപ ദിവസങ്ങളില്‍ ആക്രമണങ്ങള്‍ ശക്തമാക്കിയത് സംഘര്‍ഷത്തിനുള്ള സമാധാനപരമായ പരിഹാരങ്ങള്‍ തടസ്സപ്പെടുത്താനുള്ള ഇസ്രായിലിന്റെ ശ്രമമാണെന്ന് മാജിദ് അല്‍അന്‍സാരി കുറ്റപ്പെടുത്തി.
ഹമാസിന്റെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളെയും ഇസ്രായില്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളെയും വേര്‍തിരിക്കുന്ന മഞ്ഞ വരക്ക് പിന്നില്‍ നിന്നുള്ള ഇസ്രായില്‍ സൈന്യത്തിന്റെ പിന്മാറ്റം ഹമാസ് മധ്യസ്ഥര്‍ക്ക് ഉറപ്പുനല്‍കിയ പോലെ, നിരായുധീകരണ പ്രക്രിയ പൂര്‍ത്തിയായതിനുശേഷം മാത്രമേ സംഭവിക്കൂ എന്ന് തിങ്കളാഴ്ച മ്ലാഡെനോവ് നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തിയ ശേഷം സമാധാന കൗണ്‍സില്‍ എക്‌സ് പ്ലാറ്റ്ഫോമില്‍ എഴുതി. നിരായുധീകരണ പ്രക്രിയക്ക് സമാന്തരമായി പിന്‍വാങ്ങല്‍ നടക്കണം എന്ന് വെള്ളിയാഴ്ച മ്ലാഡെനോവ് പ്രഖ്യാപിച്ചിരുന്നു. ഇതിന് വിരുദ്ധമാണ് പുതിയ നിലപാട്.
യു.എസ് പ്രസിഡന്റിന്റെ ഗാസ സമാധാന പദ്ധതിയുടെ ഭാഗമായി ആയുധങ്ങള്‍ കൈമാറാന്‍ സമ്മതമാണെന്ന് ഹമാസ് വെള്ളിയാഴ്ച പ്രഖ്യാപിച്ചു. ഹമാസിന്റെ ക്രമേണയുള്ള നിരായുധീകരണവും ഇസ്രായിലി സൈന്യത്തിന്റെ ക്രമേണയുള്ള പിന്മാറ്റവും ഉള്‍പ്പെടുന്ന റോഡ്മാപ്പ് സമാധാന കൗണ്‍സില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. എന്നാല്‍ നിരായുധീകരണം പൂര്‍ത്തിയാകുന്നതുവരെ ഗാസയില്‍ നിന്ന് പിന്‍വാങ്ങാന്‍ ഇസ്രായില്‍ വിസമ്മതിക്കുകയാണ്.






