തെൽ അവീവ്: ഗാസ യുദ്ധം അവസാനിപ്പിക്കണമെന്നും ഹമാസിന്റെ പിടിയിലുള്ള ബന്ദികളെ മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ട് തെൽ അവീവിൽ ആയിരക്കണക്കിന് ഇസ്രായേലികൾ പ്രകടനം നടത്തി. ബന്ദികളെ പിടികൂടിയിട്ട് 600 ദിവസം പിന്നിട്ടതിന്റെ പശ്ചാത്തലത്തിലാണ് നഗരമധ്യത്തിലെ ഹോസ്റ്റേജ് സ്ക്വയറിൽ ജനക്കൂട്ടം ഒത്തുകൂടി, ബന്ദികളുടെ വിധിയിലേക്ക് ശ്രദ്ധ ആകർഷിക്കാൻ ശ്രമിച്ചത്.
“ഇന്ന് രാത്രി, നിന്നെ കൂടാതെ ഞങ്ങൾ 600 ദിവസങ്ങൾ പിന്നിടുകയാണ്. നീ സെക്കന്റുകൾ എണ്ണിക്കഴിയുകയാണ്, ഏകദേശം 5.2 കോടി സെക്കന്റുകൾ,” ബന്ദിയായ അലോൺ ഓഹലിന്റെ അമ്മ പ്രകടനത്തിൽ നടത്തിയ പ്രസംഗത്തിൽ പറഞ്ഞു. മോചിതരായ ബന്ദികൾ തടവിലെ തങ്ങളുടെ ദുരനുഭവങ്ങൾ വിവരിച്ചു. “തുരങ്കങ്ങളിൽ, ഒരു തീവ്രവാദി രാവിലെ ഉണർന്ന് നിന്നെ വെടിവയ്ക്കുമോ, അല്ലെങ്കിൽ ഒരു മിസൈൽ നിന്റെ തുരങ്കം തകർക്കുമോ എന്നറിയില്ല,” ഫെബ്രുവരിയിൽ മോചിതനായ യെയർ ഹോൺ പറഞ്ഞു. അദ്ദേഹത്തിന്റെ സഹോദരൻ ഈറ്റൻ ഇപ്പോഴും ഗാസയിൽ തടവിലാണ്.
പ്രകടനത്തിന് മുന്നോടിയായി, പ്രതിഷേധക്കാരും പോലീസും തമ്മിൽ സംഘർഷം ഉടലെടുത്തു. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ലികുഡ് പാർട്ടിയുടെ ആസ്ഥാനത്തിന് നേരെ ആക്രമണം നടത്തുകയും സമീപത്തെ തെരുവുകൾ ഉപരോധിക്കുകയും ചെയ്തതിനെ തുടർന്ന് ഏകദേശം 20 പ്രകടനക്കാരെ പോലീസ് അറസ്റ്റ് ചെയ്തതായി ഇസ്രായേൽ പത്രമായ യെദിയോത്ത് അഹ്റോനോത്ത് റിപ്പോർട്ട് ചെയ്തു. ഗാസയിൽ ഇപ്പോഴും 58 ഇസ്രായേൽ ബന്ദികൾ ഉണ്ടെന്നാണ് കണക്ക്, ഇവരിൽ ഭൂരിഭാഗവും മരിച്ചതായി ഇസ്രായേൽ സ്ഥിരീകരിച്ചിട്ടുണ്ട്