നെസ് സിയോണ: 12 ദിന യുദ്ധത്തിന് അന്ത്യമായതോടെ ഇറാന്റെ ബാലിസ്റ്റിക് മിസൈലുകളിൽ നിന്നു രക്ഷപ്പെട്ട ഇസ്രായിലിന് പുതിയ വിപത്തായി കാട്ടുതീ. മധ്യ ഇസ്രായിലിലെ നെസ് സിയോണ നഗരത്തിൽ പടർന്ന കാട്ടുതീയിൽ നിരവധി വീടുകളും കെട്ടിടങ്ങളും കത്തിനശിച്ചതായി ‘ടൈംസ് ഓഫ് ഇസ്രായിൽ’ റിപ്പോർട്ട് ചെയ്തു. 21 ഫയർഫൈറ്റിങ് യൂണിറ്റുകൾ തീയണക്കാൻ ശ്രമം നടത്തുന്നുണ്ടെങ്കിലും ഇതുവരെ പൂർണമായി വിജയം കണ്ടിട്ടില്ല.
തീ ആളിപ്പടർന്ന സ്ഥലത്തിനടുത്തുള്ള വീടുകളിൽ നിന്ന് ജനങ്ങളെ ഒഴിപ്പിച്ചതായും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ കഠിന പ്രയത്‌നത്തിലാണെന്നും ഫയർ ആന്റ് റെസ്‌ക്യൂ സർവീസ് വക്താവ് പറഞ്ഞു.
കഴിഞ്ഞ ഏപ്രിൽ 30 മുതൽ ജെറുസലമിലെ കുന്നുകളിൽ വ്യാപിച്ച കാട്ടുതീയിൽ വൻ നാശനഷ്ടങ്ങളാണ് ഉണ്ടായത്. 6250 ഏക്കർ ഭൂമി കത്തിനശിക്കുകയും 45 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അഗ്നിബാധ നിയന്ത്രണാതീതമായതിനെ തുടർന്ന് പ്രധാന ഹൈവേകൾ അടച്ചു. രാജ്യത്തിന്റെ ചരിത്രത്തിലുണ്ടായ ഏറ്റവും വലിയ കാട്ടുതീ അണക്കാൻ 163 അഗ്നിശമന യൂണിറ്റുകളും 12 വിമാനങ്ങളും സൈന്യത്തിന്റെ സഹായവും വേണ്ടിവന്നു. ഇറ്റലി, ക്രൊയേഷ്യ തുടങ്ങിയ വിദേശരാജ്യങ്ങളും സഹായത്തിനെത്തി.