തെൽ അവിവ്: ജൂൺ 13-ലെ പ്രകോപനത്തിനുള്ള പ്രത്യാക്രമണം ഇറാൻ ശക്തമാക്കിയതിനു പിന്നാലെ ഇസ്രായിൽ ഭരണകൂടം നടപ്പിൽ വരുത്തിയ യാത്രാ നിയന്ത്രണത്തിനെതിരെ ഇസ്രായിലിൽ പ്രതിഷേധം പുകയുന്നു. ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ ഇസ്രായിൽ പൗരന്മാർ രാജ്യത്തിനു പുറത്തേക്ക് യാത്ര ചെയ്യരുത് എന്ന ഭരണകൂട നിർദേശത്തിനെതിരെ ജനങ്ങൾ നിയമനടപടി സ്വീകരിക്കാനൊരുങ്ങുകയാണെന്ന് ‘ടൈംസ് ഓഫ് ഇസ്രായിൽ’ റിപ്പോർട്ട് ചെയ്തു. വിദേശ പൗരന്മാരെ കരമാർഗവും കടൽ മാർഗവും രാജ്യം വിടാൻ അനുവദിച്ച ഗവൺമെന്റ്, സ്വന്തം പൗരന്മാരെ എന്തിനാണ് പിടിച്ചുവച്ചിരിക്കുന്നത് എന്നാണ് ഇസ്രായിലികൾ ചോദിക്കുന്നത്.
ഇസ്രായിൽ ആക്രമണം ശക്തമാക്കിയ സാഹചര്യത്തിൽ രാജ്യത്തിനു പുറത്തേക്കുള്ള വിമാന സർവീസ് അനുവദിച്ചാൽ സാമ്പത്തികമായി കഴിവുള്ളവരൊക്കെ യൂറോപ്യൻ രാജ്യങ്ങളിലേക്കോ അമേരിക്കയിലേക്കോ രക്ഷപ്പെടുമെന്നും ഇത് ആഭ്യന്തര കുഴപ്പങ്ങൾക്കു കാരണമാകുമെന്നും വിലയിരുത്തിയാണ് മന്ത്രിസഭ യാത്രാനിരോധ പ്രമേയം നടപ്പിലാക്കിയത് എന്നാണ് റിപ്പോർട്ടുകൾ. കൂട്ടത്തോടെ പുറത്തേക്കുള്ള പലായനമുണ്ടായാൽ അത് അന്താരാഷ്ട്ര തലത്തിൽ ചർച്ച ചെയ്യപ്പെടുകയും നെതന്യാഹു ഗവൺമെന്റിനെതിരായ പ്രതിഷേധം വ്യാപിക്കുകയും ചെയ്യും. എന്നാൽ, സുരക്ഷാ കാരണങ്ങൾ പറഞ്ഞാണ് പുറത്തേക്കുള്ള വിമാനങ്ങൾക്ക് ഇസ്രായിൽ അനുമതി നിഷേധിക്കുന്നത്. അതേസമയം, വിവിധ രാജ്യങ്ങളിൽ നിന്ന് ഇസ്രായിലിലേക്കു വരുന്ന വിമാനങ്ങൾ നിയന്ത്രിത അളവിൽ ഇപ്പോഴും രാജ്യത്ത് ഇറങ്ങുന്നുണ്ട്.
ടൂറിസ്റ്റുകൾക്കും നയതന്ത്ര പ്രതിനിധികൾക്കും രാജ്യം വിടാൻ ആഗ്രഹിക്കുന്ന ഇസ്രായിലികൾക്കും വേണ്ടി തിങ്കളാഴ്ച മുതൽ വിമാന സർവീസ് ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി മിരി റെഗേവ് പറഞ്ഞിരുന്നു. എന്നാൽ, പുറത്തുപോകാൻ ആഗ്രഹിക്കുന്ന ഇസ്രായിലി പൗരന്മാർക്ക് എക്‌സപ്ഷൻ കമ്മിറ്റിയുടെ പ്രത്യേക അനുവാദം വേണ്ടിവരും. എന്നാൽ, ഈ കമ്മിറ്റിയുടെ പ്രവർത്തനം സുതാര്യമല്ലെന്നും ഏത് മാനദണ്ഡങ്ങൾ വച്ചാണ് അനുമതി നൽകുന്നതെന്നത് സംശയാസ്പദമാണെന്നും ഇസ്രായിലിലെ ‘മൂവ്‌മെന്റ് ഫോർ ക്വാളിറ്റി ഗവൺമെന്റ്’ എന്ന സംഘടന ആരോപിച്ചു. പൗരന്മാുടെ സഞ്ചാര സ്വാതന്ത്ര്യം ഹനിക്കുന്ന ഭരണകൂട നടപടി ഭരണഘടനാ വിരുദ്ധമാണെന്നും സംഘടന ആരോപിച്ചു.
ഇറാനെ ആക്രമിച്ച ജൂൺ 13-നാണ് ഇറാൻ തങ്ങളുടെ വ്യോമമേഖല അടക്കുകയും തെൽ അവീവിലെ ബെൻ ഗുറിയോൺ വിമാനത്താവളം ഒഴിപ്പിക്കുകയും ചെയ്തത്. ഇതേത്തുടർന്ന് എല്ലാ വിമാനങ്ങളുടെയും സർവീസ് റദ്ദാക്കി. എന്നാൽ, വിദേശത്തു നിന്ന് ഇസ്രായിലികളെ നാട്ടിലെത്തിക്കുന്ന വിമാനങ്ങൾക്ക് ഭാഗികമായി അനുമതി നൽകുന്ന പ്രമേയം ബുധനാഴ്ച ഗവൺമെന്റ് പാസാക്കുകയും പെട്ടെന്നു തന്നെ നിലവിൽ വരികയും ചെയ്തു. ഈ പ്രമേയത്തിലാണ് വ്യോമസുരക്ഷ ഉറപ്പാവുകയും സ്ഥിതിഗതികൾ സാധാരണ നിലയിലാവുകയും ചെയ്യുന്നതു വരെ പൗരന്മാർക്ക് രാജ്യം വിടാൻ അനുവാദം നൽകില്ലെന്നു വ്യക്തമാക്കിയത്. ഇസ്രായിലികൾക്ക് പുറത്തു പോകാനുള്ള ടിക്കറ്റ് വിൽക്കരുതെന്ന് വിമാനക്കമ്പനികൾക്ക് മന്ത്രിസഭ നിർദേശം നൽകിയിട്ടുണ്ട്.
വ്യക്തിപരമായ ആവശ്യങ്ങൾക്ക് രാജ്യത്തിനു പുറത്തേക്കു പോകാൻ ആഗ്രഹിക്കുന്ന ഒരു സംഘം ആളുകളാണ് ഗവൺമെന്റിന്റെ നയത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നത്.