തെൽ അവിവ്: ഇസ്രായിലും ഇറാനും തമ്മിലുള്ള യുദ്ധം അവസാനിച്ചെന്ന് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടെങ്കിലും ഇന്നു പുലർച്ചെയും ഇറാന്റെ മിസൈൽ ആക്രമണം ഉണ്ടായെന്ന് ഇസ്രായിൽ മാധ്യമങ്ങൾ. തെക്കൻ ഇസ്രായിലും മധ്യ ഇസ്രായിലും മൂന്ന് ഘട്ടങ്ങളിലായി എട്ടു മിസൈലുകളാണ് വന്നതെന്നും ബീർഷെബയിൽ കുറഞ്ഞത് മൂന്നു പേർ കൊല്ലപ്പെട്ടെന്നും ടൈംസ് ഓഫ് ഇസ്രായിൽ റിപ്പോർട്ട് ചെയ്തു.
വെടിനിർത്തൽ സമയമായ ഇറാൻ സമയം പുലർച്ചെ നാലു മണി വരെ ഇസ്രായിലിനു നേരെ ആക്രമണം നടത്തിയതായി ഇറാൻ വിദേശമന്ത്രി അബ്ബാസ് അറാഗ്ഷി പറഞ്ഞു:
‘എല്ലാ ഇറാൻകാർക്കുമൊപ്പം ധീരരായ നമ്മുടെ സായുധ സേനയോട് നന്ദി പറയുന്നു. നമ്മുടെ പ്രിയപ്പെട്ട രാജ്യത്തെ സംരക്ഷിക്കാൻ അവർ അവസാന തുള്ളി രക്തം വരെയും സജ്ജമായിരുന്നു. അവസാന നിമിഷം വരെ അവർ ശത്രുവിനെ ആക്രമിച്ചു.’
അതേസമയം, നേരം പുലർന്ന ശേഷവും ഇറാനിൽ നിന്നുള്ള മിസൈൽ ആക്രമണം ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്. പകൽ വെളിച്ചത്തിൽ കെട്ടിടങ്ങൾക്കു മേൽ മിസൈൽ പതിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
മിസൈൽ ആക്രമണത്തെ തുടർന്ന് ഇസ്രായിലിലെ വിവിധ നഗരങ്ങളിൽ അപകട സൈറൺ മുഴങ്ങി. ബീർഷെബയിൽ അപ്പാർട്ട്‌മെന്റ് കെട്ടിടത്തിൽ ബാലിസ്റ്റിക് മിസൈൽ പതിച്ച് മൂന്നു പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മിസൈൽ ആക്രമണത്തിൽ തകർന്ന കെട്ടിടങ്ങളുടെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.