തെൽ അവിവ്: ഇറാൻ ആക്രമണത്തിൽ ഹൈഫയിലെ എണ്ണ സംസ്‌കരണ സംവിധാനങ്ങൾ തകർന്നതോടെ ഇസ്രായിലിൽ ഇന്ധനക്ഷാമം രൂക്ഷമാകുന്നു. വാണിജ്യ ഉപഭോക്താക്കൾക്ക് ഇന്ധനം നൽകുന്നതിൽ നിയന്ത്രണം കൊണ്ടുവരുമെന്ന് രാജ്യത്തെ വലിയ എണ്ണ വിതരണ കമ്പനികളിലൊന്നായ സൊനോൽ പ്രഖ്യാപിച്ചു. ഹൈഫയിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ ഇസ്രായിലിലെ ഏറ്റവും വലിയ ഇന്ധന റിഫൈനറിയായ ബസാൻ പ്രവർത്തനം നിർത്തിവെച്ചിരുന്നു.
ബസാൻ റിഫൈനറിയിൽ നിന്നാണ് ഇസ്രായിലിൽ ആവശ്യമായ എണ്ണയുടെ 60 ശതമാനവും ഉൽപ്പാദിപ്പിക്കുന്നത്. ഇവിടെ നിന്നുള്ള ഡീസൽ ഉപഭോക്താക്കളിലെത്തിക്കുന്നതിൽ മുമ്പിൽ നിൽക്കുന്ന കമ്പനിയാണ് സൊനോൽ. വിവിധ ഫാക്ടറികൾക്കുള്ള ഡീസലും വിമാന ഇന്ധനവും റെയിൽവേക്ക് ആവശ്യമായ ഡീസലും വിതരണം ചെയ്യുന്നത് ഇവരാണ്.
‘നമ്മുടെ നിയന്ത്രണത്തിനു പുറത്തുള്ള കാരണങ്ങളാൽ ഉപഭോക്താക്കൾക്ക് ഇന്ധനം ലഭ്യമാക്കുന്നത് നിർത്താനോ നിയന്ത്രണം കൊണ്ടുവരാനോ ഞങ്ങൾ നിർബന്ധിതരായ വിവരം നിങ്ങളെ അറിയിക്കുകയാണ്.’
തങ്ങളുടെ കീഴിലുള്ള റീട്ടെയ്ൽ ശൃംഖലയ്ക്കയച്ച കത്തിൽ സൊനോൽ വ്യക്തമാക്കി.
കത്തിനു പിന്നാലെ, ഇസ്രായിലിൽ ഇന്ധനക്ഷാമമില്ലെന്ന് അവകാശപ്പെട്ട് ഊർജമന്ത്രാലയം രംഗത്തെത്തി. എല്ലാവർക്കും ആവശ്യമായ ഇന്ധനം ലഭ്യമാണെന്നും വിതരണശൃംഖലയിൽ പ്രശ്‌നങ്ങൾ ഇല്ലാതിരിക്കാനുള്ള ശ്രമങ്ങൾ ഗവൺമെന്റ് നടത്തുന്നുണ്ടെന്നും മന്ത്രാലയം പ്രസ്താവിച്ചു.
തിങ്കളാഴ്ച പുലർച്ചെ ഹൈഫയിൽ ഇറാൻ നടത്തിയ ആക്രമണത്തിൽ ബസാൻ റിഫൈനറിയുടെ പവർ സ്റ്റേഷൻ തകർന്നിരുന്നു. റിഫൈനറിയുടെ പ്രവർത്തനത്തിന് ആവശ്യമായ വൈദ്യുതിയും നീരാവിയും ലഭ്യമാകാതെ വന്നതോടെ എല്ലാ പ്രവർത്തനങ്ങളും നിർത്തിവെക്കുകയാണെന്ന് ബസാൻ അറിയിച്ചു. കമ്പനിയുടെ അസംസ്‌കൃത എണ്ണ സംഭരണശാലയും മറ്റ് സംവിധാനങ്ങളും നശിപ്പിച്ചതായി ഇറാൻ അവകാശപ്പെട്ടിട്ടുണ്ട്.
ആക്രമണത്തിനു പിന്നാലെ ബസാന്റെ വിപണിമൂല്യത്തിൽ കാര്യമായ ഇടിവുണ്ടായി. ഈ വർഷത്തെ ഏറ്റവും കുറഞ്ഞ നിലയിലാണ് നിലവിൽ ബസാന്റെ മൂല്യം.