ബെയ്റൂത്ത് – തെക്കന്‍ ലെബനോനില്‍ ഇസ്രായില്‍ വ്യോമാക്രമണങ്ങളില്‍ മൂന്ന് കുട്ടികളും നാല് സ്ത്രീകളും ഉള്‍പ്പെടെ 19 പേര്‍ കൊല്ലപ്പെട്ടതായി ലെബനോന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇസ്രായില്‍-ഹിസ്ബുല്ല യുദ്ധത്തില്‍ യു.എസ് മധ്യസ്ഥതയില്‍ ദുര്‍ബലമായ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടും ഇരുവശത്തുനിന്നും ദിവസേന ഉണ്ടാകുന്ന ആക്രമണങ്ങളില്‍ ഏറ്റവും പുതിയതാണിത്. തീരദേശ ടയര്‍ പ്രവിശ്യയിലെ ദെയ്ര്‍ ഖനൂന്‍ അല്‍നഹര്‍ ഗ്രാമത്തിലുണ്ടായ ആക്രമണത്തില്‍ മൂന്ന് കുട്ടികളും മൂന്ന് സ്ത്രീകളും ഉള്‍പ്പെടെ 10 പേര്‍ കൊല്ലപ്പെട്ടതായി ലെബനീസ് സര്‍ക്കാര്‍ വ്യക്തമാക്കി. ഒരു കുട്ടി ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ആക്രമണത്തില്‍ വീട് പാടെ തകര്‍ന്നതായും നിരവധി പേര്‍ അവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിയതായും സര്‍ക്കാര്‍ നടത്തുന്ന നാഷണല്‍ ന്യൂസ് ഏജന്‍സി പറഞ്ഞു. ഇവരുടെ മൃതദേഹങ്ങള്‍ മണിക്കൂറുകള്‍ക്കു ശേഷമാണ് പുറത്തെടുക്കാനായത്.
തെക്കന്‍ നഗരമായ നബതിയയില്‍ മറ്റൊരു വ്യോമാക്രമണത്തില്‍ നാല് പേര്‍ കൊല്ലപ്പെടുകയും രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ 10 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സമീപത്തുള്ള കഫര്‍ സീര്‍ ഗ്രാമത്തില്‍ നടന്ന മൂന്നാമത്തെ ആക്രമണത്തില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. ഏപ്രില്‍ 17 മുതല്‍ നിലവിലുണ്ടായിരുന്ന യു.എസ് മധ്യസ്ഥതയിലുള്ള വെടിനിര്‍ത്തല്‍ 45 ദിവസത്തേക്ക് നീട്ടി രണ്ട് ദിവസത്തിന് ശേഷമാണ് ഏറ്റവും പുതിയ ആക്രമണങ്ങള്‍ ഉണ്ടായത്. ഇസ്രായിലും ഹിസ്ബുല്ലയും തമ്മിലുള്ള ഏറ്റവും പുതിയ പോരാട്ടത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 3,000 കവിഞ്ഞിട്ടുണ്ട്.
മാര്‍ച്ച് രണ്ടു മുതല്‍ ഇസ്രായില്‍ തെക്കന്‍ ലെബനോന്‍ ആക്രമിക്കുകയും തലസ്ഥാനമായ ബെയ്‌റൂത്തിലും മറ്റ് പ്രദേശങ്ങളിലും ബോംബാക്രമണം നടത്തുകയും ചെയ്തു. ഹിസ്ബുല്ലയുടെ അടിസ്ഥാന സൗകര്യങ്ങള്‍ ലക്ഷ്യമിട്ടാണ് ആക്രമണങ്ങള്‍ നടത്തുന്നതെന്ന് ഇസ്രായില്‍ പറയുന്നു. ലെബനോനിലെ തീവ്രവാദ ഗ്രൂപ്പും ശക്തമായ രാഷ്ട്രീയ സംഘടനയുമായ ഹിസ്ബുല്ല, നിരായുധീകരിക്കാനുള്ള ലെബനോന്‍ സര്‍ക്കാരിന്റെ സമ്മര്‍ദ്ദത്തെ ചെറുക്കുന്നു. പോരാട്ടം മൂലം ലെബനോനില്‍ പത്തു ലക്ഷത്തിലധികം ആളുകള്‍ പലായനം ചെയ്തു. ചിലര്‍ ബെയ്‌റൂത്തിലെ റോഡുകളിലും മെഡിറ്ററേനിയന്‍ കടല്‍ തീരത്തും ടെന്റുകളില്‍ അഭയം പ്രാപിച്ചു.
തെക്കന്‍ ലെബനോനിലും വടക്കന്‍ ഇസ്രായിലി അതിര്‍ത്തി പട്ടണങ്ങളിലും തങ്ങളുടെ സൈനികരെ ലക്ഷ്യമിട്ട് ഹിസ്ബുല്ലയുടെ പതിവ് ഡ്രോണ്‍ ആക്രമണങ്ങള്‍ തടയാന്‍ ഇസ്രായില്‍ പാടുപെടുന്നു. തെക്കന്‍ ലെബനോനിലെ യുദ്ധത്തില്‍ ചൊവ്വാഴ്ച തങ്ങളുടെ ഒരു സൈനികന്‍ കൊല്ലപ്പെട്ടതായി ഇസ്രായില്‍ സൈന്യം അറിയിച്ചു. ഇതോടെ മാര്‍ച്ച് രണ്ടിന് ഏറ്റവും പുതിയ സംഘര്‍ഷം ആരംഭിച്ചതിനുശേഷം ഹിസ്ബുല്ല ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇസ്രായില്‍ സൈനികരുടെ എണ്ണം 21 ആയി ഉയര്‍ന്നു.



