തെഹ്‌റാൻ: ലെബനനിൽ ഹിസ്ബുല്ല പ്രവർത്തകർക്കെതിരെ ഇസ്രായേൽ നടത്തിയ പേജർ സ്ഫോടനത്തെക്കാൾ വലിയ ആക്രമണം ഇറാനിൽ നടത്തുമെന്ന ഭീഷണിയെ തുടർന്ന്, ആശയവിനിമയ നെറ്റ്‌വർക്കുകളുമായോ പൊതു ആശയവിനിമയ സംവിധാനങ്ങളുമായോ ബന്ധിപ്പിച്ച ഉപകരണങ്ങൾ ഉദ്യോഗസ്ഥരും അവരുടെ സുരക്ഷാ സംഘങ്ങളും ഉപയോഗിക്കുന്നത് ഇറാൻ സൈബർ സുരക്ഷാ കമാൻഡ് വിലക്കി. വിവര സുരക്ഷ വർധിപ്പിക്കാനും സെൻസിറ്റീവ് ഡാറ്റ സംരക്ഷിക്കാനുമാണ് ഈ നടപടിയെന്ന് ഇറാനിലെ മെഹ്ർ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
അടുത്ത വെള്ളിയാഴ്ച ഇറാനെതിരെ വൻ ഓപ്പറേഷൻ നടത്താനുള്ള ഇസ്രായേലിന്റെ ഉദ്ദേശം അമേരിക്കൻ പത്രപ്രവർത്തക ലിൻഡ്സെ കീത്തിന് നൽകിയ അഭിമുഖത്തിൽ ഇസ്രായേൽ അംബാസഡർ യെഹിയേൽ ലീറ്റർ വെളിപ്പെടുത്തി. കഴിഞ്ഞ സെപ്റ്റംബറിൽ ലെബനനിലെ ഹിസ്ബുല്ല ആശയവിനിമയ സംവിധാനങ്ങളെ ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തിയ പേജർ ആക്രമണത്തെക്കാൾ വലിയ “ആശ്ചര്യങ്ങൾ” വ്യാഴം, വെള്ളി രാത്രികളിൽ കാണാമെന്നും അദ്ദേഹം പറഞ്ഞു. ഈ ഭീഷണിയെ തുടർന്നാണ് ഇറാൻ ഉദ്യോഗസ്ഥർക്ക് ആശയവിനിമയ ഉപകരണങ്ങൾ ഉപയോഗിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയത്.