തെൽ അവിവ്: ഇറാനുമായുള്ള യുദ്ധത്തിൽ അമേരിക്കയുടെ നേരിട്ടുള്ള ഇടപെടൽ തേടി ഇസ്രായിൽ. ഇറാന്റെ ഭൂഗർഭ ആണവ കേന്ദ്രങ്ങൾ തകർക്കാനുള്ള ബങ്കർ മിസൈലുകൾ തങ്ങളുടെ കൈവശമില്ലെന്നും ഇറാന്റെ യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രങ്ങൾ തകർക്കാൻ അമേരിക്ക നേരിട്ട് ഇടപെടണമെന്നുമാണ് ഇസ്രായിൽ ആവശ്യപ്പെട്ടതെന്ന് ഇസ്രായിൽ കേന്ദ്രങ്ങളെ ഉദ്ധരിച്ച് ‘അക്‌സിയോസ്’ റിപ്പോർട്ട് ചെയ്തു. എന്നാൽ, തൽക്കാലം യുദ്ധത്തിൽ നേരിട്ടു പങ്കെടുക്കേണ്ടതില്ലെന്ന നിലപാടിലാണ് യു.എസ് ഭരണകൂടം എന്നും റിപ്പോർട്ടിൽ പറയുന്നു.
അമേരിക്കയും ഇറാനും തമ്മിൽ ഒമാന്റെ മധ്യസ്ഥതയിൽ ആണവ ചർച്ചകൾ നടക്കുന്നതിനിടെയാണ് വെള്ളിയാഴ്ച ഇസ്രായിൽ, ഇറാനിലെ നൂറോളം കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയത്. ഇസ്രായിലിന്റേത് ഏകപക്ഷീയമായ നീക്കമാണെന്നും തങ്ങൾക്ക് അതിൽ പങ്കില്ലെന്നും യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പറഞ്ഞു. എന്നാൽ, ഇസ്രായിൽ ആക്രമണത്തെ പ്രകീർത്തിച്ച ട്രംപ്, ആണവ കരാറിൽ ഏർപ്പെടാൻ ഇറാൻ സന്നദ്ധമാകുന്നില്ലെങ്കിൽ ഇതിലും വലിയ തിരിച്ചടി നേരിടേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തി.
യുദ്ധം തുടങ്ങിയപ്പോൾ തന്നെ ഇസ്രായിൽ അമേരിക്കയുടെ സഹായം തേടിയിരുന്നുവെന്നും ശനിയാഴ്ച അത് ആവർത്തിച്ചെന്നും അക്‌സിയോസ് റിപ്പോർട്ടിൽ പറയുന്നു. എന്നാൽ രണ്ടുതവണയും നിരാകരിക്കുന്ന നിലപാടാണ് അമേരിക്ക കൈക്കൊണ്ടത്. അതേസമയം, ഇറാനിൽ നിന്നുള്ള മിസൈൽ ആക്രമണം തടയുന്നതിനുള്ള പ്രതിരോധ സംവിധാനങ്ങൾ അമേരിക്ക ഇസ്രായിലിന് ലഭ്യമാക്കുന്നുണ്ടെന്ന് ഇസ്രായിൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഫോർഡോയിലുള്ള ഇറാന്റെ ഭൂഗർഭ ആണവ നിലയം തകർക്കുകയാണ് ലക്ഷ്യമെന്നും അത് കൈവരിക്കാതെ ആക്രമണം നിർത്തില്ലെന്നുമാണ് അമേരിക്കയിലെ ഇസ്രായിൽ അംബാസഡർ യെച്ചീൽ ലെയ്തർ പറഞ്ഞത്.