തെഹ്‌റാന്‍ – തെക്കന്‍ ഇറാനിലെ ബൂഷെഹറിലെ ഊര്‍ജ കേന്ദ്രങ്ങള്‍ ഇസ്രായില്‍ ലക്ഷ്യമിട്ടതായി ഇസ്രായില്‍ ബ്രോഡ്കാസ്റ്റിംഗ് കോര്‍പ്പറേഷന്‍ അറിയിച്ചു. അമേരിക്കയുമായി സഹകരിച്ചാണ് ബൂഷെഹറിലെ വാതക വ്യവസായ കേന്ദ്രത്തിന് നേരെ ആക്രമണം നടത്തിയതെന്ന് ഇസ്രായിലി ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇറാന് കൂടുതല്‍ നഷ്ടം വരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ വ്യവസായ കേന്ദ്രം ആക്രമിച്ചതെന്ന് ഇസ്രായിലി ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. ഇസ്രായില്‍ ആക്രമണത്തെ തുടര്‍ന്ന് ബൂഷെഹറിലെ അസലുയെ പ്രദേശത്തെ ഗ്യാസ് വ്യവസായ കേന്ദ്രത്തില്‍ അഗ്നിബാധയുണ്ടായത് കാണിക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നു.
ഗള്‍ഫ് ഉള്‍ക്കടലില്‍ സ്ഥിതി ചെയ്യുന്ന സൗത്ത് പാര്‍സ് ഫീല്‍ഡ് ലോകത്തിലെ ഏറ്റവും വലിയ പ്രകൃതി വാതക പാടമാണ്. ഇറാനും ഖത്തറും ഇത് പങ്കിടുന്നു. ഖത്തറില്‍ ഇത് നോര്‍ത്ത് ഗ്യാസ് ഫീല്‍ഡ് എന്നാണ് അറിയപ്പെടുന്നത്. ഇറാന്റെ വാതക ഉല്‍പാദനത്തിന്റെ ഒരു മൂലക്കല്ലാണ് ഈ ഗ്യാസ് ഫീല്‍ഡ്. ഊര്‍ജ കയറ്റുമതിയെ പിന്തുണക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്ന ഗ്യാസ് ഫീല്‍ഡ് ഇറാന്റെ ആഭ്യന്തര ഗ്യാസ് ആവശ്യങ്ങളില്‍ പ്രധാന ഭാഗം നികത്തുകയും ചെയ്യുന്നു.
ആഗോള ഊര്‍ജ വിതരണത്തിലും ഗ്യാസ് വിലയിലുമുണ്ടാക്കുന്ന പ്രത്യാഘാതങ്ങളും ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഊര്‍ജ ഇടനാഴികളില്‍ ഒന്നായ ഈ മേഖലയുടെ സംവേദനക്ഷമതയും കണക്കിലെടുക്കുമ്പോള്‍, ഈ ഗ്യാസ് ഫീല്‍ഡിനെതിരായ ആക്രമണം ഗുരുതരമായ സംഭവമായി കണക്കാക്കപ്പെടുന്നു.
പാര്‍സ് ഫീല്‍ഡ് ആക്രമിക്കപ്പെട്ടതായി ഇറാന്‍ വാര്‍ത്താ ഏജന്‍സിയായ തസ്‌നീം സ്ഥിരീകരിച്ചു. സൗത്ത് പാര്‍സ് ഫീല്‍ഡിലെ ഗ്യാസ് വ്യവസായ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടതിനെ തുടര്‍ന്ന് ശക്തമായ സ്‌ഫോടനങ്ങള്‍ കേട്ടതായി ഏജന്‍സി പറഞ്ഞു. അസലുയെയിലെ സൗത്ത് പാര്‍സ് പ്രത്യേക സാമ്പത്തിക മേഖലയിലെ ഗ്യാസ് വ്യവസായ കേന്ദ്രങ്ങളുടെ ഒരു ഭാഗം ഷെല്ലാക്രമണത്തിന് വിധേയമായതായി, തെക്കന്‍ ഇറാനില്‍ ഗ്യാസ് വ്യവസായ കേന്ദ്രം സ്ഥിതി ചെയ്യുന്ന ബൂഷെഹറിന്റെ ഡെപ്യൂട്ടി ഗവര്‍ണര്‍ ഇഹ്‌സാന്‍ ജഹാനിയാന്‍ വ്യക്തമാക്കി. സ്ഥലത്ത് തീ നിയന്ത്രിക്കാന്‍ അഗ്‌നിശമന സേനാംഗങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിചേർത്തു.
അതേസയമം, ഊര്‍ജ അടിസ്ഥാന സൗകര്യങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രായില്‍ ആക്രമണം നടത്തുന്നത് ആഗോള, പ്രാദേശിക, പാരിസ്ഥിതിക ഊര്‍ജ സുരക്ഷക്ക് ഭീഷണി ഉയര്‍ത്തുന്നതായി ഖത്തര്‍ വിദേശ മന്ത്രാലയം പ്രസ്താവിച്ചു. ഇറാനിലെ സൗത്ത് പാര്‍സ് ഗ്യാസ് ഫീല്‍ഡ് ഖത്തറിലെ നോര്‍ത്ത് ഗ്യാസ് ഫീല്‍ഡിന്റെ തുടര്‍ച്ചയാണ്. ഇസ്രായില്‍ ഗ്യാസ് വ്യവസായ കേന്ദ്രങ്ങള്‍ ലക്ഷ്യമിടുന്നത് അപകടകരവും നിരുത്തരവാദപരവുമായ നടപടിയാണെന്നും ഖത്തര്‍ വിദേശ മന്ത്രാലയം പറഞ്ഞു.



