തെഹ്‌റാൻ: ഇസ്രായിലിനെതിരെ തങ്ങൾ നടത്തുന്ന പ്രത്യാക്രമണം അവസാനിപ്പിക്കണമെങ്കിൽ യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് ഇസ്രായിലിലേക്ക് ഒരു ഫോൺ കോൾ ചെയ്താൽ മതിയെന്ന് ഇറാൻ. ഇറാനു മേലുള്ള ആക്രമണങ്ങൾ നിർത്താൻ ട്രംപ് ഇസ്രായിൽ നേതൃത്വത്തോട് ആവശ്യപ്പെടുകയാണെങ്കിൽ തങ്ങളും നിർത്താമെന്ന് ഇറാൻ പ്രസിഡണ്ട് മസൂദ് പെസഷ്‌കിയാന്റെ പ്രതിനിധഇ മജീദ് ഫറഹാനി പറഞ്ഞു.
‘ഇറാന് സംഭാഷണങ്ങളിലാണ് താൽപര്യം. നേരിട്ടോ അല്ലാതെയോ എന്നത് പ്രധാനമല്ല. ഇസ്രായിലിലേക്കുള്ള ഒരൊറ്റ ഫോൺ കോൾ കൊണ്ട് ട്രംപിന് ഈ യുദ്ധം നിർത്താം. ഇസ്രായിൽ ബോംബുകൾ വർഷിച്ചു കൊണ്ടിരിക്കുമ്പോൾ ചർച്ച നടത്താൻ ഞങ്ങൾ ഒരുക്കമല്ല.’ ഫറഹാനി പറഞ്ഞു. സമാധാന ആവശ്യങ്ങൾക്കു വേണ്ടിയുള്ള ആണവ പദ്ധതികൾ ഉപേക്ഷിക്കാൻ ഒരുക്കമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതിനിടെ, യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് യൂറോപ്യൻ രാജ്യങ്ങളുടെ മധ്യസ്ഥതയിൽ നടക്കുന്ന ചർച്ചകളിൽ പുരോഗതിയുണ്ടെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അറാഗ്ചി വ്യക്തമാക്കി. യൂറോപ്യൻ യൂണിയന്റെയും ബ്രിട്ടൻ, ജർമനി, ഫ്രാൻസ് എന്നീ രാജ്യങ്ങളുടെയും മധ്യസ്ഥതയിൽ സ്വിറ്റ്‌സർലന്റിലെ സൂറിച്ചിലാണ് ചർച്ചകൾ നടക്കുന്നത്. ഇറാൻ ആണവ പദ്ധതികളിൽ നിന്ന് പിന്മാറണമെന്ന ആവശ്യം അംഗീകരിക്കില്ലെങ്കിലും സംഭാഷണത്തിലൂടെ പ്രശ്‌ന പരിഹാരത്തിന് ഒരുക്കമാണെന്ന് അദ്ദേഹം പറഞ്ഞു.
‘അക്രമം നിർത്തുകയും അക്രമി തന്റെ ചെയ്തികളുടെ പേരിൽ ഉത്തരവാദിയാക്കപ്പെടുകയും ചെയ്യുകയാണെങ്കിൽ നയതന്ത്ര മാർഗം സ്വീകരിക്കാൻ ഇറാൻ തയാറാണ്. യൂറോപ്യൻ രാജ്യങ്ങളുമായുള്ള ചർച്ച തുടരാൻ ഞങ്ങൾ ഒരുക്കമാണ്. സമീപഭാവിയിൽ തന്നെ അതുണ്ടാകും.’ അറാഗ്ഷി പറഞ്ഞു.
ചർച്ച തുടരാൻ ഇസ്രായിൽ ആക്രമണം നിർത്തുന്നതു വരെ കാത്തിരിക്കേണ്ടെന്നാണ് തങ്ങൾ ഇറാനോട് ആവശ്യപ്പെട്ടതെന്ന് ഫ്രഞ്ച് വിദേശമന്ത്രി ജീൻ നോൽ ബാരറ്റ് പറഞ്ഞു. ഇസ്രായിലിലെ ഭരണകൂടത്തെ മാറ്റാൻ സൈനിക നീക്കം നടത്തുന്നത് അപകടകരമാണെന്നും ജനങ്ങളാണ് ഓരോ രാജ്യത്തെയും ഭരണകൂടങ്ങളെ തെരഞ്ഞെടുക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.