തെഹ്‌റാൻ: ഇറാന്റെ ആണവകേന്ദ്രങ്ങൾ വ്യോമാക്രമണത്തിലൂടെ ഇസ്രായിൽ ലക്ഷ്യം വെക്കുന്നതിന് അതേ നാണയത്തിൽ തിരിച്ചടി നൽകാൻ ഇറാൻ. നെഗേവ് മരുഭൂമിയിലുള്ള ഇസ്രായിലിന്റെ ഡിമോണ ആണവ കേന്ദ്രത്തിൽ നിന്ന് ഒഴിയാൻ ഇറാൻ സൈന്യം ആവശ്യപ്പെട്ടതായി വിവിധ ഇസ്രായിൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഡിമോണയിലെ ഷിമോൺ പെരസ് ന്യൂക്ലിയർ റിസർച്ച് സെന്ററിൽ ഇസ്രായിൽ ആണവായുധങ്ങൾ ഉണ്ടാക്കുന്നുണ്ടെന്നാണ് നിഗമനം.
ഇറാന്റെ അറബി എക്സ് ഹാൻഡിലിൽ പ്രത്യക്ഷപ്പെട്ട ഒരു പോസ്റ്റും ഡിമോണയ്ക്കു നേരെ ആക്രമണമുണ്ടാകുമെന്ന സൂചന നൽകി. അറബിയിലും ഹീബ്രു ഭാഷയിലുമുള്ള പോസ്റ്റിൽ “ഡിമോണ റിയാക്ടർ… ഇതാ വരുന്നു’ എന്നാണ് എഴുതിയിരിക്കുന്നത്.
ഡിമോണ ആണവ കേന്ദ്രവുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര ആണവോർജ ഏജൻസിയുമായി സഹകരിക്കാനോ അന്താരാഷ്ട്ര പരിശോധകരെ അനുവദിക്കാനോ ഇസ്രായിൽ ഇതുവരെ തയാറായിട്ടില്ല. 1963-ൽ യുഎസ് പ്രസിഡണ്ട് ഇതിനു വേണ്ടി ശ്രമം നടത്തിയിരുന്നെങ്കിലും ഇസ്രായിൽ വഴങ്ങിയിരുന്നില്ല. ആ വർഷം കെന്നഡി ദുരൂഹമായ ആക്രമണത്തിൽ കൊല്ലപ്പെടുകയും ചെയ്തു. പിന്നീട് ഒരു പ്രസിഡണ്ടും ഇസ്രായിലിന്റെ ആണവ പദ്ധതികൾക്കെതിരെ രംഗത്തു വന്നിട്ടില്ല.
ഇറാന്റെ അരാക് ആണവ പദ്ധതിക്കു നേരെ ഇസ്രായിൽ നടത്തിയ വ്യോമാക്രമണം അന്താരാഷ്ട്ര തലത്തിൽ ചർച്ചയായിരുന്നു. അരാക് പ്ലാന്റിന്റെ ഭാഗമായുള്ള ഹെവി വാട്ടർ റിയാക്ടറിലായിരുന്നു ആക്രമണം. ഇത്തരമൊരു ആക്രമണത്തിന് ഇറാൻ തയാറായിരുന്നതിനാൽ ജീവനക്കാരെ ഒഴിപ്പിച്ചിരുന്നു. സംഭവത്തിൽ ആണവ വികിരണ വ്യാപനം ഉണ്ടായിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.
ഇറാന്റെ ആണവ പദ്ധതികൾ ഇല്ലാതാക്കുന്നതിന് എന്ന പേരിലാണ് കഴിഞ്ഞയാഴ്ച ഇസ്രായിൽ ആക്രമണം ആരംഭിച്ചത്. പെട്ടെന്നുള്ള ആക്രമണത്തിൽ മുതിർന്ന ആണവ ശാസ്ത്രജ്ഞരെയും സൈനിക മേധാവികളെയും കൊലപ്പെടുത്തിയിരുന്നു. ഒരു രാജ്യവും ആണവ സംവിധാനങ്ങൾ ആക്രമിക്കരുതെന്ന് അന്താരാഷ്ട്ര ആണവോർജ ഏജൻസി (ഐഎഇഎ) ആവശ്യപ്പെട്ടെങ്കിലും പിന്നീടുള്ള ദിവസങ്ങളിലും ഇസ്രായിൽ സമാനമായ ആക്രമണങ്ങൾ തുടർന്നു. ഭൂമിക്കടിയിലുള്ള ഇറാന്റെ ഫൊർദോ ആണവ പദ്ധതി തകർക്കുന്നതിന് ഇസ്രായിൽ അമേരിക്കയുടെ സഹായം തേടിയിട്ടുണ്ട്.