തെഹ്‌റാൻ: ഇസ്രായിലിൽ ഇന്നു രാത്രിയും മിസൈൽ ആക്രമണം തുടരുമെന്ന് വ്യക്തമാക്കി ഇറാൻ സൈന്യം. ഇറാനിലെ ഔദ്യോഗിക ടെലിവിഷൻ ചാനലായ ഐആർഇബിയുടെ ആസ്ഥാനം ആക്രമിച്ചതിനു പകരമായി ഇസ്രായിലിലെ എൻ 12, നൗ 14 ചാനലുകളുടെ ആസ്ഥാനങ്ങളെ ലക്ഷ്യം വെക്കുമെന്ന് ഇറാൻ സൈന്യം മുന്നറിയിപ്പ് നൽകി. ഇറാൻ സൈന്യത്തിന്റെ ഔദ്യോഗിക അറബ് എക്‌സ് പേജിലാണ് മുന്നറിയിപ്പ് പ്രസിദ്ധീകരിച്ചത്.
‘ഈ രാത്രിയിൽ ഏറ്റവും കനത്ത മിസൈൽ ആക്രമണം. കാത്തിരിക്കൂ… ഞങ്ങൾ ഇസ്രായിലിനെ മുഴുവനായും ചുട്ടെരിക്കും’ – ഇറാൻ സൈന്യത്തിന്റെ അറബ് എക്‌സ് പേജിൽ പ്രത്യക്ഷപ്പെട്ട പോസ്റ്റുകളിൽ പറയുന്നു. ഇസ്രായിലിലെ എൻ 12, നൗ 14 ചാനലുകളുടെ ആസ്ഥാനത്തു നിന്ന് ജനങ്ങൾ ഒഴിയണമെന്ന് മറ്റൊരു പോസ്റ്റിൽ ഇസ്രായിൽ സൈന്യം ആവശ്യപ്പെട്ടു.
തെൽ അവീവിലെ ബിനെയ് ബ്രാക് മേഖലയിൽ നിന്ന് പൊതുജനങ്ങൾ ഒഴിഞ്ഞു പോകണമെന്നും ഹീബ്രു ഭാഷയിലുള്ള ടെലിഗ്രാം സന്ദേശത്തിൽ ഇറാൻ സൈന്യം ആവശ്യപ്പെട്ടു.
‘ഇതിനൊപ്പം നൽകിയിരിക്കുന്ന ഭൂപടത്തിലുള്ള ബിനെയ് ബ്രാക് മേഖലയിൽ ഇപ്പോഴുള്ള എല്ലാ വ്യക്തികളുടെയും ശ്രദ്ധയ്ക്ക്: ഈ മേഖലയിൽ നിന്ന് എത്രയും വേഗം ഒഴിഞ്ഞുപോവുക. ഈയടുത്ത് തെൽ അവിവിൽ ചെയ്തപോലെ, വരുന്ന മണിക്കൂറുകളിൽ ഇറാൻ സായുധസൈന്യം ഈ മേഖലയിൽ ഓപറേറ്റ് ചെയ്യുന്നതായിരിക്കും. സയണിസ്റ്റ് ഭരണകൂടത്തിന്റെ സൈനിക സ്ഥാപനങ്ങൾ തകർക്കും. ഈ മേഖലയിൽ തുടരുന്നത് നിങ്ങളുടെ ജീവൻ അപകടത്തിലാക്കും.’ സന്ദേശത്തിൽ പറയുന്നു.