തെഹ്‌റാന്‍: അമേരിക്കയുടെ ഭീഷണി സമാധാന ചര്‍ച്ചകള്‍ സങ്കീര്‍ണ്ണമാക്കുന്നതായി ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ പറഞ്ഞു. പാകിസ്ഥാന്‍ സൈനിക മേധാവി ഫീല്‍ഡ് മാര്‍ഷല്‍ ആസിം മുനീറുമായി കൂടിക്കാഴ്ച നടത്തി സംസാരിക്കുകയായിരുന്നു ഇറാന്‍ പ്രസിഡന്റ്. ഇറാനുമായുള്ള ഇടപാടുകളില്‍ അമേരിക്ക അതിന്റെ സ്വരവും സമീപനവും മാറ്റുകയും ഇസ്ലാമാബാദ് ധാരണാപത്രത്തില്‍ വിവരിച്ചിരിക്കുന്ന നിയമപരമായ പ്രതിബദ്ധതകള്‍ പാലിക്കുകയും ചെയ്യണം. അമേരിക്കയുടെ ഭീഷണിപ്പെടുത്തലും ധാര്‍ഷ്ട്യവും ധാരണാപത്രത്തിന്റെ നടപ്പാക്കല്‍ നടപടിക്രമങ്ങളെ സങ്കീര്‍ണ്ണമാക്കുകയേ ഉള്ളൂ. ഇറാന്‍ ജനത ഐക്യദാര്‍ഢ്യത്തിലൂടെയും പ്രതിരോധത്തിലൂടെയും ഏത് സമ്മര്‍ദ്ദത്തെയും ഭീഷണിയെയും മറികടക്കും.
ഇസ്രായിലിന്റെ പദ്ധതികള്‍ പരാജയപ്പെടുത്തുന്നതില്‍ ഇസ്ലാമിക ഐക്യത്തിന് നിര്‍ണായക പങ്കുണ്ട്. മേഖലയില്‍ ശാശ്വത സമാധാനവും സുരക്ഷയും സ്ഥാപിക്കുന്നതും ഇസ്ലാമിക രാജ്യങ്ങള്‍ തമ്മിലുള്ള ഏകോപനവും സ്ഥിരത കൈവരിക്കാനുള്ള അടിസ്ഥാന വ്യവസ്ഥയാണ്. ഇസ്ലാമിക രാജ്യങ്ങളുമായും അയല്‍ രാജ്യങ്ങളുമായും സാമ്പത്തിക, രാഷ്ട്രീയ, സുരക്ഷാ മേഖലകളിലെ ഏതൊരു സഹകരണത്തിനും ഇറാന്‍ പൂര്‍ണ്ണമായും തയ്യാറാണ്. ഇസ്ലാമിക രാജ്യങ്ങളുടെ ഐക്യവും യോജിപ്പുമാണ് ഇസ്രായിലിന്റെയും ഇസ്ലാമിന്റെ ശത്രുക്കളുടെയും ഗൂഢാലോചനകള്‍ക്കെതിരായ ഏറ്റവും പ്രധാനപ്പെട്ട പ്രതിരോധം.
മേഖലാ സമാധാനത്തിനും സുരക്ഷക്കും മധ്യസ്ഥത വഹിക്കുന്നതില്‍ പാകിസ്ഥാന്‍ സര്‍ക്കാര്‍ നടത്തുന്ന സൃഷ്ടിപരമായ ശ്രമങ്ങളെ പെസെഷ്‌കിയാന്‍ അഭിനന്ദിച്ചു. തുടര്‍ച്ചയായ പങ്കിട്ട ഇച്ഛാശക്തിയിലൂടെയും സഹകരണത്തിലൂടെയും ഇസ്ലാമാബാദ് മെമ്മോറാണ്ടത്തിന്റെ ലക്ഷ്യങ്ങള്‍ കൈവരിക്കാനാകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
പ്രാദേശിക സ്ഥിരതയും സമാധാനവും സ്ഥാപിക്കുന്നതില്‍ ഇറാന്‍ പ്രസിഡന്റ് പെസെഷ്‌കിയാന്‍ നടത്തിയ ശ്രമങ്ങളെ പാകിസ്ഥാന്‍ സൈനിക മേധാവി ഫീല്‍ഡ് മാര്‍ഷല്‍ ആസിം മുനീര്‍ പ്രശംസിച്ചു. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ ആഴത്തിലുള്ള ചരിത്രപരവും മതപരവും സാംസ്‌കാരികവുമായ പൊതുതത്വങ്ങള്‍ നിലവിലെ സങ്കീര്‍ണ്ണമായ സാഹചര്യങ്ങളെ മറികടക്കാന്‍ വിലപ്പെട്ട ആസ്തിയാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള വളര്‍ന്നുവരുന്ന ഉഭയകക്ഷി സഹകരണത്തില്‍ ഫീല്‍ഡ് മാര്‍ഷല്‍ ആസിം മുനീര്‍ സംതൃപ്തി പ്രകടിപ്പിച്ചു. സംഘര്‍ഷത്തിന് അന്ത്യം കുറിക്കുന്ന സമഗ്രമായ കരാറിലെത്തുന്നതിന് സമഗ്രമായ ചര്‍ച്ചയും നയതന്ത്ര പ്രക്രിയകളുടെ സൂക്ഷ്മമായ പരിഗണനയും അനിവാര്യമാണ്.
അമേരിക്കക്കും ഇറാനും ഇടയില്‍ മധ്യസ്ഥത വഹിക്കുന്നത് പൂര്‍ണ്ണ നിശ്ചയദാര്‍ഢ്യത്തോടെ പാകിസ്ഥാന്‍ തുടരും. ഈ പ്രതിസന്ധിയുടെ അവസാനം മേഖലാ പുനര്‍നിര്‍മ്മാണത്തിനും വികസനത്തിനും കൂട്ടായ സുരക്ഷ കൈവരിക്കാനുമുള്ള സമഗ്ര സഹകരണത്തിന്റെ പുതിയ അധ്യായത്തിന് തുടക്കം കുറിക്കുമെന്ന് താന്‍ വിശ്വസിക്കുന്നതായും പാകിസ്ഥാന്‍ സൈനിക മേധാവി വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







