തെഹ്‌റാന്‍ – പ്രതികാരം ചെയ്യാനുള്ള ഇറാന്റെ അക്രമാസക്തമായ കഴിവിനെ കുറിച്ച് ഇസ്രായില്‍ ഉദ്യോഗസ്ഥര്‍ ആശങ്ക പ്രകടിപ്പിച്ചതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട്. ഭാവി തിരിച്ചടികള്‍ കൂടുതല്‍ അക്രമാസക്തമാകുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കി. ഇസ്രായില്‍ ആക്രമണങ്ങള്‍ക്കുള്ള പ്രതികരണം കൂടുതല്‍ നിര്‍ണായകവും കഠിനവുമായിരിക്കുമെന്ന് ഇറാന്‍ പ്രസിഡന്റ് മസ്ഊദ് പെസെഷ്‌കിയാന്‍ പ്രസ്താവനയില്‍ പറഞ്ഞു. തന്റെ രാജ്യം സയണിസ്റ്റ് ആക്രമണത്തിന് മുന്നില്‍ കൈയുംകെട്ടി നോക്കിനില്‍ക്കില്ല എന്നും പ്രസിഡന്റ് പറഞ്ഞു.
സുപ്രധാന മേഖലകള്‍ ഒഴിവാക്കാന്‍ ഇസ്രായില്‍ പൗരന്മാരോട് ഇറാന്‍ ആഹ്വാനം ചെയ്തു. ഇത് ആക്രമണങ്ങളുടെ വ്യാപ്തി വര്‍ധിപ്പിക്കാനുള്ള സാധ്യതയെ സൂചിപ്പിക്കുന്നു. ഇറാന്‍ സൈന്യത്തിന്റെ കമ്മ്യൂണിക്കേഷന്‍സ് സെന്റര്‍ വക്താവ് ഇസ്രായിലി കുടിയേറ്റക്കാര്‍ക്ക് കര്‍ശനമായ മുന്നറിയിപ്പ് നല്‍കിയതായി ഇറാനിലെ തസ്‌നീം വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. അധിനിവേശ പ്രദേശങ്ങള്‍ ഉടന്‍ തന്നെ വിട്ടുപോകാന്‍ കുടിയേറ്റക്കാരോട് ഇറാന്‍ സൈന്യം ആവശ്യപ്പെട്ടു. അവ ഭാവിയില്‍ വാസയോഗ്യമാകില്ലെന്ന് സൈന്യം പറഞ്ഞു. അധിനിവിഷ്ട പ്രദേശങ്ങള്‍ ഭാവിയില്‍ തീര്‍ച്ചയായും വാസയോഗ്യമാകില്ല എന്നതിനാല്‍ അവ ഉപേക്ഷിച്ചുപോകണം. സൈനിക, സുരക്ഷാ കേന്ദ്രങ്ങള്‍, തീരുമാനമെടുക്കല്‍ കേന്ദ്രങ്ങള്‍, കമാന്‍ഡര്‍മാരുടെ വീടുകള്‍ എന്നിവയുള്‍പ്പെടെ പ്രധാനപ്പെട്ട ലക്ഷ്യങ്ങള്‍ ഉന്നമിട്ട് ആക്രമണങ്ങള്‍ നടത്തും. ഭൂഗര്‍ഭ ഷെല്‍ട്ടറുകള്‍ സയണിസ്റ്റുകള്‍ക്ക് സുരക്ഷിതമായ സ്ഥലമല്ല എന്നും സൈനിക വക്താവ് പറഞ്ഞു.
ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു സ്വന്തം താല്‍പര്യങ്ങള്‍ക്കായി ജനങ്ങളുടെ ജീവന്‍ അപകടത്തിലാക്കുകയാണ്. മുന്നറിയിപ്പുകള്‍ അവഗണിക്കുന്നത് കൂടുതല്‍ ദുഷ്‌കരമായ ദിവസങ്ങളിലേക്ക് നയിക്കുമെന്നും ഇറാന്‍ സൈന്യം മുന്നറിയിപ്പ് നല്‍കി. ഇസ്രായിലിലെ ക്രിമിനല്‍ ഭരണകൂടം തങ്ങളെ മനുഷ്യ കവചങ്ങളായി ഉപയോഗിക്കാന്‍ അനുവദിക്കരുതെന്ന് ജൂതകുടിയേറ്റക്കാരോട് ഇറാന്‍ ആവശ്യപ്പെട്ടു.
ക്രൂരമായ ഇസ്രായിലി ഭരണകൂടം അന്താരാഷ്ട്ര നിയമം ലംഘിക്കുകയാണെന്ന്ബ്രിട്ടനിലെ ഇറാന്‍ അംബാസഡര്‍ സയ്യിദ് അലി മൂസവി പ്രസ്താവിച്ചു. ഐക്യരാഷ്ട്രസഭയിലെ അംഗരാജ്യമെന്ന നിലയില്‍ ഇറാന്റെ അന്താരാഷ്ട്ര ബാധ്യതകള്‍ക്കനുസൃതമായി സ്വയം പ്രതിരോധത്തിന്റെ ചട്ടക്കൂടിനുള്ളിലാണ് ഇറാന്‍ തിരിച്ചടിക്കുന്നത്. പ്രദേശിക സമഗ്രത സംരക്ഷിക്കാന്‍ ഇറാന്‍ പരമാവധി ശ്രമിക്കും. ഇത് ഞങ്ങള്‍ക്ക് വ്യക്തമായ ഒരു തത്വമാണ്. അതില്‍ യാതൊരു സംശയവുമില്ല – സയ്യിദ് അലി മൂസവി പറഞ്ഞു.
ഞായറാഴ്ച രാത്രി മധ്യ ഇറാനിലെ ഉപരിതല- ഉപരിതല മിസൈല്‍ ലോഞ്ചറുകള്‍ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായി ഇസ്രായില്‍ സൈന്യം അറിയിച്ചു. ഇസ്രായില്‍ പ്രതിരോധ സേന നിലവില്‍ മധ്യ ഇറാനിലെ ഉപരിതല മിസൈല്‍ കേന്ദ്രങ്ങള്‍ ആക്രമിക്കുകയാണ്. ഞങ്ങളുടെ വ്യോമാതിര്‍ത്തിയിലും ഇറാനിയന്‍ വ്യോമാതിര്‍ത്തിയിലും ഈ ഭീഷണിക്കെതിരെ ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നു – ഇസ്രായില്‍ സൈനിക വക്താവ് നദവ് ഷോഷാനി ട്വിറ്ററില്‍ എഴുതി.
ഇറാന്‍ തലസ്ഥാനം ലക്ഷ്യമിട്ട് ഇസ്രായില്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് ഇന്റലിജന്‍സ് മേധാവി ബ്രിഗേഡിയര്‍ ജനറല്‍ മുഹമ്മദ് കാദിമിയും ഉപമേധാവി ഹസന്‍ മുഹഖിഖും ഏജന്‍സിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ മുഹ്സിന്‍ ബാഖിരിയും കൊല്ലപ്പെട്ടതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഇര്‍ന അറിയിച്ചു. സെന്‍ട്രല്‍ തെഹ്റാനിലെ റെസിഡന്‍ഷ്യല്‍ കെട്ടിടത്തിലേക്ക് ഇസ്രായിൽ നടത്തിയ ബോംബാക്രമണത്തില്‍ മറ്റു അഞ്ചു പേരും കൊല്ലപ്പെട്ടതായി ഇറാന്‍ സ്റ്റേറ്റ് ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രദേശത്തെ ജനസാന്ദ്രത കാരണം മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്ന് ദേശീയ ചാനല്‍ പറഞ്ഞു. കുറഞ്ഞത് രണ്ടു തവണയെങ്കിലും ശക്തമായ സ്ഫോടനങ്ങള്‍ ഉണ്ടായതായും തലസ്ഥാനത്തിന് മുകളില്‍ ആകാശത്തേക്ക് കട്ടിയുള്ള കറുത്ത പുകപടലങ്ങള്‍ ഉയര്‍ന്നതായും ദൃക്സാക്ഷികള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഞങ്ങള്‍ അവരുടെ ഉന്നത നേതൃത്വത്തെ നിമിഷങ്ങള്‍ക്ക് മുമ്പ് ആക്രമിച്ചു. ഇറാന്‍ ഇന്റലിജന്‍സ് മേധാവിയെയും തെഹ്റാനിലെ അദ്ദേഹത്തിന്റെ ഡെപ്യൂട്ടിയെയും ഞങ്ങള്‍ ലക്ഷ്യം വെച്ചു – അമേരിക്കയിലെ ഫോക്‌സ് ന്യൂസ് നെറ്റ്വര്‍ക്കിന് നല്‍കിയ അഭിമുഖത്തില്‍ ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. ഈ യുദ്ധത്തിന്റെ ഫലമായി ഇറാനില്‍ ഭരണമാറ്റം ഉണ്ടാകാം. ഇറാന്‍ ഉയര്‍ത്തുന്ന അസ്തിത്വ ഭീഷണി ഇല്ലാതാക്കാന്‍ ഇസ്രായില്‍ സാധ്യമായതെല്ലാം ചെയ്യുമെന്നും ഇസ്രായില്‍ പ്രധാനമന്ത്രി പറഞ്ഞു.
ഹൈഫായില്‍ സൈനിക വ്യവസായ കമ്പനി ലക്ഷ്യമിട്ട് ഇന്നു പുലര്‍ച്ചെ ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയതായി ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മിസൈല്‍ ആക്രമണത്തിന്റെ ഫലമായി ഹൈഫായില്‍ വലിയ തീപിടുത്തങ്ങള്‍ ഉണ്ടാകുന്നത് കാണിക്കുന്ന ദൃശ്യങ്ങള്‍ അല്‍അറബിയ ചാനല്‍ സംപ്രേക്ഷണം ചെയ്തു.