ന്യൂയോർക്ക്(ഗാസ)- ഫലസ്തീൻ അനുകൂല പ്രസംഗം നടത്തിയതിന് മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എംഐടി)യിലെ ഇന്ത്യൻ വംശജയായ വിദ്യാർഥിനിയായ മേഘ വെമുറിക്ക് നേരെ അച്ചടക്ക നടപടി. മേഘ വെമുറിയെ ബിരുദദാന ചടങ്ങിൽ നിന്ന് അധികൃതർ വിലക്കി. 2025 ലെ എംഐടിയുടെ ക്ലാസ് പ്രസിഡന്റ് കൂടിയായ വെമുറിയെ ചടങ്ങിൽ മാർഷലായി പങ്കെടുപ്പിക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ ഫലസ്തീൻ അനുകൂല പ്രസംഗം നടത്തിയതിനെ തുടർന്ന് വെമുറിയെ പരിപാടിയിൽ പങ്കെടുപ്പിക്കില്ലെന്ന് യൂണിവേഴ്സിറ്റി ചാൻസലർ മെലിസ നോബിൾസ് പ്രഖ്യാപിച്ചു.വെമുറിയെയും കുടുംബത്തെയും കോളേജ് കാമ്പസിൽ നിന്ന് വിലക്കിയിട്ടുണ്ടെന്നും നോബിൾ പറഞ്ഞു. സംഘാടകരെ വെമുറി തെറ്റിദ്ധരിപ്പിച്ചതായും നോബിൾസ് പറഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാട്ടി വെമുറിക്ക് ഇ-മെയിൽ സന്ദേശവും അയച്ചു.
“ആവിഷ്കാര സ്വാതന്ത്ര്യത്തിനുള്ള നിങ്ങളുടെ അവകാശം ഞങ്ങൾ അംഗീകരിക്കുന്നുണ്ടെങ്കിലും, സ്ഥാപനത്തിലെ ഒരു പ്രധാന ചടങ്ങിനെ തടസ്സപ്പെടുത്തി വേദിയിൽ നിന്ന് ഒരു പ്രതിഷേധം നയിക്കാനുള്ള നിങ്ങളുടെ തീരുമാനം എം.ഐ.ടിയുടെ ക്യാമ്പസ് പെരുമാറ്റത്തിന്റെ ചട്ടലംഘനമാണെന്നും ഇവർ ചൂണ്ടികാണിക്കുന്നു.
ഫലസ്തീന് പിന്തുണ പ്രഖ്യാപിച്ച് ചുവന്ന കഫിയ എന്ന സ്കാർഫ് ധരിച്ച വെമുറി, ഗാസയിൽ ഇസ്രായേലിന്റെ നടപടികളെ ശക്തമായ ഭാഷയിൽ വിമർശിച്ചു. ഇസ്രായേലുമായുള്ള ബന്ധത്തിന് അവർ സർവകലാശാലയെ വിമർശിക്കുകയും സഹ ബിരുദധാരികളോട് നിലപാട് സ്വീകരിക്കാൻ ആഹ്വാനം ചെയ്യുകയും ചെയ്തു.
“എംഐടിക്ക് ഗവേഷണ ബന്ധമുള്ള ഒരേയൊരു വിദേശ സൈന്യമാണ് ഇസ്രായേൽ അധിനിവേശ സേന. ഇതിനർത്ഥം ഫലസ്തീൻ ജനതയ്‌ക്കെതിരായ ഇസ്രായേൽ ആക്രമണം നമ്മുടെ രാജ്യത്തിന്റെ സഹായം കൊണ്ടു മാത്രമല്ല, നമ്മുടെ യൂണിവേഴ്സിറ്റിയുടെ സഹായത്തോടെയും പ്രോത്സാഹനത്തോടെയുമാണ്. ഭൂമിയിൽ നിന്ന് ഫലസ്തീനെ തുടച്ചുനീക്കാൻ ഇസ്രായേൽ ശ്രമിക്കുന്നത് നമ്മൾ കാണുന്നു, എംഐടി അതിന്റെ ഭാഗമാകുന്നത് ലജ്ജാകരമാണ്.”
കഴിഞ്ഞ വസന്തകാലത്ത്, വംശഹത്യ നടത്തുന്ന ഇസ്രായേലി സൈന്യവുമായുള്ള ബന്ധം വിച്ഛേദിക്കണം എന്നാവശ്യപ്പെട്ട് എംഐടിയുടെ ബിരുദ സംഘടനയും ഗ്രാജുവേറ്റ് സ്റ്റുഡന്റ് യൂണിയനും വൻതോതിൽ വോട്ട് ചെയ്തതിനെ ഞാൻ അഭിനന്ദിക്കുന്നു. നിങ്ങൾ ഗാസയിൽ സ്ഥിരമായ വെടിനിർത്തലിന് ആഹ്വാനം ചെയ്തു, കാമ്പസിലെ ഫലസ്തീൻ അനുകൂല പ്രവർത്തകരോട് നിങ്ങൾ ഐക്യദാർഢ്യം പ്രകടിപ്പിച്ചുവെന്നും അവർ പറഞ്ഞു.
വെമുറിയുടെ പ്രസംഗം വൈകാതെ വൈറലാകുകയും വ്യാപകമായ ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തു. ഫലസ്തീൻ ഐക്യദാർഢ്യത്തിന്റെ പ്രതീകമായ ചുവന കഫിയ ധരിച്ചാണ് വെമുറി പ്രസംഗിച്ചത്. പ്രസംഗത്തിനിടെ ചില വിദ്യാർഥികൾ ഫ്രീ ഫലസ്തീൻ എന്ന് ഉറക്കെ മുദ്രാവാക്യം വിളിക്കുകയും ചിലർ ഫലസ്തീൻ പതാക വീശുകയും ചെയ്തു.
ആരാണ് വെമുറി
ജോർജിയയിലെ ആൽഫറെറ്റയിൽ ജനിച്ച് വളർന്ന മേഘ വെമുരി ഇന്ത്യൻ വംശജയാണ്, അടുത്തിടെ കമ്പ്യൂട്ടർ സയൻസ്, ന്യൂറോ സയൻസ്, ഭാഷാശാസ്ത്രം എന്നിവയിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കി. ബിരുദ ക്ലാസിന്റെ പ്രസിഡന്റായിരുന്നു. അക്കാദമിക് പ്രവർത്തനങ്ങൾക്കപ്പുറം, മേഘ വെമുറി ക്യാമ്പസ് അഭിഭാഷക പ്രവർത്തനത്തിലും ഗവേഷണത്തിലുമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മക്ഗവേൺ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബ്രെയിൻ റിസർച്ചിൽ ജോലി ചെയ്യുന്നുണ്ട്.