ന്യൂയോർക്ക്- അമേരിക്കയിലെ ന്യൂജഴ്സിയിലെ നെവാർക്ക് വിമാനത്താവളത്തിൽ ഇന്ത്യൻ വിദ്യാർഥിക്ക് അമേരിക്കൻ ഉദ്യോഗസ്ഥരിൽനിന്ന് അതിക്രൂരമായ പീഡനം നേരിട്ടതായി ആരോപണം. ഇന്ത്യൻ–അമേരിക്കൻ സംരഭകൻ കുനാൽ ജെയ്നാണ് ഇക്കാര്യം എക്സിൽ പങ്കുവെച്ചത്. യുവാവിന്റെ മുഖം തറയിൽ അമർത്തിപ്പിടിച്ച് യുവാവിനെ വിലങ്ങണിയിക്കുന്നതിന്റെ ദൃശ്യങ്ങളും പങ്കുവെച്ചു.
നെവാർക്ക് വിമാനത്താവളത്തിൽ വച്ച് നാടുകടത്തപ്പെട്ട ഒരു ഇന്ത്യൻ വിദ്യാർഥിയെ കണ്ടു. കയ്യിൽ വിലങ്ങുണ്ടായിരുന്നു. അവൻ കരയുകയായിരുന്നു, ക്രിമിനലിനെപ്പോലെയായിരുന്നു അവനോട് പെരുമാറിയത്. തന്റെ സ്വപ്നങ്ങൾ പൂവണിയിക്കാനാണ് അവൻ എത്തിയത്. അല്ലാതെ ആരെയും ഉപദ്രവിക്കാനല്ല. ഒരു എൻ.ആർ.ഐ എന്ന നിലയിൽ എന്റെ ഹൃദയം തകർന്നു. ഇതു മനുഷ്യദുരന്തമാണ്’’– ജെയിൻ എക്സിൽ കുറിച്ചു.
‘‘സമീപത്തായി 50 ഓളം പേരുണ്ടായിരുന്നു. എന്തെങ്കിലും പറയാൻ ആരും ധൈര്യപ്പെട്ടില്ല. ഹിന്ദി മനസ്സിലാകുന്നില്ലെന്ന് ഉദ്യോഗസ്ഥർ പറയുന്നുണ്ടായിരുന്നു. വിദ്യാർഥി സംസാരിച്ചിരുന്നത് ഹരിയാനവി ഭാഷയിലായിരുന്നു. വിദ്യാർഥി പറയുന്നത് എന്താണെന്ന് മനസ്സിലാക്കാൻ സഹായിക്കാമെന്ന് ഞാൻ പറഞ്ഞു. എന്നാൽ അവർ എന്നെ അതിന് അനുവദിച്ചില്ല. കൂടുതൽ പോലീസുകാരെ വിളിക്കുകയാണ് അവർ ചെയ്തത്. വിദ്യാർഥിയെ വിമാനത്തിലും കയറ്റിയില്ലെന്നും കുനാൽ ആരോപിച്ചു.
വിഷയത്തിൽ ഇന്ത്യൻ എംബസി അധികൃതരും പ്രതികരിച്ചു. യുഎസിലെ അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും ഇന്ത്യന്‍ പൗരന്‍മാരുടെ ക്ഷേമം ഉറപ്പുവരുത്താന്‍ പ്രതിജ്ഞാബദ്ധമാണെന്നും എംബസി എക്സിൽ വ്യക്തമാക്കി.