ഗാസ സിറ്റി – ഗാസയില്‍ ഇസ്രായില്‍ നടത്തിയ ആക്രമണങ്ങളില്‍ 13 പേര്‍ കൊല്ലപ്പെട്ടതായി ഗാസ സിവില്‍ ഡിഫന്‍സ് ഏജന്‍സി അറിയിച്ചു. പോലീസ് വാഹനം ലക്ഷ്യമിട്ടുള്ള ആക്രമണത്തില്‍ കൊല്ലപ്പെട്ട എട്ടു പേരും ഇതില്‍ ഉള്‍പ്പെടുന്നു. ഒക്ടോബറില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടും ഇസ്രായില്‍ ആക്രമണങ്ങള്‍ തുടരുകയാണ്. വെടിനിര്‍ത്തല്‍ ലംഘിച്ചതായി ഇസ്രായില്‍ സൈന്യവും ഹമാസും പരസ്പരം ആരോപിക്കുന്നു.
തെക്കന്‍ നഗരമായ ഖാന്‍ യൂനിസിലെ അല്‍മവാസി പ്രദേശത്ത് പോലീസ് വാഹനത്തിനു നേരെ ഇസ്രായില്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഒരു കുട്ടി ഉള്‍പ്പെടെ എട്ട് പേര്‍ കൊല്ലപ്പെടുകയും ഏതാനും പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി സിവില്‍ ഡിഫന്‍സ് ഏജന്‍സി പറഞ്ഞു. കൊല്ലപ്പെട്ടവരില്‍ രണ്ട് പേര്‍ പോലീസ് ഉദ്യോഗസ്ഥരാണെന്ന് ഗാസ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
മറ്റൊരു സംഭവത്തില്‍, വടക്കന്‍ ഗാസയിലെ ബെയ്ത് ലാഹിയയിലെ കമാല്‍ അദ്‌വാന്‍ ആശുപത്രിക്ക് സമീപമുള്ള വീടുകള്‍ക്ക് നേരെ ഇസ്രായില്‍ സൈന്യം നടത്തിയ പീരങ്കി ആക്രമണത്തില്‍ ഒരു സ്ത്രീയും അവരുടെ രണ്ട് കുട്ടികളും കൊല്ലപ്പെട്ടു. മൂന്നാമത്തെ ആക്രമണത്തില്‍, ഗാസ മുനമ്പിലെ ഏറ്റവും വലിയ നഗര കേന്ദ്രമായ ഗാസ സിറ്റിയില്‍ മറ്റൊരു പോലീസ് പട്രോളിംഗ് വഹനത്തിനു നേരെ ഇസ്രായില്‍ നടത്തിയ വ്യോമാക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കൊല്ലപ്പെട്ട രണ്ടുപേരും പോലീസ് ഉദ്യോഗസ്ഥരാണെന്ന് ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു.
യുദ്ധം ഒരിക്കലും അവസാനിച്ചിട്ടില്ലെന്നും ഇത് ന്യായമല്ലെന്നും മരിച്ചവരില്‍ ഒരാളുടെ സഹോദരനായ മുഹമ്മദ് അല്‍ഖസ്സാസ് അല്‍ശിഫ ആശുപത്രിയില്‍ എ.എഫ്.പിയോട് പറഞ്ഞു. ഗാസയിലെ അല്‍ശിഫ, നാസര്‍ ആശുപത്രികള്‍ മരണസംഖ്യ സ്ഥിരീകരിച്ചു. കൊല്ലപ്പെട്ട 13 പേരില്‍ 12 പേരുടെ പേരുകള്‍ ആശുപത്രികള്‍ പ്രസിദ്ധീകരിച്ചു. കൊല്ലപ്പെട്ട പതിമൂന്നാമത്തെ ഇര 12 വയസ്സുള്ള ബാലനാണ്. ഈ കുട്ടിയുടെ ഐഡന്റിറ്റി ഉടന്‍ സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല.
സതേണ്‍ കമാന്‍ഡിന് കീഴിലുള്ള ഐ.ഡി.എഫ് സൈനികര്‍ വടക്കന്‍ ഗാസ മുനമ്പിലെ സായുധരായ ഹമാസ് പോരാളികളെ തിരിച്ചറിഞ്ഞു. അവര്‍ സൈനികരോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും ഭീഷണി ഉയര്‍ത്തുകയും ചെയ്തു. ഭീഷണി ഇല്ലാതാക്കാനായി വ്യോമാക്രമണത്തിലൂടെ ഭീകരരെ കൊലപ്പെടുത്തിയെന്ന് ഇസ്രായില്‍ സൈന്യം പ്രസ്താവനയില്‍ പറഞ്ഞു. ഗാസ മുനമ്പിന്റെ എല്ലാ ഭാഗങ്ങളിലുമുണ്ടായ ക്രൂരമായ സയണിസ്റ്റ് ആക്രമണങ്ങളെ ഹമാസ് അപലപിച്ചു. നമ്മുടെ ജനങ്ങള്‍ക്കെതിരായ തുടര്‍ച്ചയായ കുറ്റകൃത്യങ്ങള്‍ തടയുന്നതിലുള്ള ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കുന്നതില്‍ അന്താരാഷ്ട്ര സമൂഹം പരാജയപ്പെട്ടതിനെയും ഹമാസ് കുറ്റപ്പെടുത്തി.
2023 ഒക്ടോബര്‍ 7 ന് ഹമാസിന്റെ ആക്രമണത്തിന് ശേഷം ആരംഭിച്ച ഗാസ യുദ്ധത്തിന് 2025 ഒക്ടോബറില്‍ വെടിനിര്‍ത്തലില്‍ എത്തി. എന്നാല്‍ അക്രമം തുടരുകയാണ്. വെടിനിര്‍ത്തല്‍ ആരംഭിച്ചതിനുശേഷം കുറഞ്ഞത് 792 ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി ഹമാസിന്റെ അധികാരത്തിന് കീഴിലുള്ളതും ഐക്യരാഷ്ട്രസഭ വിശ്വസനീയമായി കണക്കാക്കുന്നതുമായ ഗാസ ആരോഗ്യ മന്ത്രാലയം പറയുന്നു. വെടിനിര്‍ത്തല്‍ ആരംഭിച്ചതിനുശേഷം ഗാസയില്‍ അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടതായി ഇസ്രായില്‍ സൈന്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.



